സുരേഷ് ഗോപി കാരണം 'പണി കിട്ടി' തൃശൂരുകാരൻ, മൂന്ന് വർഷത്തോളമായി ചെവിതല കേൾക്കാതെ മനോജ്
തൃശൂര്‍: മലയാള സിനിമയിലെ സൂപ്പര്‍ താരത്തില്‍ നിന്നും രാഷ്ട്രീയ നേതാവും ബിജെപിയുടെ എംപിയുമായി മാറിയ സുരേഷ് ഗോപിക്ക് ആരാധകര്‍ ഏറെയുണ്ട്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ നിരവധി കോളുകള്‍ ദിനംപ്രതിയെന്നോണം സുരേഷ് ഗോപിയെ തേടി എത്താറുമുണ്ട്. എന്നാല്‍ സുരേഷ് ഗോപി കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് ഒരാൾ. ഗൂഗിളില്‍ സുരേഷ് ഗോപിയുടേതായി നല്‍കിയിരിക്കുന്ന നമ്പറില്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്നത് തൃശൂര്‍ സ്വദേശിയായ മനോജാണ്.
സുരേഷ് ഗോപിയുടേത് എന്ന് പറഞ്ഞ് നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ കാരണം വലഞ്ഞിരിക്കുകയാണ് മനോജ്. ഗൂഗിളില്‍ സുരേഷ് ഗോപിയുടെ കോണ്‍ടാക്ട് നമ്പര്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്നത് മനോജിന്റെ നമ്പറാണ്. സുരേഷ് ഗോപി അല്ലേ എന്ന് ചോദിച്ച് ഒരു ദിവസം മനോജിന് ലഭിക്കുന്നത് കുറഞ്ഞത് പതിനഞ്ചോളം ഫോണ്‍ കോളുകള്‍ ആണ്. അത് മാത്രമല്ല വാട്‌സാപ്പിലും സുരേഷ് ഗോപിയല്ലേ എന്ന് ചോദിച്ചും സഹായം തേടിയും മറ്റുമുളള നിരവധി മെസ്സേജുകളും ദിവസവും മനോജിന് ലഭിക്കുന്നുണ്ട്.
നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ
സുരേഷ് ഗോപിയാണോ എന്ന് ചോദിച്ച് ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായെന്ന് മനോജ് പറയുന്നു. ആദ്യമൊക്കെ രണ്ടോ മൂന്നോ കോളുകള്‍ മാത്രമായിരുന്നു വന്നിരുന്നത്. എന്നാല്‍ ഒരു ഏഴ് മാസത്തോളമായി ദിവസവും 15 കോളുകളോളം വരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പായി ദിവസവും ഇരുപത് കോളുകള്‍ വരെ വരാന്‍ ആരംഭിച്ചുവെന്നും മനോജ് പറയുന്നു. സുരേഷ് എന്തെങ്കിലും സഹായ പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ പിന്നാലെ തനിക്ക് നാല്‍പ്പത്- അന്‍പതോളം കോളുകള്‍ വരുമെന്നും മനോജ് പറയുന്നു.
പലരും വിളിക്കുന്നത് ചികിത്സാ സഹായം തേടിയും പഠിക്കാന്‍ സഹായം തേടിയുമൊക്കെയാണ്. നിരവധി പേര്‍ ആശംസകളറിയിക്കാനും വിളിക്കാറുണ്ട്. ഇത് കൂടാതെ വെറുതേ വിളിക്കുന്നവരുമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും വിളിക്കുന്നുണ്ട്. വാട്‌സാആപ്പില്‍ നിരവധി പേര്‍ മെസ്സേജ് അയയ്ക്കുന്നു. ചിത്രങ്ങള്‍ അയക്കാറുണ്ട്. ആദ്യമൊക്കെ താന്‍ ഇത് തെറ്റായ നമ്പറാണ് എന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. പിന്നെ താന്‍ കേള്‍ക്കാന്‍ തുടങ്ങി. പ്രധാനപ്പെട്ട കാര്യങ്ങളാണെങ്കില്‍ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് കരുതി. അത്തരത്തില്‍ ചില കേസുകള്‍ അറിയിച്ചിട്ടുണ്ടെന്നും മനോജ് പറയുന്നു.
തനിക്ക് ഇത്തരത്തില്‍ കോളുകള്‍ വരുന്ന വിവരം സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിരവധി തവണ ശ്രമിച്ചിട്ടുണ്ട്. ബിജെപിയുടെ തന്നെ നിരവധി നേതാക്കളെ വിളിച്ച് അന്വേഷിച്ചു. സിനിമാ താരങ്ങളെ തന്നെ കുറച്ച് പേരെ വിളിച്ച് സംസാരിച്ചു. അവര്‍ ആര്‍ക്കും തന്നെ നമ്പര്‍ അറിയില്ല. സുരേഷ് ഗോപിയുടെ ഫാന്‍സ് അസോസിയേഷന്‍ നേതാവിനെ വിൡും സംസാരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ അറിവിലേക്ക് ഇക്കാര്യം എത്തിയിട്ടുണ്ട് എന്നാണ് തനിക്ക് തോന്നുന്നതെന്നും മനോജ് പറയുന്നു.
താന്‍ ഇതുവരെ നേരിട്ട് ഒരു ആവശ്യത്തിനും സുരേഷ് ഗോപിയെ വിളിച്ചിട്ടില്ലെന്ന് മനോജ് പറയുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുരേഷ് ഗോപിയെ ഒരു തവണ നേരിട്ട് കണ്ടിട്ടുണ്ട്. അമ്പലപുരത്ത് ഒരു നഴ്‌സിംഗ് ഹോമില്‍ വെച്ചായിരുന്നു അത്. അന്ന് സുരേഷ് ഗോപിക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. മെസ്സേജിന്റെ ചുവട്ടില്‍ ഈ നമ്പര്‍ ചേര്‍ത്തിരുന്നു. നിരന്തരം കോളുകള്‍ വരുന്നത് നല്ല ബുദ്ധിമുട്ടാണ്. ജോലിയെ പോലും ബാധിക്കുന്നു എന്നും മനോജ് പറയുന്നു.
Recommended Video