മലയാളി സ്വന്തം ഭാഷയെ സ്നേഹിച്ച് തുടങ്ങി; എംടി
ഷാർജ: ആയിരം പൂർണചന്ദ്രനെ കണ്ട മാന്ത്രികവിരലുകളിലൂടെ എഴുതിയതെല്ലാം ആസ്വാദകരെ വായനയുടെ മറ്റൊരു ലോകത്തിലേക്കെത്തിച്ച ആധുനിക മലയാള സാഹിത്യത്തിന്റെ എഴുത്തച്ഛൻ ശ്രീ എം.ടി.വാസുദേവൻ നായർ 'ഓർമകളുടെ ഭ്രമണപഥം 'എന്ന ശ്രീ.നമ്പി നാരായണൻറെ പുസ്തകത്തെ പരിചയപ്പെടുത്തിയത് വായനക്കാർക് മറക്കാനാകാത്ത ഒരു അനുഭൂതി സമ്മാനിച്ചു. കഴിഞ്ഞ ദിവസം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് വേറിട്ടൊരു സംവാദത്തിന് മലയാളിക്ക് അവസരം ലഭിച്ചത്.
ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് മലയാളത്തിൻറെ എഴുത്തചച്ഛൻ ഷാർജ പുസ്തകോത്സവത്തിൽ എത്തുന്നത്. ലോകത്തിന്റെ ഏതുകോണിലായിരുന്നാലും ,അക്ഷരങ്ങളെയും ,പുസ്തകങ്ങളെയും നെഞ്ചോടു ചേർത്തുപിടിക്കാനുള്ള മലയാളിയുടെ മഹാമനസ്കതയുടെ പുണ്യമാണ് വായന ശക്തിയുക്തമായി മുന്നോട്ടു പോകുന്നതിന്റെ പ്രധാന കാരണം എന്ന് എംടി സദസ്സിനെ ഓർമിപ്പിച്ചു. എന്റെ കുട്ടിക് മാതൃഭാഷ അറിയാം എന്നത് അഭിമാനമായി കരുതുന്ന ഒരു ജനതയായി മലയാളി വളർന്നതിനെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.

മലയാള ഭാഷയെ ശ്രേഷ്ടഭാഷയായി അംഗീകരിച്ചത് കൊണ്ട് മാത്രം മലയാളികൾക്ക് സ്വന്തം ഭാഷയോടുള്ള കടപ്പാട് അവസാനിക്കുന്നില്ലെന്നും നിരന്തരം ഭാഷയെ സ്നേഹിക്കുന്നതിലൂടെ മാത്രമെ മലയാളം എന്നും ശ്രേഷ്ടഭാഷയായി നിലനിൽക്കുകയുള്ളുവെന്നും അദ്ദേഹം ഒർമ്മിപ്പിച്ചു. മലയാളിക്ക് എഴുത്തിനോടും വായനയോടും എന്നും പ്രിയമാണ്. സ്വന്തം ഭാഷകൾക്ക് പുറമെ മറ്റ് ഭാഷകൾ പഠിച്ചെടുത്ത് അതിലെ മനോഹര കാവ്യങ്ങൾ വായിച്ച് മനസ്സിലാക്കി അത്തരം ക്യതികൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ മലയാളിക്ക് ഇതര സംസ്കാരങ്ങളെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും അവസരം ലഭിച്ചതായി എംടി അഭിപ്രായപ്പെട്ടു.
പഴയ കാലം തൊട്ട് തനിക്ക് അത്തരത്തിലുള്ള താൽപര്യം ഉണ്ടായിരുന്നു. അത്തരം വിവർത്തനങ്ങളാണ് മലയാളത്തെ ലോക സാഹിത്യത്തോടപ്പം സഞ്ചരിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു വർഷത്തെ നിരന്തര പരിശ്രമത്തിലൊടുവിൽ ശ്രീ എം.ടി.വാസുദേവൻ നായരെ പുസ്തകമേളയിൽ എത്തിക്കാൻ കഴിഞ്ഞതിൽ തനിക്കു നിറഞ്ഞ സന്തോഷം ഉണ്ടെന്നു സ്വാഗത പ്രസംഗത്തിൽ ഡി.സി.ബുക്ക്സ് സി.ഇ.ഓ .ശ്രീ രവി ഡി.സി. രേഖപ്പെടുത്തി. നിറഞ്ഞ സദസ്സിൽ എംടി യോടൊപ്പമുള്ള ഒരു സായാഹ്നം മലയാളിക്ക് മറക്കാനാവാത്ത അനുഭവമായി.












Click it and Unblock the Notifications