തൃശൂരിൽ പ്രചാരണചൂടില്‍ സ്ഥാനാര്‍ഥികള്‍; മണലൂരില്‍ രണ്ടാംഘട്ടം പൂര്‍ത്തിയാക്കി രാജാജി,
തൃശൂര്‍: ഇടതുമുന്നണി സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് മണലൂര്‍ നിയോജകമണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. മഴുവഞ്ചേരി സെന്ററില്‍ നിന്നു തുടങ്ങി ആയമുക്കില്‍ എത്തിയപ്പോള്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുടെ ഗംഭീര സ്വീകരണം. പട്ടിക്കരതടത്തില്‍ പള്ളിയില്‍ ഒരു 'കുട്ടിസഖാവ്' കണിക്കൊന്ന സമ്മാനിച്ചു. നീളന്‍ ബലൂണുകളുമായാണ് പാറന്നൂരില്‍ കുട്ടികളെത്തിയത്.
വടകരയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി... സിഒടി നസീറിന് ചിഹ്നമായി,ഫുട്ബോള്‍ ചിഹ്നത്തില്‍ വോട്ട് തേടി നസീര്‍
തായംകാവില്‍ കൊന്നപ്പുവും അലങ്കാരച്ചെടികളുടെ ഇലകളുമായി വീട്ടമ്മമാരും കുട്ടികളും. പ്ലാസ്റ്റിക്കിനെ ഒഴിവാക്കുക എന്ന സന്ദേശം നല്‍കുന്നതായിരുന്നു സ്വീകരണം. കൊന്നപ്പൂക്കളും ചുവന്ന ബോഗണ്‍വില്ല പൂക്കളുമായിരുന്നു തീപ്പെട്ടിക്കമ്പനി പരിസരത്തെ കുട്ടികളുടെ ഉപഹാരം. കൂനംമൂച്ചി, ചൊവ്വല്ലൂര്‍പടി, പാലബസാറിലും സ്വീകരണം ലഭിച്ചു. മാമബസാറില്‍ മുന്തിരിയടക്കമുള്ള പഴവര്‍ഗങ്ങളും കൊന്നപ്പൂക്കളും നല്‍കി.

രാജ്യത്തു ജനാധിപത്യം നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചാണ് രാജാജി മിക്കയിടത്തും പ്രസംഗിക്കുന്നത്. നാടിനെ രക്ഷിക്കാനുള്ള പോരാട്ടമാണെന്നും വിശദീകരണം. പുതുമനശേരിയില്‍ സ്വീകരണത്തിനെത്തിയ പ്രായമായ ഉമ്മ രാജാജിയുടെ വിജയം നിശ്ചയമെന്ന് അനുഗ്രഹിച്ചു. വെന്മേനാട് ഓറഞ്ചും മുന്തിരിയുമായിരുന്നു സ്‌നേഹോപഹാരം. പാവറട്ടിയില്‍ തണ്ണിമത്തനും. ചൂളപ്പുരയില്‍ വനിതാപ്രവര്‍ത്തകര്‍ നെറ്റിപ്പട്ടം നല്‍കിയാണ് സ്വീകരിച്ചത്. കാക്കശേരി പള്ളി വികാരിയെ സന്ദര്‍ശിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിനു കടവല്ലൂരില്‍ നിന്നും പര്യടനം പുനരാരംഭിച്ചു. മാധവന്‍ പീടിക, അന്നകര, ഊരകം, താണവീഥി, പറമ്പുന്തള്ളി ലക്ഷംവീട്, മുല്ലശേരി സെന്റര്‍, പാടൂര്‍ സെന്റര്‍, സി.സിപ്പടി, കണ്ണോത്ത്, പാലാഴി സെന്റര്‍, എന്‍.എസ്.എസ് കരയോഗം കൈപ്പുള്ളി, ഭരതന്‍ സെന്റര്‍, തച്ചംപുള്ളി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ആശാരിമൂലയില്‍ സമാപിച്ചു.
അവിണിശ്ശേരിയുടെ മണ്ണിനെ ഇളക്കിമറിച്ച് പ്രതാപന്‍
സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകളുറങ്ങുന്ന അവിണിശ്ശേരിയുടെ മണ്ണിനെ ഇളക്കിമറിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്റെ പര്യടനം. മഹാത്മാഗാന്ധിയുടെ പാദ സ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ മണ്ണില്‍ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുക്കണക്കിന് പേരായിരുന്നു എത്തിയത്. ചേര്‍പ്പ് ബ്ലോക്കിലെ നാല് മണ്ഡലങ്ങളിലൂടെയായിരുന്നു നിരവധി ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയുള്ള പര്യടനം.

രാവിലെ എട്ടിന് പാലക്കല്‍ മാര്‍ക്കറ്റിനു സമീപം പ്രചാരണ പരിപാടികള്‍ തുടങ്ങി.വാളും പരിചയും നല്‍കിയാണ് എതിരേറ്റത്. തുടര്‍ന്ന് ബോട്ടുജെട്ടി, ഏഴ് കമ്പനി പരിസരം, ആനക്കല്ല്, ആറാം കല്ല്, പെരിഞ്ചേരി, പൂച്ചുന്നിപ്പാടം, ഊരകം സെന്റര്‍ എട്ടുമുന സെന്റര്‍, തായം കുളങ്ങര,പടിഞ്ഞാറെ പരുമ്പുള്ളിശ്ശേരി എന്നിവിടങ്ങളില്‍ ഉച്ച വരെ പര്യടനം നടത്തി. ഉച്ചക്ക് ശേഷം ചെവ്വൂരില്‍നിന്നാരംഭിച്ച് ഇരുപത്തിയാറ് സ്വീകരണ കേന്ദ്രങ്ങള്‍ക്കു ശേഷം കോടന്നൂര്‍ സെന്ററില്‍ സമാപിച്ചു.
പാലിശേരി സെന്ററില്‍നിന്ന് ബോട്ട് ജെട്ടിയിലേക്കു നീങ്ങവെ എഴുപത്തഞ്ചുകാരി കാര്‍ത്യായനി വാഹനത്തിന് കൈനീട്ടി വണ്ടിയില്‍ കയറി. സ്ഥാനാര്‍ത്ഥിയെ ചേര്‍ത്തുപിടിച്ചു നെറുകയില്‍ മുത്തം നല്‍കി. കൈയിലുണ്ടായിരുന്ന ചന്ദനക്കുറി നെറ്റിയില്‍ ചാര്‍ത്തി. പൂച്ചുന്നിപ്പാടത്തെ സ്വീകരണ ശേഷം ഊരകം സെന്ററിലേക്ക് നീങ്ങവെ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററെ കണ്ടു. വണ്ടിയില്‍ നിന്നിറങ്ങി അനുഗ്രഹം വാങ്ങിച്ചു. തായംകുളങ്ങരയില്‍ ഓട്ടോ ഡ്രൈവര്‍മാരെ ഒരുമിച്ചു കണ്ടു. അവരുമായി കുറച്ചുസമയം സംവദിച്ചു.
തുടര്‍ന്ന് ബസില്‍ കയറി ഡ്രൈവര്‍ക്കടുത്തിരുന്ന് ബസിലുള്ളവരോട് വോട്ടുചോദിച്ചു. ഉച്ചയ്ക്ക് ശേഷം തൃശൂരില്‍ ആശുപത്രി സന്ദര്‍ശനവും ആന പ്രേമി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സായാഹ്നഹ്‌ന ധര്‍ണയിലും പങ്കെടുത്തു. വീണ്ടും ചൊവ്വൂരില്‍ നിന്നും ആരംഭിച്ച പര്യടനം 22 കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം കോടന്നൂര്‍സെന്ററില്‍ സമാപിച്ചു.
പൊരിവെയിലത്തും സുരേഷ് ഗോപിയെ കാത്ത് ജനക്കൂട്ടം
തകര്‍പ്പന്‍ ഡയലോഗുകളുമായി ബിഗ് സ്‌ക്രീനില്‍ നിറഞ്ഞാടുന്ന സുരേഷ്‌ഗോപിയെ നേരില്‍ കാണാന്‍ തിരക്കോടു തിരക്ക്. മണലൂരിന്റെ മനം കവര്‍ന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പര്യടനത്തിന് മിന്നും തുടക്കം. മണ്ണില്‍ പൊന്നു വിളയിക്കുന്ന മണലൂരിലൂടെ തുറന്ന ജീപ്പിലെത്തിയ സ്ഥാനാര്‍ത്ഥിയെ വോട്ടര്‍മാര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
പൊരിവെയിലിനെ അവഗണിച്ച് സ്ത്രീകളടക്കം വന്‍ ജനാവലിയാണ് സ്വീകരിക്കാന്‍ എത്തിയത്. ജനങ്ങളുടെ വലിയ ആവേശം കണ്ടതോടെ സുരേഷ് ഗോപിയും നിറഞ്ഞു ചിരിച്ചു. റോഡില്‍ കാത്തുനിന്ന സ്ത്രീകളെയും കുട്ടികളെയും വണ്ടിയില്‍ നിന്ന് ഇറങ്ങിചെന്ന് അദ്ദേഹം അഭിവാദ്യംചെയ്തു. വോട്ടഭ്യര്‍ത്ഥിച്ചു. പര്യടനത്തിന്റെ തുടക്കം മണലിയിലായിരുന്നു തുടക്കം.

എന്‍.ഡി.എ നേതാക്കള്‍ക്കൊപ്പം സ്ഥലത്തെത്തിയ സുരേഷ് ഗോപിയെ നൂറുക്കണക്കിന് സ്ത്രീകള്‍ താലത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് സ്വീകരണ സമ്മേളനത്തിന് നന്ദി പറഞ്ഞ് അല്‍പ സമയം പ്രസംഗം. ഭാരതത്തെ വികസന പാതയിലെത്തിച്ച മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേത്തേണ്ടതിന്റെ ആവശ്യകതയും മണ്ഡല വികസനവും വിഷയം. വിശ്വാസത്തെ ഹനിച്ചു കൊണ്ടുള്ള ഇടതു സര്‍ക്കാരിന്റെ ഭരണവും വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചൂണ്ടല്‍ സെന്ററിലായിരുന്നു സ്വീകരണം. മണലൂരിന്റെ പ്രധാന വീഥികളിലും നാട്ടിടവഴികളിലുമെല്ലാം സ്ഥാനാര്‍ഥിയെ കാണാന്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു.
ചൂണ്ടലില്‍നിന്ന് മറ്റം,വാക,ചിറ്റാട്ടുകര കിഴക്കേതല,ചൊവ്വല്ലൂര്‍ പടി തിരിവ്,മാമാ ബസാര്‍, കവല,പാവറട്ടി എന്നിവിടങ്ങളില്‍ സ്വീകരണത്തിന് ശേഷം ഉച്ചയ്ക്ക് ചുക്കുബാസറില്‍ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം പെരുവല്ലൂരില്‍ നിന്ന് തുടങ്ങി മനക്കൊടി ആശാരി മൂലയില്‍ സമാപിച്ചു ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്,കെ.പി.ജോര്‍ജ്ജ്, ജസ്റ്റിന്‍ ജേക്കബ്,സുധീഷ് മേനോത്ത് പറമ്പില്‍ എന്നിവര്‍ കൂടെയുണ്ടായി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications