കാര്‍ട്ടൂണ്‍ വിവാദം: ലളിതകലാ അക്കാദമി ഭാരവാഹികള്‍ മന്ത്രിയെ സന്ദര്‍ശിച്ചു, നിലപാടിൽ അതൃപ്തി!!
തൃശൂര്‍: കാര്‍ട്ടൂണ്‍ വിവാദവുമായി ബന്ധപ്പെട്ട് ലളിതകലാ അക്കാദമി ഭാരവാഹികള്‍ മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച്ച നടത്തി. പ്രസിഡന്റ് നേമം പുഷ്പരാജും സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രനും മന്ത്രിയോടു അക്കാദമിയുടെ നിലപാടു വിശദീകരിച്ചു. കാല്‍ മണിക്കൂറോളം കൂടിക്കാഴ്ച്ച നീണ്ടു. മന്ത്രിയും കടുത്ത നിലപാടിലായിരുന്നു. അക്കാദമി നിലപാടില്‍ മന്ത്രി തുടര്‍ച്ചയായി അതൃപ്തി പ്രകടിപ്പിക്കുന്നതു മുന്‍നിര്‍ത്തിയാണ് കൂടിക്കാഴ്ച്ച.
കാര്‍ട്ടൂണ്‍ പുരസ്‌കാരം മതചിഹ്‌നത്തെ അവഹേളിക്കുന്ന കലാസൃഷ്ടിക്കു നല്‍കിയെന്നാരോപിച്ച് ക്രൈസ്തവ സംഘടനകള്‍ സമരത്തിലാണ്. അതോടെയാണ് അവാര്‍ഡു പുന:പരിശോധിക്കണമെന്നു ആവശ്യപ്പെട്ടത്. എന്നാല്‍ അക്കാദമി ഭരണസമിതി ജൂറി തീരുമാനത്തെ പിന്തുണച്ചു. ഫലത്തില്‍ മന്ത്രിയുടെ നിര്‍ദേശം തള്ളുകയായിരുന്നു. ഇതോടെയാണ് മന്ത്രി കടുത്ത നിലപാടു സ്വീകരിച്ചത്. അക്കാദമി സര്‍വസ്വതന്ത്ര സ്ഥാപനമല്ലെന്നു കഴിഞ്ഞദിവസവും ഓര്‍മിപ്പിച്ചിരുന്നു.

എന്നാല്‍ കൂടിക്കാഴ്ച്ചയോടെ മന്ത്രിയും അക്കാദമിയും തമ്മിലുള്ള ശീതസമരത്തിനു മഞ്ഞുരുകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസം കൂടിക്കാഴ്ച്ചയ്ക്കു അനുമതി നല്‍കിയിരുന്നില്ല. തിരക്കുകളുണ്ടെന്ന പേരിലായിരുന്നു ഒഴിഞ്ഞുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് കൂടിക്കാഴ്ച്ചയ്ക്കു സമയം നല്‍കിയത്. കാര്‍ട്ടൂണ്‍ ആരുടെയെങ്കിലും അവകാശങ്ങളേയോ വിശ്വാസങ്ങളേയോ ഭരണഘടനാപരമായി ലംഘിക്കുന്നുണ്ടോയെന്ന് നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യാമെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു.
അതിനിടെ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ മന്ത്രിയുടെ നിലപാടിനെ ചോദ്യംചെയ്തു വീണ്ടും ആഞ്ഞടിച്ചു. പുരസ്‌കാരം പിന്‍വലിക്കണമെന്നു പറഞ്ഞാല്‍ പിന്നെ ജൂറിക്കും അക്കാദമിക്കും എന്താണ് പ്രസക്തിയെന്നാണ് കാനം ചോദിച്ചത്. സി.പി.എം. സംസ്ഥാന നേതൃത്വവും വിഷയത്തിലിടപെടുമെന്നു കരുതുന്നു. അക്കാദമിയുടെ നിലപാടിനൊപ്പമാണ് സി.പി.എം. എന്നാണു സൂചന. എന്നാല്‍ വിവാദമുണ്ടാക്കുന്ന വിധത്തില്‍ പ്രതികരിക്കില്ല.
വിവാദ കാര്‍ട്ടൂണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അപഹാസ്യമെന്നു സാഹിത്യകാരി സാറാജോസഫ്. വോട്ടുബാങ്ക് പരിഗണിച്ചാണ് സര്‍ക്കാര്‍ ഇരട്ടത്താപ്പു നയം സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. കുറ്റാരോപിതനായ ഒരാളെ വിമര്‍ശിച്ചു കാര്‍ട്ടൂണ്‍ വരച്ചതാണോ ഇപ്പോഴത്തെ പ്രശ്‌നം? അതു മതവികാരം എങ്ങനെ വ്രണപ്പെടുത്തുമെന്ന് മനസിലാകുന്നില്ല. മതത്തെയല്ല, വ്യക്തിയെയാണ് വിമര്‍ശിച്ചത്. ആ വ്യക്തി കുറ്റാരോപിതനുമാണ്.
ഇടതുപക്ഷം ഇല്ലാതായത് എങ്ങനെയെന്നു മനസിലാക്കിയാല്‍ അവര്‍ക്കു നന്ന്. നേതാക്കളുടെ പ്രീണനനയമാണ് തകര്‍ച്ചയ്ക്കു കാരണം. തങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ മാത്രമാണ് ഇടതുപക്ഷം ആവിഷ്‌കാര സ്വാതന്ത്രത്തിനു മുറവിളി കൂട്ടുന്നത്. വലതുപക്ഷ നിലപാടും ഇതൊക്കെത്തന്നെയാണ്. ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച കറന്റ് ബുക്‌സിനെതിരേ പോലീസ് ദ്രോഹനടപടികളാണ് നടത്തുന്നത്. ഇതു തെറ്റായ കീഴ്‌വഴക്കമാകുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications