കഴുത്തറ്റം ചെളി; മരണം മുന്നിൽക്കണ്ടപ്പോഴും രണ്ട് ജീവനുകളെ കൂടി തങ്ങൾക്കൊപ്പം രക്ഷപ്പെടുത്തി ഷഹന
ഉരുൾപൊട്ടലിൽ ഉമ്മയേയും മറ്റ് രണ്ട് പേരെയും രക്ഷപ്പെടുത്തിയ ആശ്വാസത്തിലാണ് ഷഹന. കുത്തൊഴുക്കിൽ ഒലിച്ചുവന്ന കുട്ടിയേയും അയൽവാസിയേയുമാണ് ഷഹന ജീവിതത്തിലേക്ക് തിരിച്ച് കയറ്റിയത്. രണ്ട് പേരും ഇപ്പോൾ ആശുപത്രിയിലാണ്. അന്ന് നടന്ന സംഭവത്തെക്കുറിച്ച് പറയുമ്പോൾ ഷഹനയുടെ വാക്കുകൾ ഇടറുകയാണ്. മരണം മുന്നിൽകണ്ടിട്ടുള്ള ജീവിതമായിരുന്നു എന്ന് ഷഹന പറയുന്നു.
'മഴ പെയ്യുന്ന സമയത്ത് ഒരു ഒന്നേ മുക്കാലിന് ഉമ്മച്ചി എഴുന്നേറ്റ് മേലെ വന്ന് ബാൽക്കണി ഡോർ തുറന്ന് നോക്കി. അപ്പോൾ പ്രശ്‌നമൊന്നും കണ്ടില്ല. താഴെ എത്തിയതും ഫസ്റ്റ് ഫ്ളോറിൽ നാല് ഭാഗത്ത് ചളിയും കല്ലും നിറയാൻ തുടങ്ങി. ഞാൻ മുകളിലാണ് കിടക്കുന്നത്. ഉമ്മച്ചി മുകളിലേക്ക് വന്നിട്ട് എന്നെ തട്ടിവിളിച്ചു. വെള്ളം കയറി വേഗം വാതിൽ തുറക്കെന്ന് പറഞ്ഞു. അപ്പോഴേക്കും വീടിന്‌റെ സീലിംഗ് അടർന്ന് തലയിൽ വീണു.

അതിന്റെ ഇടയിലൂടെ ഞങ്ങൾ വാതിൽ തുറന്ന് ബാൽക്കണിയിലെത്തി രക്ഷക്കണേ എന്ന് അലറി വിളിച്ചു. ഫോണിന്റെ ഫ്‌ളാഷ് അടിച്ച് നോക്കിയപ്പോൾ മനസ്സിലായി ആരും രക്ഷിക്കാനില്ലെന്ന്. ഞങ്ങളുടെ വീടിന്റെ പിറക് വശം മുഴുവൻ വെള്ളവും മുന്നിൽ ചെളിയുമായിരുന്നു. ഞങ്ങൾ അവിടെ നിൽക്കുമ്പോൾ തന്നെ അടുക്കള ഭാഗം ഒലിച്ചുപോകാൻ തുടങ്ങി,' ഷഹന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കുറെ അലറി വിളിച്ചു. ഒരു കുട്ടി താത്ത ഒന്ന് രക്ഷിക്കണേ എന്ന് പറയുന്നത് കേട്ടത്. കിണറുണ്ടായ ഭാഗത്ത് ഒരു കുട്ടി ഒലിച്ച് വന്ന് നിൽക്കൂന്നു. അവിടെ ഒരു കവുങ്ങ് ഉണ്ടായിരുന്നു. ഞങ്ങൾ പറഞ്ഞു മോനെ നീ ആ കവുങ്ങിൽ പിടിച്ച് നിൽക്ക് പിടിവിടരുത് എന്ന്. ഉമ്മ ആ കുട്ടിയോട് സംസാരിച്ച് ഇരിക്കുമ്പോൾ വേറൊരു ശബ്ദം കേട്ട് ഞാൻ നോക്കുമ്പോൾ കവുങ്ങിൽ ഒരു താത്ത പിടിച്ച് നിന്നിട്ട് രക്ഷിക്കണേ എന്ന് കരയുന്നത്.
നമുക്ക് നോക്കിനിൽക്കാനെ പറ്റൂ, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കാരണം നമ്മളും ഏത് നിമിഷവും പോകും എന്ന അവസ്ഥയിലാണ്. നമ്മളും മരിച്ചു എന്നാണ് വിചാരിച്ചത്. ഇനി ജീവിതം ഇല്ലെന്ന് തന്നെ വിചാരിച്ചു. അപ്പോഴാണ് ആ ഭാഗത്ത് ജീവനോടെ ഉണ്ടായിരുന്ന ചില ആൾക്കാർ രക്ഷപ്പെടുന്നത് കണ്ടത്. അപ്പോൾ ഞാൻ അവരോട് ചോദിച്ചു. താത്ത ഞങ്ങൾക്ക് രക്ഷപ്പെടാൻ പറ്റുമോ എന്ന് ചോദിച്ചു. ഉമ്മച്ചിയുടെ കയ്യുംപിടിച്ച് നടന്നു.
സ്റ്റെപ്പ് ഒന്നും ഉണ്ടായിരുന്നില്ല. നാല് സ്റ്റെപ്പ് കഴിഞ്ഞാൽ ചെളിക്കുണ്ടാണ്. വീട് പൊളിഞ്ഞത് കൊണ്ട് ആ ഓട്ടയിലൂടെ ഞങ്ങൾ ആ ഓട്ടയിലൂടെ രക്ഷപ്പെട്ടു ആ മോനെ ഞാൻ പിടിച്ചു. ഒലിച്ചുവന്ന എന്റെ മൂത്താപ്പന്റെ പേരക്കുട്ടിയെ ഉമ്മച്ചിയും എടുത്തു. എന്റെ പാന്റിന് മുറുകെ പിടിക്കണം, അത് കിട്ടിന്നില്ലെങ്കിൽ കാലിലും പിടിക്കണമെന്ന് പറഞ്ഞു. അങ്ങനെ അവൻ എന്റെ പാന്റിലും കാലിലും പിടിച്ചു.
ഞങ്ങൾ നടന്നുവരുന്ന സമയത്ത് ഒരു ഉമ്മ വേറൊരു ടെറസിന്റെ മുകളിൽ 40 ദിവസം പ്രായമുള്ള കുഞ്ഞിനെ പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു. ആ ഉമ്മ ഒന്ന് രക്ഷിക്കൂ, മോൾ മിണ്ടുന്നില്ലെന്ന് പറയുന്നുണ്ടായിരുന്നു. ആ ഉമ്മ അത്രയും ഉയരത്തിലായിരുന്നുനിൽക്കുന്നത് ഞങ്ങൾ ചെളിക്കുണ്ടിലും. ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു.
പുറത്തെത്തിയതും ആ ഉമ്മ അവിടെ നിൽക്കുന്നുണ്ടെന്നും കവുങ്ങിൽ പിടിച്ച് നിൽക്കുന്നുണ്ടെന്നുമുള്ള വിവരം നൽകി. ഉമ്മ ഈ വീട് പോവുകയാണെങ്കിൽ എന്നെ നോക്കരുത്, എവിടെയെങ്കിലും പിടിച്ച് നിൽക്കണം എന്നായിരുന്നു ഞാൻ പറഞ്ഞത്. ഉമ്മച്ചി നേരെ തിരിച്ചാണ് ചിന്തിച്ചത്. എന്നെ നോക്കണ്ട നീ എവിടെയെങ്കിലും പിടിച്ച് നിൽക്കണം എന്നാണ് പറഞ്ഞത്. മരണം മുന്നിൽകണ്ടിട്ടുള്ള ജീവിതമായിരുന്നു. ഷഹന പറയുന്നു












Click it and Unblock the Notifications