സൗദിയിൽ അടുത്തയാഴ്ച മുതൽ ലേഡീസ് ഷോപ്പുകളിലും പരിശോധനകൾ ആരംഭിക്കും
റിയാദ്: വിദേശികളുടെ ആധിപത്യം കൂടുതലുള്ള ലേഡീസ് ഷോപ്പുകളില്‍ അടുത്തയാഴ്ച മുതല്‍ സൗദി തൊഴില്‍ മന്ത്രാലയം റെയ്ഡ് ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയ ശാഖാ മേധാവി അബ്ദുല്ല അല്‍ ഉലയ്യാന്‍ അറിയിച്ചു. കൂടുതലും തുറസായ കമ്പോളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലേഡീസ് ഷോപ്പുകള്‍ ലൈസന്‍സില്‍ നിര്‍ണയിച്ച മേഖലകളിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ഘട്ട വനിതാവത്കക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണു ഇവിടങ്ങളില്‍ പരിശോധനകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നത്. നിയമ ലംഘകരെ പിടി കൂടുന്നതിനു പുറമേ നിക്ഷേപകരെ സംരക്ഷിക്കുക കൂടിയാണു പരിശോധനയുടെ ലക്ഷ്യമെന്ന് അബ്ദുല്ല അല്‍ ഉലയ്യന്‍ പറഞ്ഞു.
ജിദ്ദയില്‍ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളില്‍ നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടതിനാല്‍ അടച്ച് പൂട്ടിയിരുന്നു. നിലവിലെ പരിശോധനകള്‍ക്ക് ആഭ്യന്തര മന്ത്രാലയങ്ങളിലെ വനിതാ ഉദ്യോഗസ്ഥരും പങ്കാളികളാകുന്നുണ്ട് .
പരിശോധനകള്‍ വരും നാളുകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍ , നിര്‍മ്മാണത്തിലിരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കുമെന്നാണു തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന .