വാട്‌സ്ആപ്പ് സന്ദേശം തുണച്ചു; തൃശ്ശൂരിൽ ഗുരുതര പരുക്കേറ്റ യുവാവിനെത്തേടി ബന്ധുക്കളെത്തി
യുവാവിന്റെ പരുക്കു ഗുരുതരമെങ്കിലും അപകടമെങ്ങനെയുണ്ടായി എന്നത് അജ്ഞാതമാണ്. വാഹനാപകടമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും വാഹനം തട്ടിയ പരുക്കല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
തൃശൂര്‍: വാട്‌സ് ആപ്പ് സന്ദേശം കണ്ടു പോലീസിന്റെ അന്വേഷണം തുണയായി. ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ആളെത്തേടി ബന്ധുക്കളെത്തി. പാലക്കാട് പാലയക്കാവ് മലയന്‍കുഴിയില്‍ ചാമിയുടെ മകന്‍ ശബരി(32)യാണ് അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. അജ്ഞാത രോഗികളൂടെ കൂട്ടത്തിലുള്‍പ്പെടുത്തിയെങ്കിലും ശസ്ത്രക്രിയയടക്കമുള്ള ചികിത്സകള്‍ നല്‍കാന്‍ ബന്ധുക്കളുടെ രേഖാമൂലമുള്ള സമ്മതമില്ലാത്തതു ഡോക്ടര്‍മാരെയും കുഴക്കി.
യുവാവിന്റെ പരുക്കു ഗുരുതരമെങ്കിലും അപകടമെങ്ങനെയുണ്ടായി എന്നത് അജ്ഞാതമാണ്. വാഹനാപകടമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും വാഹനം തട്ടിയ പരുക്കല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ പന്ത്രണ്ടിനാണു യുവാവ് ബംഗളുരുവില്‍നിന്ന് വണ്ടികയറിയത്. വീട്ടിലെത്താതിരുന്നതോടെ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു സുഹൃത്തുക്കള്‍ ചേര്‍ന്നു വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചു.

ഇതു ശ്രദ്ധയില്‍പെട്ട മെഡിക്കല്‍ കോളജ് സ്‌റ്റേഷനിലെ പോലീസുകാരന്‍ വിനു, ആശുപത്രിയില്‍ പരിശോധന നടത്തുകയായിരുന്നു. ന്യൂറോ സര്‍ജറി ഐ.സി.യുവില്‍നിന്നാണു യുവാവിനെ കണ്ടെത്തിയെങ്കിലും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വാട്‌സ് ആപ്പ് സന്ദേശമയച്ചയാളെ ബന്ധപ്പെട്ടു. ഇദ്ദേഹമാണ് യുവാവിന്റെ സഹോദരന്റെ ഫോണ്‍ നമ്പര്‍ നല്‍കിയത്. ഇന്നലെ രാത്രിതന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. വിദേശത്തേക്കു പോകാനുളള തയാറെടുപ്പിലായിരുന്നു ശബരിയെന്നും ബന്ധുക്കള്‍ പറഞ്ഞു.












Click it and Unblock the Notifications