ഷെല്ലാക്രമണം: സൗദി അറേബ്യയില്‍ നാലു മലയാളി നഴ്‌സുമാര്‍ കൊല്ലപ്പെട്ടു
റിയാദ്: സൗദി അറേബ്യയില്‍ ഷെല്ലാക്രമണത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണ്. ബാക്കിയുള്ളവര്‍ ബിഹാര്‍ സ്വദേശികളാണ്. ജിസാനു സമീപത്ത് മെയില്‍ നഴ്‌സുമാര്‍ താമസിച്ചിരുന്ന ഹോസ്റ്റലിന് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തോളം പേര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരുടെ കൂട്ടത്തിലും മലയാളികളുണ്ട്.
മരിച്ചവരുടെ കൂട്ടത്തില്‍ എറണാകുളം ജില്ല സ്വദേശിയായ പറൂഖ് എന്നയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ് മരിച്ച മറ്റുള്ളവര്‍ എന്നാണ് അറിയുന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ആക്രമണം. യെമനില്‍ നിന്നും വിക്ഷേപിച്ച ഷെല്‍ നഴ്‌സുമാര്‍ താമസിച്ചിരുന്ന ഹോസ്റ്റലിന് മേല്‍ പതിക്കുകയായിരുന്നു.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ ഷെല്‍ പതിക്കുകയായിരുന്നു. ഹോസ്റ്റല്‍ പകുതിയോളം തകര്‍ന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്‌സുമാരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ആളുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ജിസാന്‍ പ്രദേശത്ത് ഇതുകൂടാതെ വേറെയും ഷെല്ലാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.