ക്യാംപുകളുടെ എണ്ണം കുറയുമ്പോഴും പ്രതീക്ഷയറ്റ് നിരവധി പേര്‍; ആയിരക്കണക്കിന് കുടുംബങ്ങളുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍
കല്‍പ്പറ്റ: വയനാട്ടിലെ ദുരിതാശ്വാസ ക്യംപുകളുടെ എണ്ണം കുറഞ്ഞ് വരുമ്പോഴും പ്രതീക്ഷയറ്റ് കഴിയുന്നത് നിരവധി പേര്‍. വീടുകള്‍ ഭാഗികമായി തകര്‍ന്നവരും, പൂര്‍ണമായി തകര്‍ന്നവരുമാണ് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ ക്യാംപുകളില്‍ തന്നെ കഴിയുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഈ മഴക്കാലത്ത് ഇതുവരെ 381 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്.
1492 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആകെയുള്ള കണക്ക് പ്രകാരം 1873 കുടുംബങ്ങളുടെ ഭാവിജീവിതമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഭാഗികമായി തകര്‍ന്ന വീടുകളില്‍ പകുതിയിലേറെയും അറ്റകുറ്റപ്പണി നടത്തിയാല്‍ വീണ്ടും താമസിക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ തുച്ഛമായ നഷ്ടപരിഹാരം ഒന്നിനുമെത്തില്ലെന്നതാണ് വാസ്തവം. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ താമസിച്ചിരുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.

പകുതിയിലധികം പേരുടെയും വീടുകള്‍ക്കൊപ്പം ഉരുള്‍പൊട്ടലില്‍ സ്ഥലവും നഷ്ടപ്പെട്ട അവസ്ഥയാണ്. പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ സ്ഥലം വാങ്ങി വീടുവെക്കാന്‍ കാലതാമസമെടുക്കും. ഇത് മൂലം നിരവധി കുടുംബങ്ങള്‍ക്ക് ഇനിയും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയേണ്ടിവരും. സ്‌കൂള്‍ തുറക്കുന്നതോടെ ഭവനങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ മറ്റിടത്തേക്ക് മാറ്റിതാമസിപ്പിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി.
എന്നാല്‍ എത്രകാലം ഇനിയും ദുരിതാശ്വാസ ക്യാംപില്‍ ജീവിതം തള്ളിനീക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ഈ കുടുംബങ്ങള്‍. മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷം ശക്തമാകുന്ന ദിവസങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ വീടിനുള്ളിലെ വിലയേറിയവയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയാണ് കെടുതിയെ അതിജീവിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം അതിനൊന്നും ആര്‍ക്കും സമയം ലഭിച്ചില്ല. ഇരമ്പിയെത്തിയ മഴവെള്ളപാച്ചിലിലും വെള്ളപ്പൊക്കത്തിലും കാലമിത്രയും അധ്വാനിച്ച് സ്വരൂകൂട്ടിയ വീട്ടുപകരണങ്ങളടക്കം നഷ്ടമായ അവസ്ഥയാണ്.
പണം, വിലപ്പെട്ട രേഖകള്‍, ആധാര്‍ ഉള്‍പ്പെടെയുള്ള കാര്‍ഡുകള്‍, കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍, പാത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം നിമിഷനേരം കൊണ്ട് ഇത്തവണ നഷ്ടമായി. ഇവയെല്ലാം ഒരിക്കല്‍ കൂടി സ്വന്തമാക്കുകയെന്നത് നിര്‍ധനരായ പലകുടുംബങ്ങള്‍ക്കും സാധിക്കില്ല. മഴക്കാലം രൂക്ഷമായതിനെ തുടര്‍ന്ന് കൂലിപ്പണിയും മറ്റ് ജീവിതം തള്ളിനീക്കിയിരുന്ന പലരും ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
വിവിധ സന്നദ്ധ സംഘടനകളും മറ്റും നല്‍കുന്ന സഹായമാണ് ഇപ്പോള്‍ ഇവര്‍ക്കുള്ള ഏക ആശ്രയം. രേഖകളും മറ്റും നഷ്ടമായവര്‍ക്കായി പ്രത്യേക അദാലത്ത് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റേഷന്‍കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍, ആധാരം എന്നിങ്ങനെയുള്ള രേഖകള്‍ ഒരു അദാലത്ത് കൊണ്ട് എങ്ങനെ തിരികെ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ചരിത്രത്തിലിതുവരെയുണ്ടായിട്ടില്ലാത്ത പ്രളയത്തിന്റെ തീവ്രത ഇന്നും വയനാട്ടിലെ പല ഗ്രാമങ്ങളിലും കാണാം. എല്ലാം തിരികെ പിടിക്കുകയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവാന്‍ മെച്ചപ്പെട്ട രീതിയില്‍ നഷ്ടപരിഹാരം നല്‍കാതെ നടക്കില്ലെന്നതാണ് വാസ്തവം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications