ഗുരുവായൂരില്‍ കോടതി വിളക്കിന് തിരിതെളിഞ്ഞു; ഗംഭീര ആഘോഷം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോട് അനുബന്ധിച്ച് അഭിഭാഷകർ നടത്തി വരാറുള്ള കോടതി വിളക്ക് ആഘോഷപൂർവ്വം നടന്നു. ക്ഷേത്രത്തിനകത്തും നടപ്പന്തലിലും വിളക്ക് തെളിയിച്ചുകൊണ്ടായിരുന്നു കോടതി വിളക്ക് ആഘോഷം. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ വിവിധ കലാപരിപാടികൾ നടന്നു. വിളക്കാഘോഷത്തിൻറെ ഭാഗമായി നടന്ന കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, കക്കാട് രാജപ്പൻ മാരാർ എന്നിവരുടെ നേതൃത്വത്തിലുള്ള മേളവും ഉണ്ടായിരുന്നു.
സാംസ്കാരിക പരിപാടികൾ ജസ്റ്റിസ് പി സോമരാജൻ ഉദ്ഘാടനം ചെയ്തു. അഗതി മന്ദിരത്തിൽ നടന്ന അന്നദാനത്തിൽ ജഡ്ജിമാരായ എൻ ശേഷാദ്രിനാഥ്, എ പി ഷിബു എന്നിവർ പങ്കെടുത്തു. കോടതി വിളക്കിൻറെ നടത്തിപ്പിൽ നിന്ന് ജഡ്ജിമാർ വിട്ടുനിൽക്കണമെന്ന് ഹൈക്കോടതി തൃശ്ശൂർ ജില്ലാ ജഡ്ജിക്ക് കത്തയച്ചിരുന്നു. ചാവവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തുന്ന 'കോടതി വിളക്കി'ൽ നിന്ന് വിട്ടു നിൽക്കണമെന്നായിരുന്നു നിർദേശം നൽകിയിരുന്നത്.

ഹൈക്കോടതിയിൽ തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരുടേതായിരുന്നു നിർദേശം. ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്‌ക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ലെങ്കിലും, 'കോടതി വിളക്ക്' എന്ന പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് ഹൈക്കോടതി പറയുകയും ചെയ്തിരുന്നു.
കോടതികൾ മതപരമായ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കും ഇതെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ വിലയിരുത്തി. മതേതര ജനാധിപത്യ സ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരിയല്ലെന്നായിരുന്നു വിഷയത്തിൽ ഹൈക്കോടതി നിലപാട് സ്വീകരിച്ചത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ഏകദേശം 100 വർഷമായി നടക്കുന്ന ഒരു ആചാരമാണ് കോടതി വിളക്ക്. ക്ഷേത്രത്തിലെ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ ബാർ അംഗങ്ങളും ചാവക്കാട് കോടതികളിലെയും സമീപത്തെ മറ്റ് കോടതികളിലെയും ജുഡീഷ്യൽ ഓഫീസർമാരും ആണ് പങ്കെടുക്കുന്നത്.
ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടിഷ് ഭരണകാലത്ത് ഈ ചടങ്ങ് വിളക്ക് തുടങ്ങിയത്. 100 വർഷം മുമ്പ് ചാവക്കാട് മുൻസിഫ് ആയിരുന്ന കേയി എന്നയാളാണ് ഗുരുവായൂരപ്പന് വിളക്ക് നേർച്ച തുടങ്ങിയത്. പിന്നീട് വന്ന മുൻസിഫുമാരും ജഡ്ജിമാരും അഭിഭാഷകരും ഈ ചടങ്ങ് തുടർന്നു. പിന്നീട് ചാവക്കാട് ബാർ അസോസിയേഷൻ ചടങ്ങ് ഏറ്റെടുക്കുക ആയിരുന്നു.












Click it and Unblock the Notifications