വയനാടിൽ രക്താര്‍ബുധം ബാധിച്ച് ലോഡ്ജിൽ ഒമ്പത് വയസുകാരൻ; സഹായവുമായി നിരവധി സംഘടനകള്‍; കുടുംബത്തെ വാടകവീട്ടിലേക്ക് മാറ്റി
പുല്‍പ്പള്ളി: സ്ഥലവും വീടുമില്ലാത്തതിനാല്‍ രക്താര്‍ബുധം ബാധിച്ച ഒമ്പത് വയസുകാരനും കുടുംബവും ലോഡ്ജ് മുറിയില്‍ കഴിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് സഹായവുമായി വിവിധ സംഘടനകള്‍. പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയും, മുള്ളന്‍കൊല്ലി ചണ്ണോത്തുക്കൊല്ലി സഞ്ജുവിന്റെ മകന്‍ ആദര്‍ശിനാണ് മാധ്യമവാര്‍ത്തയെ തുടര്‍ന്ന് തുടര്‍ചികിത്സക്കും, മറ്റ് സഹായങ്ങള്‍ക്കുമായി സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിയിട്ടുള്ളത്.
യുപിഎ സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്കുണ്ടായി.... വെളിപ്പെടുത്തലുമായി രാഹുല്‍
രോഗബാധിതനായ ആദര്‍ശിന് അണുബാധയേല്‍ക്കാതിരാക്കാന്‍ സ്വന്തമായി സ്ഥലവും വീടുമില്ലാത്ത കുടുംബം നാട്ടുകാരുടെ സഹായത്തോടെ പുല്‍പ്പള്ളിയിലെ ലോഡ്ജ്മുറിയിലാണ് കഴിഞ്ഞുവന്നത്. ആദര്‍ശിന്റെ ദയനീയചിത്രം വാര്‍ത്തയായതോടെ നിരവധി പേരാണ് ചികിത്സാസഹായം വാഗ്ദാനം ചെയ്ത് മാതാവായ അഞ്ജുവിനെ ഫോണില്‍ വിളിച്ചത്. കിടപ്പാടം പോലുമില്ലാത്ത കുടുംബത്തെ സഹായിക്കാന്‍ ചില സന്നദ്ധസംഘടനകളും മുന്നോട്ട് വന്നുകഴിഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജുവും നാട്ടുകാരും.
ഒരുപാട് ദുരിതങ്ങള്‍ മറികടന്നാണ് സഞ്ജു രോഗബാധിതനായ ആദര്‍ശിനെയും, മറ്റൊരു മകനായ മൂന്നാംക്ലാസുകാരനായ ആകാശിനെയും വളര്‍ത്തുന്നത്. പിതാവ് എട്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയതിന് ശേഷം സഞ്ജു കൂലിപ്പണി ചെയ്താണ് കുടുംബത്തെ പോറ്റിയിരുന്നത്. ആദര്‍ശിന് രോഗം മൂര്‍ച്ഛിച്ചതോടെ കുടുംബം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലുമായി.
പിന്നീട് നാട്ടുകാരാണ് ചികിത്സക്കും മറ്റുമായി സഹായിച്ചത്. ശരീരം ചൊറിഞ്ഞുതടിപ്പിക്കുന്നതും, അഞ്ചാംപനിയുള്‍പ്പെടെ വരുകയും ചെയ്തതിനെ തുടര്‍ന്ന് ആദര്‍ശിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് രോഗം ലുക്കീമിയ ആണെന്ന് തിരിച്ചറിയുന്നത്. ആദര്‍ശിന്റെ ചികിത്സ നടക്കുന്നതിനിടെ സഞ്ജുവിന് ഗര്‍ഭപാത്രത്തിലുണ്ടായ മുഴയെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തേണ്ടി വന്നു.
പിന്നീട് ഓപ്പറേഷന്‍ ചെയ്ത മുറിവ് പഴുത്തതോടെ സ്ഥിതി വഷളായി. അവിടെയും സഹായവുമായെത്തിയത് നാട്ടുകാര്‍ തന്നെയായിരുന്നു. ഇതുപോലെ നരകയാതന അനുഭവിക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും സഞ്ജുവിന് ലഭിച്ചില്ലെന്നതാണ് ഏറെ ദൈന്യത. സ്വന്തമായി ഒരു തുണ്ട് ഭൂമിക്കും, വീടിനുമായി കയറിയിറങ്ങാത്ത ഓഫീസുകളില്ലെന്ന് സഞ്ജു പറയുന്നു. ജില്ലാകലക്ടറുടെ മുമ്പില്‍ വരെയെത്തി എല്ലാ വിവരങ്ങളും ധരിപ്പിച്ചു. അപ്പോഴും അധികൃതര്‍ കണ്ണുതുറന്നില്ല. സ്വന്തമായി റേഷന്‍കാര്‍ഡില്ലാത്തത് കൊണ്ട് അത്തരം ആനുകൂല്യങ്ങളും കുടുംബത്തിന് ലഭ്യമായില്ല.
ഒടുവില്‍ എന്ത് ചെയ്യണമെന്നറിയാതെ ലോഡ്ജ്മുറിയില്‍ കഴിഞ്ഞുവരുമ്പോഴാണ് ആദര്‍ശിന്റെ ജീവിതം വാര്‍ത്തയാകുന്നത്. ഇതോടെ സഹായവുമായി നിരവധി പേര്‍ സഞ്ജുവിന്റെ ഫോണിലേക്ക് വിളിക്കുകയുമായിരുന്നു. ആദര്‍ശിന്റെ ചികിത്സക്കായി ഓള്‍ കേരള കെമിസ്റ്റ് ആന്റ് സ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ കണ്‍വീനര്‍ സി.പി.ജോയിക്കുട്ടി ചെങ്ങനാ മീത്തില്‍ ആദര്‍ശിന്റ വീട്ടിലെത്തി സഞ്ജുവിന് സഹായം നല്‍കി.ആദര്‍ശിന്റെ തുടര്‍ചികിത്സക്കായി പുല്‍പ്പള്ളി സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ മാതാവ് സഞ്ജു ടി.വിയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ''അക്കൗണ്ട് നമ്പര്‍: 0260053000031016, ഐഎഫ്സി കോഡ് SIBL0000260.''