തൊഴിലുറപ്പ് പദ്ധതി: സംസ്ഥാനത്തെ ആദ്യ സോഷ്യല്‍ ഓഡിറ്റ് വയനാട്ടില്‍
കല്‍പ്പറ്റ: വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നു. ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 23 ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കിയ മുഴുവന്‍ തൊഴിലുറപ്പ് പ്രവൃത്തികളിലുമാണ് ഓഡിറ്റിംഗ് നടക്കുന്നത്. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് കേരള സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സോഷ്യല്‍ ഓഡിറ്റ് നടക്കുക. സംസ്ഥാനത്തെ ആദ്യ സോഷ്യല്‍ ഓഡിറ്റ് ആണ് ഇപ്പോള്‍ വയനാട് ജില്ലയില്‍ നടപ്പാക്കുന്നത്.
ജയ് ശ്രീറാം വിളിക്കുന്നത് ആളുകളെ തല്ലിച്ചതയ്ക്കുന്നതിന് വേണ്ടി, രൂക്ഷ വിമർശനവുമായി അമർത്യ സെൻ!
ജില്ലയിലെ ആദ്യ സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകള്‍ ജൂലൈ 10ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ആയിരംകൊല്ലി വാര്‍ഡിലും ജൂലൈ 15ന് പൂതാടി ഗ്രാമപഞ്ചായത്തിലെ അങ്ങാടിശ്ശേരി വാര്‍ഡിലുമായി നടക്കും. ഓഡിറ്റില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവന്‍ കാര്യങ്ങളും പരിശോധിക്കും. കുടുംബശ്രീ പ്രവൃത്തികളുടെ ഗുണമേന്മ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, തൊഴിലാളികള്‍ക്ക് ഉള്ള അവകാശങ്ങളുടെ നിലവിലെ അവസ്ഥ എന്നിവയോടൊപ്പം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന തൊഴില്‍ ദിനങ്ങള്‍ എങ്ങിനെ നേടിയെടുക്കാം എന്നുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സോഷ്യല്‍ ഓഡിറ്റിലൂടെ ലക്ഷ്യമിടുന്നു.
ആദ്യ ഘട്ടത്തില്‍ 2018 ഒക്ടോബര്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള ഏഴ് മാസക്കാലം നടപ്പിലാക്കിയ പ്രവൃത്തികളാണ് പരിശോധനക്ക് വിധേയമാക്കുക. ഓഡിറ്റിംഗിനായി പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാരാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. ഓരോ പഞ്ചായത്തുകളിലെയും മുഴുവന്‍ വാര്‍ഡുകളിലെയും പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റിന് വിധേയമാക്കും. ആദ്യഘട്ടത്തില്‍ ഫയല്‍ പരിശോധന, രണ്ടാം ഘട്ടത്തില്‍ പ്രവൃത്തി സ്ഥല പരിശോധന, മൂന്നാംഘട്ടത്തില്‍ തൊഴിലാളികളും പ്രദേശവാസികളുമായുള്ള അഭിമുഖം, നാലാംഘട്ടത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭ എന്നിങ്ങനെ ഘട്ടം ഘട്ടമായാണ് ഓഡിറ്റിംഗ് നടക്കുക. തൊഴിലുറപ്പ് പദ്ധതിയിലെ കൃത്യത മനസിലാക്കുന്നതിനും, ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടുപിടിക്കുന്നതിനും സോഷ്യല്‍ ഓഡിറ്റ് ഉപകരിക്കും.