വയനാട് മണ്ഡലത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ബന്ധമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ്- യു ഡി എഫ് അവിശുദ്ധകൂട്ടുകെട്ടാണെന്നും മത്സരം രാഹുലും താനുമാണെന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇത്രയും കാലമായിട്ടും വികസനമെത്തിക്കാന്‍ സാധിക്കാത്തത് യു പി എയുടെ പോരായ്മയാണ്. ന്യൂനപക്ഷ വോട്ടുകള്‍ എന്‍ ഡി എക്ക് ലഭിക്കില്ലെന്ന് പറയുന്നത് ശരിയല്ല. സി പി ഐക്ക് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധിക്കുമായിരുന്നെങ്കിലും അതിനവര്‍ തയ്യാറായില്ല. ഇത് സൂചിപ്പിക്കുന്നത് യു ഡി എഫും എല്‍ ഡി എഫും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്.
മത്സരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എന്‍ ഡി എ നേരത്തെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ മാറ്റിയത്. ഈ സമീപനം എല്‍ ഡി എഫ് സ്വീകരിച്ചില്ല. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് രാഹുല്‍ഗാന്ധിയുടെ വിജയം ഉറപ്പിക്കാനാണെന്നും തുഷാര്‍ പറഞ്ഞു. എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെയും വോട്ടുകള്‍ എന്‍ ഡി എക്ക് ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് പ്രധാനമായും എന്‍ ഡി എ മുന്നോട്ടുവെക്കുന്നത്.

താഴെത്തട്ടില്‍ വരെ വികസനമെത്തിക്കാന്‍ എന്‍ ഡി എക്ക് സാധിച്ചു. വയനാട്ടിലെ സുപ്രധാന പ്രശ്‌നങ്ങളിലൊന്നും ഇതുവരെ സര്‍ക്കാരുകള്‍ ഇടപെട്ടിട്ടില്ല. രാത്രി യാത്രാനിരോധനമടക്കം താന്‍ ജയിച്ചാല്‍ മൂന്ന് മാസം കൊണ്ട് നീക്കുമെന്നും തുഷാര്‍ വ്യക്തമാക്കി, ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ പ്രസ്താവന ശരിയായില്ല. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്നും തുഷാര്‍ പറഞ്ഞു. ഇന്ന് രാവിലെ കലക്‌ട്രേറ്റിലെത്തി പത്രിക സമര്‍പ്പിച്ച തുഷാര്‍ എന്‍ ഡി എ യോഗത്തിലും പങ്കെടുത്തു. വരുംദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമെല്ലാം മണ്ഡലത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications