വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് വയനാട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി: ഭൂരിപക്ഷം അഞ്ച് ലക്ഷമെത്താത്തത് വോട്ടര്‍ പട്ടികയില്‍ നിന്നും വ്യാപകമായി പേരുകള്‍ക്ക് നീക്കം ചെയ്തതിനാല്‍, നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍!
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് മികച്ച വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി നന്ദി അറിയിച്ചു. ജനാധിപത്യ-മതേതര വിശ്വാസികള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ആഴമാണ് ചരിത്രവിജയത്തിന് കാരണമായതെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന് എം എല്‍ എ, യു ഡി എഫ് പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് ഏജന്റ് പി വി ബാലചന്ദ്രന് എന്നിവര്‍ അറിയിച്ചു.
തൃശൂരിൽ
ജയിച്ചത്
ടിഎൻ
പ്രതാപൻ
തന്നെ...
പക്ഷേ
താരം
സുരേഷ്
ഗോപിയാണ്,
പിന്തുണയുമായി
നടി
മായ
മേനോൻ
പരാജയഭീതിയില്‍ ഇടതുപക്ഷം അഴിച്ചുവിട്ട മുഴുവന്‍ കുപ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളി. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ഗാന്ധി തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ പി.പി. സുനീറിനെ പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത 10,92,197 വോട്ടില്‍ 7,06,367 രാഹുല്‍ഗാന്ധി നേടി. 2,74,597വോട്ടാണ് സുനീറിനു ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളപ്പള്ളി 78,816 വോട്ടുമായി ഒതുങ്ങേണ്ടിവന്നു. പോള്‍ ചെയ്ത വോട്ടില്‍ 64.67 ശതമാനമാണ് രാഹുല്‍ഗാന്ധിക്കു ലഭിച്ചത്. 25.14 ശതമാനമാനം മാത്രമാണ് ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം. 7.21 ശതമാനം വോട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിക്കു ലഭിച്ചത്. 39.53 ശതമാനമാണ് യുഡിഎഫ് എല്‍ഡിഎഫ് വോട്ട് അന്തരം. പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങിലും അത്യുജ്വല പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചതെന്നും ഇരുവരും പറഞ്ഞു.
അതേസമയം, രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിലെത്താത്തത് വോട്ടര്‍പട്ടികയില്‍ നിന്ന് ഉദ്യോഗസ്ഥന്മാര് പേര് വെട്ടി മാറ്റിയത് കൊണ്ടാണെന്നും ഇരുവരും പറഞ്ഞു. വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കരട് വോട്ടര്‍പട്ടികയിലും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും പേരുണ്ടായിരുന്ന നിരവധിപേരെ അന്തിമവോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് ഭരണഘടന നല്കുന്ന അവകാശത്തെ അട്ടിമറിക്കുന്നതാണ്. ഇപ്പോഴും അന്തിമവോട്ടര്‍ പട്ടികയിലില്ലാത്ത അനേകം പേര് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ഫോട്ടോ സഹിതമുണ്ട്.
എന്നാല്‍ ഇവര്‍ക്കൊന്നും വോട്ട് ചെയ്യാനായില്ല. തവിഞ്ഞാല്‍ 24ാം ബൂത്തില്‍ മാത്രം 51 പേരുടെ വോട്ടാണ് ഇങ്ങനെ ഒഴിവാക്കിയതെന്നും ഇരുവരും പേരുകള്‍ സഹിതം വ്യക്തമാക്കി. ഇത്തരത്തില്‍ ജില്ലയിലെ 575ഉം മണ്ഡലത്തിലെ 1313 ഉം ബൂത്തുകളെടുത്താല് വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തവരുടെ എണ്ണം പതിനായിരത്തോളം വരും. വോട്ടര്‍പട്ടികയില്‍ നിന്നും പേര് നീക്കെ ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ സമയത്ത് തുടര്‍നടപടികളുണ്ടായില്ല.
ജില്ലാകലക്ടര്‍ അടിയന്തരമായി സിറ്റിംഗ് നടത്തി അനാസ്ഥ കാട്ടിയ ബി എല്‍ ഒമാര്‍ക്കെതിരെ നടപടിയെടുക്കണം. ഈമാസം 28ന് കെ പി സി സിതലത്തില്‍ ചേരുന്ന സബ് കമ്മിറ്റിയോഗത്തില്‍ വോട്ടര്‍പട്ടികയിലെ പേര് വെട്ടിയ സംഭവത്തില്‍ തുടര്‍നടപടികളെന്തെന്ന് ആലോചിക്കും. നിയമനടപടിളുമായി മുന്നോട്ടുപോകുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ഇരുവരും പറഞ്ഞു.
ക്യാപ്ഷന്‍
ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഐ സി ബാലകൃഷ്ണന് എം എല്‍ എയും, പി വി ബാലചന്ദ്രനും പത്രസമ്മേളനത്തില്‍