നവദമ്പതികള്‍ വെട്ടേറ്റ് മരിച്ച സംഭവം: അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം
മാനന്തവാടി: വെള്ളമുണ്ട കണ്ടത്തുവയലില്‍ നവദമ്പതികളായ വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയും വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിമാക്കി. എല്ലാവിധ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംശയാസ്പദമായ സാഹചര്യങ്ങളില്‍ വെള്ളമുണ്ടയിലും പരിസരങ്ങളിലും കാണപ്പെട്ടവരെ കുറിച്ചും അല്ലാതെയുമുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്.
പ്രദേശത്തെ നൂറോളം ഇതര സംസ്ഥാന തൊഴിലാളികളെ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചിട്ടുണ്ട്. ഇവരില്‍ മുപ്പതോളം പേരുടെ വിരലടയാളവും രേഖപ്പെടുത്തി. ബാക്കിയുള്ളവരുടെ വിരലടയാള പരിശോധന വരുംദിവസങ്ങളിലും തുടരും. മാനന്തവാടി ഡി.വൈ.എസ്.പി. എം.കെ. ദേവസ്യയുടെ നേതൃത്വത്തില്‍ മുപ്പതംഗ അന്വേഷണ സംഘം രൂപീകരിച്ച് ആറ് വിഭാഗങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. മൂന്ന് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും.
കൊലപാതകത്തിന്റെ വ്യക്തമായ കാരണം രണ്ട് ദിവസത്തിനകം തിരിച്ചറിയാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന പ്രാഥമിക നിഗമനമുണ്ടെങ്കിലും, ധാരാളം പണക്കാരുള്ള ഈ പ്രദേശത്ത് ഇടത്തരക്കാരുടെ വീട്ടില്‍ കയറി കൊല നടത്തിയതും പണവും കൂടുതല്‍ ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടുവെന്ന് തെളിയാത്തതുമാണ് പൊലീസിനെ കുഴക്കുന്നത്. അതുകൊണ്ട് തന്നെ കൊലപാതകത്തിന് മറ്റൊരു കാരണമുണ്ടന്നും സംശയിക്കുന്നു. ഈ കാരണം കണ്ടെത്തിയാല്‍ പ്രതിയെ കുറിച്ചുള്ള ഏകദേശ ധാരണ ലഭിക്കുമെന്നും പൊലീസ് കരുതുന്നു. ജനങ്ങള്‍ ആശങ്കാകുലരാണങ്കിലും യഥാര്‍ത്ഥ കാരണമറിയാതെ പ്രതികരിക്കാന്‍ കഴിയില്ലന്ന് ഡി.വൈ.എസ്.പി. എം.കെ. ദേവസ്യ പറഞ്ഞു.
ശാസ്ത്രീയ പരിശോധനകളിലൂടെയും അപഗ്രഥനങ്ങളിലൂടെയും പ്രതിയെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. കൊല ചെയ്യപ്പെട്ട വീട്ടില്‍ ഇപ്പോഴും പോലീസ് കാവലുണ്ട്. അതേസമയം, നവദമ്പതികള്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം ജനങ്ങളാകെ ഭീതിയിലും ആശങ്കയിലുമാണ്. പ്രതികളെ ഉടന്‍ പിടികൂടി ജനങ്ങളിലെ സംശയങ്ങളും ദുരൂഹതകളും അവസാനിപ്പിക്കാന്‍ പോലീസ് നടപടി ഊര്‍ജ്ജിതമാക്കണമെന്ന് ഉമ്മറിന്റെ വീട് സന്ദര്‍ശിച്ച എ.ഐ.സി.സി അംഗവും മുന്‍ മന്ത്രിയുമായ പി.കെ ജയലക്ഷ്മിയും ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍..എയും ആവശ്യപ്പെട്ടു.