സൗദി അറേബ്യയും റഷ്യയും തന്ത്രം മാറ്റി; എണ്ണ വില കുത്തനെ കൂടും, ഇന്ത്യക്ക് തിരിച്ചടി!!
സൗദിയും റഷ്യയും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ എണ്ണ വില രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന തോതിലെത്തി.
റിയാദ്: എണ്ണ വരുമാനം ആശ്രയിച്ച് കഴിയുന്നവരാണ് സൗദി അറേബ്യ. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നവരും ഇവര്‍ തന്നെ. പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായ സൗദിയും റഷ്യയും ഇപ്പോള്‍ പ്രശ്‌ന പരിഹാരത്തിന് പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ്.
എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് ഇരുരാജ്യങ്ങളുടെയും പുതിയ തീരുമാനം. 2018 മാര്‍ച്ച് വരെയുള്ള ഒമ്പതു മാസം തുടര്‍ച്ചയായി എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് കുറയ്ക്കാനാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ. ഇന്ത്യയുള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണിത്.
പ്രതിസന്ധി മറികടക്കാന്‍
ആഗോളതലത്തില്‍ എണ്ണ വില കുറയുന്നത് സൗദിക്കും റഷ്യയ്ക്കും തിരിച്ചടിയായിരുന്നു. തുടര്‍ന്നാണ് ഏകകണ്ഠമായ തീരുമാനത്തിലെത്തിയത്. ഇതുപ്രകാരം അടുത്ത ഒമ്പതു മാസം എണ്ണ ഉല്‍പ്പാദനം കുറയ്ക്കും.
ഒപെക് സമ്മേളനം അടുത്ത 25ന്
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ സമ്മേളനം അടുത്ത 25ന് നടക്കുകയാണ്. സാധാരണ ഈ യോഗത്തിലാണ് എണ്ണയുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാറ്. എന്നാല്‍ അതിന് മുമ്പേ സൗദിയും റഷ്യയും തീരുമാനമെടുത്തത് യോഗത്തില്‍ ചര്‍ച്ചയാകും.
മറ്റു രാജ്യങ്ങളും പിന്തുണയ്ക്കും
പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ കടുത്ത തീരുമാനമെടുത്ത സാഹചര്യത്തില്‍ മറ്റു ഒപെക് അംഗങ്ങളും ഇവരുടെ വഴിയേ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള എണ്ണ വിപണയിില്‍ എണ്ണ ലഭ്യത കുറയും. ഇത് വിലകൂടാന്‍ കാരണമാകും.
സംയുക്ത പ്രഖ്യാപനം
സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റഷ്യന്‍ ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ നോവാക് എന്നിവര്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
തീരുമാനം മാറ്റില്ലെന്ന് മന്ത്രിമാര്‍
ആഗോള മാര്‍ക്കറ്റില്‍ എന്ത് പ്രതിസന്ധി നേരിട്ടാലും തീരുമാനം മാറ്റില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. നിലവില്‍ മാര്‍ച്ച് വരെയാണ് ഇരുരാജ്യങ്ങളും എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മറ്റു രാജ്യങ്ങള്‍ തങ്ങളുടെ വഴി സ്വീകരിക്കുമെന്നും ചിലപ്പോള്‍ മാര്‍ച്ച് കഴിഞ്ഞും നിയന്ത്രണം തുടരാന്‍ അവര്‍ ആവശ്യപ്പെടുമെന്നും മന്ത്രിമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അഞ്ചുവര്‍ഷത്തേക്ക് പദ്ധതി വരും
അടുത്ത അഞ്ചുവര്‍ഷത്തേക്ക് എണ്ണ ഉല്‍പ്പാദനം നിശ്ചിത അളവില്‍ കുറയ്ക്കാനാണ് ഇരുരാജ്യങ്ങളുടെയും ആലോചന. പക്ഷേ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഒപെക് രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.
സൗദി തിരിച്ചടിയില്‍ പാഠം പഠിക്കുന്നു
ബീജിങില്‍ നടന്ന ചര്‍ച്ചയിലാണ് സൗദിയുടെയും റഷ്യയുടെയും മന്ത്രിമാര്‍ ധാരണയുണ്ടാക്കിയത്. ആഗോളതലത്തില്‍ വിതരണം ചെയ്യുന്ന എണ്ണയുടെ അഞ്ചിലൊന്നും സൗദിയുടെയും റഷ്യയുടെയും വകയാണ്. എണ്ണ വില തുടര്‍ച്ചയായി കുറയുന്നത് സൗദിയുടെ വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാക്കിയിരുന്നു.
പ്രതിദിനം 1.8 ദശലക്ഷം ബാരല്‍ എണ്ണ
നിലവില്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ ഉണ്ടാക്കിയ ധാരണയുണ്ട്. അതു പ്രകാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ പ്രതിദിനം 1.8 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിച്ചാല്‍ മതിയെന്നാണ്. പുതിയ ധാരണ അടുത്ത യോഗത്തില്‍ ഉണ്ടായാല്‍ അത് കൂടുതല്‍ തിരിച്ചടിയാകുക ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ്.
ഒന്നര ശതമാനം വില വര്‍ധിക്കും
ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നര ശതമാനം വില വര്‍ധിക്കാന്‍ ഇതു കാരണമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചെലവ് കുറഞ്ഞ അമേരിക്കന്‍ എണ്ണ ഉല്‍പ്പാദകരുടെ വിപണയിലെ ഇടപെടല്‍ തീരുമാനം അട്ടിമറിക്കുമോ എന്ന ആശങ്ക സൗദിക്കും റഷ്യക്കുമുണ്ട്.
എണ്ണ വില വര്‍ധിക്കുന്നു
അതേസമയം, സൗദിയും റഷ്യയും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ എണ്ണ വില രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന തോതിലെത്തി. 2.2 ശതമാനം വര്‍ധനവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയിലും പുതിയ തീരുമാനത്തിന്റെ പ്രതിഫലനം ഉടനുണ്ടാകും.