കണ്ണില്ലാത്ത ക്രൂരത: ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീയിട്ട് കൊന്നു, ഞെട്ടല്‍ മാറാതെ നാട്ടുകാര്‍
തൃശൂര്‍ : ഭീന്നശേഷിക്കാരനായ മകനെ പിതാവ് തീയിട്ടു കൊലപ്പെടുത്തി. തൃശൂര്‍ പട്ടിക്കരയിലാണ് സംഭവം . വരാന്തയില്‍ കിടത്തി ചാക്കും തുണിയും കൊണ്ട് പുതപ്പിച്ച് ഡീസല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു . പട്ടിക്കര രായം മരയ്ക്കാര്‍ വീട്ടില്‍ സഹദിനെയാണ് പിതാവ് സുലൈമാന്‍ തീ കൊളുത്തി കൊലപ്പെടുത്തിയത്. ഇയാള്‍ മകന്റെ കാര്യത്തില്‍ ഇടപെടാറില്ലെന്നും സംരക്ഷിച്ചില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത് . സുലൈമാന്റെ ക്രൂരതയില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും പ്രദേശവാസികളും .

സംഭവത്തിന് ശേഷം സഹദിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷ രക്ഷപ്പെട്ട സുലൈമാനെ പൊലീസ് മുഴുവഞ്ചേരിയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. സഹദിന്റെ ഉമ്മ സെറീന അയല്‍ക്കാരിയോട് സംസാരിക്കുന്നതിനിടെ സുലൈമാന്‍ കൊല നടത്തിയത്. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് ഉമ്മയും അയല്‍ക്കാരിയും ഓടിയെത്തിയത്. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു.

വെള്ളവും തുണിയും ഉപയോഗിച്ച് തീ കെടുത്തിയെങ്കിലും രക്ഷപ്പെടാനാകാത്ത വിധം പൊള്ളലേറ്റിരുന്നു. അറസ്റ്റിലായ സുലൈമാന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ സ്വാഭാവ വൈകൃതങ്ങള്‍ക്ക് അടിമയാണെന്ന് പൊലീസ് അറയിച്ചു. കന്നാസില്‍ ഡീസല്‍ കൊണ്ടുവന്നപ്പോള്‍ മാലിന്യം കത്തിക്കാനാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്.

നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് സഹദ്. സംസാരിക്കാന്‍ പറ്റില്ലെങ്കിലും എല്ലാവരെയും നോക്കി ചിരിക്കും. സുലൈമാന് സ്ഥിരമായി ജോലി ചെയ്യുന്ന പ്രകൃതക്കാരനല്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച പട്ടിക്കര പറപ്പൂര്‍ത്തടയില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

അതേസമയം, സഹദിന്റെ വിയോഗത്തിന് പിന്നാലെ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വീട് സന്ദര്‍ശിച്ചു. കരള്‍ കലങ്ങുന്ന വേദനയോടെയാണ് തൃശൂര്‍ കേച്ചേരിയിലെ ആ വീട്ടില്‍ നിന്ന് ഞാന്‍ പടിയിറങ്ങിയതെന്ന് ഗോപിനാത് മുതുകാട് പറഞ്ഞു. ഇന്നലെ രാവിലെ പത്തരമണിക്ക്, മാനസിക വെല്ലുവിളി നേരിടുന്ന 28 വയസ്സുള്ള മകന്‍ ഫഹദിനെ സ്വന്തം പിതാവ് തീകൊളുത്തി കൊന്ന വാര്‍ത്ത കേട്ടാണ് ഞാന്‍ ആ വീട്ടിലെത്തിയത്.

ഫഹദിന്റെ ഉമ്മയും ഉമ്മയുടെ ഉമ്മയും കൊച്ചുകുഞ്ഞുങ്ങളെ ഒക്കത്തെടുത്ത രണ്ടു സഹോദരിമാരും ഇരിക്കുന്ന മുറിയിലേക്ക് കടന്നു ചെല്ലുമ്പോള്‍ കണ്ട ദൃശ്യം താങ്ങാനാവാത്തതായിരുന്നു. ഭിന്നശേഷിയുള്ള തന്റെ കൊച്ചുമകനെ പോകുന്നിടത്തെല്ലാം കൈപിടിച്ച് കൊണ്ടുപോകാറുള്ള അവരുടെ കരച്ചില്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.

കൊലപാതക കാരണത്തെപറ്റി പലരും പലതും പറയുന്നുണ്ട്. കാരണമെന്തായാലും, അവന്റേതായ കുറ്റം കൊണ്ടല്ലാതെ മാനസിക വെല്ലുവിളിയുമായി ഈ ഭൂമിയില്‍ പിറക്കാന്‍ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ മരണം കൂടി നടന്നിരിക്കുന്നു. ഇനിയും ഇങ്ങനെയൊരു മരണം സംഭവിക്കാതിരിക്കാനായി ഈ രോദനം നമ്മുടെ ഹൃദയത്തില്‍ ആഞ്ഞു തറയ്ക്കട്ടെ. അയല്‍വീട്ടില്‍ ഇത്തരം ഒരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയും വീട്ടുകാരും എങ്ങനെ കഴിയുന്നു എന്ന് നമ്മളും അറിയേണ്ടിയിരിക്കുന്നു. അവരുടെ സംരക്ഷണം നമ്മുടെ കൂടി ഉത്തരവാദിത്തമാണ്. ഔദാര്യമല്ല അത്. നമ്മുടെ കടമയാണെന്ന് ഗോപിനാഥ് മുതുകാട് ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications