സൗദി രാജാവിനെതിരേയും കിരീടാവകാശിക്കെതിരേയും മിണ്ടരുത്...10 വർഷം വരെ ജയിൽ, തീവ്രവാദത്തിൽ വധശിക്ഷ
റിയാദ്: കടുത്ത പരിഷ്‌കാരങ്ങളാണ് സൗദിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 11 രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തത് മാത്രമല്ല അത്. നിയമങ്ങളുടെ കാര്യത്തിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കടുത്ത ശിക്ഷകളാണ് പുതിയതായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. വധശിക്ഷ അടക്കമുള്ളവയാണ് അവയെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജാവിനെതിരേയോ കിരീടാവകാശിയ്‌ക്കെതിരെയോ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുന്നതിനുള്ള നിയമങ്ങളും ഉണ്ട് അക്കൂട്ടത്തില്‍.

രാജാവും കിരീടാവകാശിയും
സൗദി രാജാവിനെതിരേയോ കിരീടാവകാശിക്കെതിരെയോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ കടുത്ത ശിക്ഷ ആയിരിക്കും ലഭിക്കുക. അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് ഉറപ്പ്. വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്.

തീവ്രവാദ കേസുകളില്‍ കടുത്ത ശിക്ഷ
തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ കടുത്ത ശിക്ഷകളാണ് ഏര്‍പ്പെടുത്തുന്നത്. തീവ്രവാദ ആക്രമണം നടത്തുകയോ, ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ കൈയ്യില്‍ സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് പത്ത് മുതല്‍ 30 വര്‍ഷം വരെ ആണ് തടവ് ശിക്ഷ.

തീവ്രവാദ ഗ്രൂപ്പ് ഉണ്ടാക്കിയാല്‍
സൗദിയില്‍ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പ് ഉണ്ടാക്കിയാലും കിട്ടും ശിക്ഷ. 10 മുതല്‍ 25 വര്‍ഷം വരെ ആണ് തടവ്. തീവ്രവാദ പരിശീലനം ലഭിക്കുന്നവര്‍ക്കും ജയിലില്‍ കിടക്കേണ്ടി വരും. 20 മുതല്‍ 30 വര്‍ഷം വരെ ആണ് ഇവര്‍ക്കുള്ള ശിക്ഷ.

പ്രേരിപ്പിച്ചാല്‍
തീവ്രവാദ സംഘങ്ങളില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും ഉണ്ട് കടുത്ത ശിക്ഷ. ഇവര്‍ക്ക് എട്ട് മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷയാണ് വിധിക്കുക. തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്ക് 20 മുതല്‍ 30 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

സൈനിക പശ്ചാത്തലം ഉണ്ടെങ്കില്‍
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് സൈനിക പശ്ചാത്തലം ഉണ്ടെങ്കില്‍ ശിക്ഷകള്‍ കൂടുതല്‍ കടുക്കും. 30 വര്‍ഷം തടവറിയില്‍ കിടക്കേണ്ടിവരും. ആയുധധാരികളായ തീവ്രവാദികളെ സഹായിക്കുന്നവര്‍ക്കും 10 മുതല്‍ 30 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

പ്രചാണത്തിന്
തീവ്രവാദം പ്രചരിപ്പിക്കാന്‍ തങ്ങളുടെ പദവികള്‍ ഉപയോഗിക്കുന്നവര്‍ക്ക് മേലും കുരുക്ക് വീഴും. 15 വര്‍ഷം വരെയാണ് ഇത്തരക്കാര്‍ക്കുള്ള തടവ് ശിക്ഷ. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വ്യാജരേഖ ചമയ്ക്കുന്നവര്‍ക്ക് പത്ത് മുതല്‍ 30 വര്‍ഷം വരെ ജയിലില്‍ കിടക്കാം.

കൊല്ലപ്പെട്ടാല്‍
തീവ്രവാദ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പിന്നെ തടവ് ശിക്ഷ ഉണ്ടാവില്ല. അത്തരം കേസുകളില്‍ വധശിക്ഷ മാത്രമായിരിക്കും ഉണ്ടാവുക. നേരത്തേയും തീവ്രവാദ കേസുകളില്‍ കടുത്ത നിലപാട് തന്നെ ആയിരുന്നു സൗദി അറേബ്യ സ്വീകരിച്ചിരുന്നത്.

ജയില്‍ മാത്രമല്ല, പിഴയും ഉണ്ട്
തീവ്രവാദ കേസുകളില്‍ ജയിലില്‍ കിടന്നതുകൊണ്ട് മാത്രം രക്ഷപ്പെടും എന്ന് കരുതേണ്ട. ഏറ്റവും ചുരുങ്ങിയത് 30 ലക്ഷം സൗദി റിയാല്‍ ആണ് പിഴ. പരമാവധി പിഴശിക്ഷ ഒരു കോടി സൗദി റിയാലും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ് നടത്തുന്നവര്‍ക്കായിരിക്കും ഇത്തരത്തിലുള്ള പിഴശിക്ഷ ലഭിക്കുക.












Click it and Unblock the Notifications