കല്‍പ്പറ്റ സാധ്യതയും മങ്ങുന്നു; സിദ്ദിഖിനെതിരെ വയനാട് ഡിസിസി മുന്‍ അധ്യക്ഷന്‍, യോഗ്യതയുള്ളവര്‍ ഇവിടെയുണ്ട്
കല്‍പ്പറ്റ: കല്‍പ്പറ്റ നിയമസഭ മണ്ഡലത്തില്‍ സാധ്യത പട്ടികയില്‍ പ്രഥമ പരിഗണനയിലുണ്ടായിരുന്ന നേതാവായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്. സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിയില്‍ നിന്ന് പുറത്തായ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിദ്ദിഖിന് ഏറെ സാധ്യതള്‍ കല്‍പ്പിച്ച മണ്ഡലം കൂടിയായിരുന്നു കല്‍പ്പറ്റ. എന്നാല്‍ ഇപ്പോള്‍ സിദ്ദിഖിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് വയനാട് ഡിസിസി മുന്‍ അധ്യക്ഷന്‍ സിവി ബാലചന്ദ്രന്‍.
ലോക്‌സഭ തിരഞ്ഞെടുപ്പ്
ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ ആളായിരുന്നു ടി സിദ്ദിഖ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി സിദ്ദിഖിനെ ആയിരുന്നു പരിഗണിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി വന്നതോടെ സിദ്ദിഖ് ഒഴിയുകയായിരുന്നു. പ്രധാനപ്പെട്ട മറ്റൊരു പദവി അന്ന് സിദ്ദഖിന് വാഗ്ദാനം ചെയ്തിരുന്നു.
തിരിച്ചടിയായത്
എന്നാല്‍ ഇപ്പോള്‍ കല്‍പ്പറ്റ സീറ്റില്‍ സിദ്ദിഖിന് തിരിച്ചടിയായത് സാമുദായിക സമവാക്യങ്ങളാണ്. കല്‍പറ്റ സീറ്റിലേക്ക് തങ്ങളുടെ സമുദായാംഗത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ക്രിസ്ത്യന്‍ സഭകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിദ്ദീഖിനെ കല്‍പറ്റ സീറ്റില്‍ നിന്ന് ഒഴിവാക്കിയത് എന്നാണ് വിവരം.
നിലമ്പൂര്‍ സീറ്റ്
കല്‍പ്പറ്റയ്ക്ക് പകരം നിലമ്പൂര്‍ സീറ്റ് സിദ്ദിഖിന് മുമ്പില്‍ വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്നെ കല്‍പ്പറ്റയിലേക്ക് മാത്രം തന്നെ പരിഗണിച്ചാല്‍ മതിയെന്നാണ് സിദ്ദിഖ് ഇപ്പോള്‍ അറിയിച്ചത്. അനുകൂലമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
ആരുടെയും അവസരം കളയില്ല
നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച സിദ്ദിഖ് ആരുടെയും അവസരം കളയാനില്ലെന്നും പറഞ്ഞു. പാര്‍ട്ടി തരുന്ന ഏത് ഉത്തരവാദിത്തം ഏറ്റെടുക്കും. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാറി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മാറി നിന്ന ആളാണ് താനെന്നും സിദ്ദിഖ് പറഞ്ഞു. കൂടാതെ വയനാട്ടില്‍ അര്‍ഹരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്ന പരാമര്‍ശവും സിദ്ദിഖ് നടത്തിയിരുന്നു.
വയനാട്ടുകാര്‍ക്ക് അംഗീകരിക്കാനാവില്ല
എന്നാല്‍ സിദ്ദിഖിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വയനാട് മുന്‍ ഡിസിസി അധ്യക്ഷന്‍ സിവി ബാലചന്ദ്രന്‍. വയനാട്ടുകാര്‍ക്ക് സിദ്ദിഖിനെ അംഗീകരിക്കാനാവില്ലെന്നും വയനാടിനെ അപമാനിക്കുന്ന ചില പരാമര്‍ശങ്ങള്‍ സിദ്ദിഖ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിനെ അപമാനിക്കുന്ന പരാമര്‍ശം
വയനാട്ടില്‍ അര്‍ഹരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്ന പരാമര്‍ശം വയനാട് കോണ്‍ഗ്രസിനെ അപമാനിക്കുന്നതിന് തുല്യമാണ്. വയനാട്ടില്‍ അര്‍ഹതയുള്ള നിരവധി നേതാക്കളുണ്ടെന്ന കാര്യം സിദ്ദിഖ് ഓര്‍ക്കണം. സിദ്ദിഖ് കെഎസ്യു കാണുന്നതിന് മുമ്പേ യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ ഇവിടെയുണ്ട്- സിവി ബാലചന്ദ്രന്‍ പറഞ്ഞു.
വയനാട്ടുകാര്‍ മത്സരിക്കണം
ജില്ലയില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റ് മാത്രമാണുള്ളത്. ആ സീറ്റില്‍ ജില്ലയിലുള്ള നേതാക്കള്‍ മത്സരിക്കണം. അതിനപ്പുറമുള്ള തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ല. ഇക്കാര്യം പല തവണ ഡിസിസി കെപിസിസിയെ അറിയിച്ചതാണെന്നും സിവി ബാലചന്ദ്രന്‍ പ്രതികരിച്ചു.
അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ഉമ്മൻ ചാണ്ടി, നിലപാട് പുതുപ്പളളിയിൽ പറഞ്ഞത്, 2 മണ്ഡലങ്ങളിലേക്കില്ല
'ശനിയാഴ്ച വന്ന് ആ മനുഷ്യന്റെ മുന്നില്‍ നില്‍ക്കണം', ഭാഗ്യലക്ഷ്മിക്കെതിരെ തിരിഞ്ഞ് ബിഗ് ബോസ് ആരാധകർ
ഇബ്രാഹിം കുട്ടിക്കെതിരെ പ്രതിഷേധം കടുത്തു; പുനഃരാലോചന ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പേരാമ്പ്രയിലെ ലീഗ്