തൃശൂരില്‍ സിപിഎം-സിപിഐ തര്‍ക്കം രൂക്ഷം; പെരിങ്ങോട്ടുകരയിലെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് തല്ലി തകര്‍ത്തു
മണലൂര്‍: പെരിങ്ങോട്ടുകരയിലെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് തല്ലി തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്ഐ ആണെന്ന് സിപിഐ ആരോപിച്ചു. ഏനാമാവ് പെരിങ്ങോട്ടുകര ചെത്ത് തൊഴിലാളി യൂണിയന്‍ (എഐടിയുസി) നേതാവും മുന്‍ താന്ന്യം പഞ്ചായത്ത് പ്രസിഡന്റുമായ എന്‍.സി ശങ്കറിന്റെ പേരിലുള്ള സിപിഐ. താന്ന്യം ലോക്കല്‍ കമ്മിറ്റി ഓഫീസ് കൂടിയായ പെരിങ്ങോട്ടുകരയിലെ സ്മാരകമാണ് ആക്രമിക്കപ്പെട്ടത്.
ശബരിമലയിൽ 8 പേരെ കസ്റ്റിഡിയിലെടുത്തു; പോലീസ് സ്റ്റേഷന് മുന്നിൽ വി മുരളീധരൻ എംപിയുടെ പ്രതിഷേധം
ചൊവ്വാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് അക്രമം നടന്നത്. പ്രധാന വാതില്‍ കുത്തിത്തുറന്ന ശേഷം അകത്തുണ്ടായിരുന്ന ടിവി, അലമാര, പഴയകാല സഖാക്കളുടെ ഫോട്ടോ, 12 ഓളം ജനലുകള്‍, 50 ഓളം കസേരകള്‍, ബോര്‍ഡുകള്‍, കൊടിക്കാല്‍ എന്നിവ പൂര്‍ണമായും തല്ലിത്തകര്‍ത്തു. പാര്‍ട്ടി ഫണ്ട് പിരിച്ച 25,000 രൂപയും നഷ്ടപ്പെട്ടതായി സിപിഐ ആരോപിച്ചു.
പെരിങ്ങോട്ടുകര ഐടിഐ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് സ്ഥാനാര്‍ഥി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്എഫ്ഐ സ്ഥാനാര്‍ഥിയെയാണ് പരാജയപ്പെടുത്തിയിരുന്നത്. വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം.-ഡി.വൈ.എഫ്.ഐ. സംഘം അക്രമം നടത്തിയിരുന്നു. ഇതില്‍ എ.ഐ.എസ്.എഫ്. നേതാവ് ഉണ്ണിക്കൃഷ്ണന് പരുക്കേറ്റിരുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് എ.ഐ.വൈ.എഫ് -എ.ഐ.എസ്.എഫ്. പ്രവര്‍ത്തകര്‍ സംയുക്തമായി പെരിങ്ങോട്ടുകരയില്‍ നടത്തിയ പ്രകടനത്തിനിടെ കൂട്ടംകൂടി നിന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറിഞ്ഞു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഓഫീസ് അക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്. ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് തങ്ങളുടെ ഓഫീസ് തകര്‍ത്തതെന്ന് സി.പി.ഐ. പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
സംഭവം അറിഞ്ഞ് മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.എന്‍. ജയദേവന്‍ എം.പി, എം.എല്‍.എ മാരായ കെ. രാജന്‍, ഗീതാഗോപി, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അസി. സെക്രട്ടറി ടി. ആര്‍. രമേശ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു. സി.പി.ഐ. ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററില്‍ പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ -സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.
സിപിഐ താന്ന്യം ഓഫീസ് ഒരുകൂട്ടം ഡിവൈഎഫ്ഐ ക്രിമിനലുകള്‍ അക്രമിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ശേഷം ഹര്‍ത്താല്‍ ആചരിച്ചു. താന്ന്യം പഞ്ചായത്തിലാണ് സിപിഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.