കുന്നംകുളത്ത് കുടിവെള്ളം കിട്ടാക്കനിയാകും: ഞെട്ടിപ്പിക്കുന്ന സർവ്വെ റിപ്പോർട്ട്
തൃശൂര്‍: കുന്നംകുളത്ത് ഭാവിയില്‍ കുടിവെള്ളം അന്യമാകുമെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലെ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയ ഇടക്കാല സര്‍വെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ സമഗ്ര ജലസംരക്ഷണ സര്‍വെയിലാണ് കുന്നംകുളത്തെ ജലലഭ്യതയെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടിലുള്ളത്.
പ്രാഥമിക സര്‍വെ പ്രകാരം നഗരസഭയിലെ 20 വാര്‍ഡുകളിലെ 100 കിണറുകളില്‍നിന്ന് വെള്ളമെടുത്തുള്ള സാമ്പില്‍ പരിശോധന കഴിഞ്ഞു. എട്ട് വാര്‍ഡുകളില്‍നിന്നും ശേഖരിച്ച ജലം ലാബില്‍ എല്ലാവിധ പരിശോധനക്കും വിധേയമാക്കി. പൊതുകിണറുകളില്‍ നടത്തിയ പരിശോധനയില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ഷംതോറും ക്രമാതീതമായി കുറഞ്ഞുവരുന്നതായി കണ്ടെത്തി.

പരിശോധന നടത്തിയ 100 പൊതുകിണറുകളില്‍ ഒരു കിണറില്‍ മാലിന്യം നിറഞ്ഞു കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടന്ന് പരിശോധനക്ക് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞന്‍മാരായ ഡോ. സി.പി. പ്രിജു, ഡോ. പി.ആര്‍. അരുണ്‍ എന്നിവര്‍ പറഞ്ഞു. ടെക്‌നിക്കല്‍ ഓഫീസര്‍മാരായ പി. ശശിധരന്‍, അജീഷ് എന്‍. പിള്ള എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് ഒരുമാസമായി സര്‍വെ ജോലികള്‍ നടത്തുന്നത്.
കുന്നംകുളം മേഖലയിലെ വെള്ളത്തിന് നല്ല രീതിയില്‍ കട്ടിപ്പ് ഉള്ളതായി സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ വെള്ളം സ്ഥിരമായി കുടിച്ചാല്‍ ഭാവിയില്‍ ചില രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ചൊവ്വന്നൂര്‍ ഭാഗം വെള്ളം ലഭ്യത കുറഞ്ഞ പ്രദേശമാണ്. കുന്നംകുളം നഗരസഭ പ്രദേശത്ത് ഇനിയും കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് അപകടകരമാണ്. നിലവിലുള്ള കുഴല്‍ക്കിണറുകള്‍ക്ക് ആഴം വര്‍ധിപ്പിക്കുന്നത് നല്ലതല്ല. 70 മീറ്റര്‍ താഴ്ചയാണ് ശരാശരി ഒരു കുഴല്‍ക്കിണറിന് അനുവദിച്ച താഴ്ച.
ഓപ്പണ്‍ കിണറുകളില്‍ മഴവെള്ളം റീചാര്‍ജ് ചെയ്ത് സംഭരിച്ചാല്‍ വേനല്‍ക്കാല കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞു. കുളങ്ങളില്‍ പരമാവധി വെള്ളം സംഭരിക്കണം. ജലസംരക്ഷണമാണ് നഗരസഭയുടെ പ്രധാന കടമയെന്ന് നഗരസഭ സെക്രട്ടറി കെ.കെ. മനോജ് പറഞ്ഞു. ഇടക്കാല റിപ്പോര്‍ട്ട് മേയ് ആദ്യവാരം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന് സമര്‍പ്പിക്കുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.
വളരെ ജാഗ്രതയോടെ ജലം സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുന്നംകുളത്തിന്റെ ഭാവി ആശങ്കപ്പെടുത്തുന്നതാണ്. ഇപ്പോള്‍ വേനല്‍ക്കാലത്ത് ഇതുവരെ കുടിവെള്ള വിതരണത്തിന് നഗരസഭ 9.5 ലക്ഷം രൂപ ചെലവഴിച്ചതായി ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അറിയിച്ചു. മേയ് മാസത്തിലും ഇത് തുടരും. എന്നാല്‍ ജലം സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഈ തുക മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാന്‍ കഴിയും. കുന്നംകുളം നഗരസഭ തയാറാക്കുന്ന റിപ്പോര്‍ട്ട് കേരളത്തിന് മാതൃകയാകുമെന്ന് നഗരസഭ സെക്രട്ടറി കെ.കെ. മനോജ് സൂചിപ്പിച്ചു.












Click it and Unblock the Notifications