'ചെമ്പിൽ സ്വർണം പൂശിയതോ?';സ്വർണക്കിരീടം എത്ര പവനുണ്ട്? ഇടവക യോഗത്തിൽ കോൺഗ്രസ് കൗൺസിലർ
തൃശൂര്‍: നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥിയുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച സ്വർണ കിരീടം എത്ര പവൻ ഉണ്ടെന്ന ചോദ്യവുമായി കോൺഗ്രസ് കൗൺസിലർ. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലറായ ലീല വർഗീസ് ചോദ്യം ഉയർത്തിയത്. സ്വർണക്കിരീടം എന്ന പേരില്‍ ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് കൗൺസിലർ ഇടവക യോഗത്തിൽ ചോദ്യമുയർത്തിയത്.
'ലൂർദ് മാതാവിനു എത്രയോ പവന്റെ സ്വർണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പിൽ സ്വർണം പൂശിയതായാണ് ഇടവകയിൽ വരുന്ന പൊതുജനങ്ങൾ പറഞ്ഞറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ കിരീടം എത്ര പവനാണെന്നറിയാൻ പൊതുജനങ്ങൾക്കു താൽപര്യമുണ്ട്. ഇക്കാര്യം അച്ചനെ അറിയിച്ചിട്ടുണ്ട്', ലീല വർഗീസ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയിൽ കിരീടം സമര്‍പ്പിച്ചത്. മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായാട്ടായിരുന്നു കിരീട സമർപ്പണം. താരം കുടുംബമായി എത്തി കിരീടം സമർപ്പിക്കുകയായിരുന്നു. ഏകദേശം അഞ്ച് പവനോളം തൂക്കമാണ് കുരീടത്തിനുള്ളതെന്നായിരുന്നു അന്ന് വന്ന വാർത്തകൾ. എന്നാൽ ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കിരീടത്തിന്റെ തൂക്കവും സ്വർണത്തിൻ്റെ അളവും വ്യക്തമായി പരിശോധിച്ച് കണക്കിൽ രേഖപ്പെടുത്തി വെയ്ക്കണമെന്ന ആവശ്യം ഉയർന്നത്.
ഇത്തരത്തിൽ രേഖപ്പെടുത്തിയില്ലെങ്കിൽ വരുംവർഷങ്ങളിൽ ചുമതലയേൽക്കുന്ന പുതിയ ഭരണസമിതികൾ കിരീടം പരിശോധിക്കുകയും സ്വർണ്ണത്തിൽ നിർമ്മിച്ചതല്ലെന്ന് തെളിയുകയും ചെയ്താൽ ഇപ്പോഴത്തെ ഭരണസമിതി പ്രതിക്കൂട്ടിൽ ആകുമെന്ന് ഇടവക യോഗത്തിൽ ചിലർ ഉന്നയിച്ചതായി വിവരമുണ്ട്. അതുകൊണ്ട് തന്നെ കിരീടത്തിന്റെ കൃത്യമായ പരിശോധന പൂർത്തിയാക്കണം എന്നതാണ് ആവശ്യം. ട്രസ്റ്റിമാരുടെ നേതൃത്വത്തിൽ നടക്കുന്ന അടുത്ത യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും എന്നാണ് വിവരം.
അതേസമയം ആരോപണം സംബന്ധിച്ച് ഇതുവരെ സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തൃശൂരിൽ എത്തുന്ന വേളയിൽ ആരോപണത്തിന് സുരേഷ് ഗോപി മറുപടി നൽകിയേക്കും. എന്തായാലും വിഷയം തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനുള്ള തയ്യാറെടുപ്പിലാണ് എൽഡിഎഫും യുഡിഎഫും. നേരത്തേ തന്നെ ഭരണ പ്രതിപക്ഷങ്ങൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ജയിക്കാനുള്ള വെറും ഗിമ്മിക്ക് മാത്രമാണ് ഇതെന്നായിരുന്നു നേതാക്കൾ പ്രതികരിച്ചിരുന്നത്.












Click it and Unblock the Notifications