കുടിയേറ്റമേഖലയിലെ ഏക പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ല; ദുരിതത്തിലാവുന്നത് അഞ്ഞൂറിലധികം രോഗികള്‍
പുല്‍പ്പള്ളി: കുടിയേറ്റമേഖലയിലെ ഏക പ്രാഥമികാരോഗ്യകേന്ദ്രമായ പുല്‍പ്പള്ളി പി എച്ച് സിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്കുള്ള ഏക ആശ്രയമാണ് പുല്‍പ്പള്ളി ഗവ. ആശുപത്രി. ദിനേന അഞ്ഞൂറിലധികം രോഗികള്‍ ഇവിടെ ചികിത്സക്കായി എത്തുന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളില്‍ നിരവധി ആദിവാസി കുടുംബങ്ങളും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. ഇവര്‍ക്കുള്ള ഏക ആശ്രയവും ഈ ഗവ. ആശുപത്രി തന്നെയാണ്. നിലവിലെ കണക്കനുസരിച്ച് ഈ ആരോഗ്യകേന്ദ്രത്തിലുള്ളത് ഗവ. ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറടക്കം നാല് പേരാണ് ഡ്യൂട്ടിക്കുള്ളത്. ഇതില്‍ തന്നെ രണ്ട് പേര്‍ മാത്രമാണ് സ്ഥിരമായി ഇവിടെ ജോലി ചെയ്തുവരുന്നത്.

മറ്റ് രണ്ട് പേര്‍ ക്യാംപുകളിലും, പുറത്തുള്ള ആദിവാസി ഊരുകളിലടക്കം സന്ദര്‍ശനം നടത്തുന്ന ഡ്യൂട്ടിലാണുള്ളത്. അഞ്ഞൂറ് രോഗികളെ പരിശോധിക്കാന്‍ കേവലം രണ്ട് ഡോക്ടര്‍മാര്‍ മാത്രമുള്ള ജില്ലയിലെ ഏക ആശുപത്രി കൂടിയാണ് പുല്‍പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം. അതുകൊണ്ട് തന്നെ ഇവിടെയെത്തുന്ന പല രോഗികള്‍ക്കും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലെന്ന പരാതി നേരത്തെ നിലനില്‍ക്കുന്ന ഈ ആശുപത്രിയില്‍ ജനറല്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പോലുമില്ലെന്നതാണ് ഇപ്പോഴത്തെ വസ്തുത.
ആദിവാസികളടക്കമുള്ള ഗര്‍ഭിണികളും മറ്റും ചികിത്സ തേടി സുല്‍ത്താന്‍ബത്തേരിക്ക് പോകേണ്ട സ്ഥിതിയാണുള്ളത്. സുല്‍ത്താന്‍ബത്തേരിയിലെത്തണമെങ്കില്‍ 25 കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയാണ്. ആനുശല്യവും മറ്റും രൂക്ഷമായ വഴിയിലൂടെ വേണം രോഗികളെയും കൊണ്ട് സുല്‍ത്താന്‍ബത്തേരിയിലെത്താന്‍. അതുകൊണ്ട് തന്നെ പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ അടിയന്തരമായി ഒരു ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. പുല്‍പ്പള്ളിയില്‍ സായാഹ്ന ഒ പി ആരംഭിക്കണമെന്ന ആവശ്യത്തിനും പഴക്കമുണ്ട്.
രാത്രികാലങ്ങളിലും മറ്റും രോഗികളെത്തിയാല്‍ ചികിത്സ ലഭ്യമാക്കാന്‍ നിലവില്‍ ഒരു വഴിയുമില്ല. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാസൗകര്യങ്ങള്‍ അടിയന്തരമായി പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ ഒരുക്കണമെന്നാണ് ഇപ്പോള്‍ ആവശ്യമുയരുന്നത്. ആശുപത്രിക്കായി മൂന്നുനിലയില്‍ ഒരു കെട്ടിടം പണിതുവരുന്നുണ്ട്. ഇത് മാര്‍ച്ച് മാസത്തോടെ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തോടെ എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ സജ്ജമാക്കണമെന്നാണ് ആശുപത്രി വികസനസമിതി യോഗം ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications