വന്ദേഭാരത്: മസ്കറ്റിൽ നിന്ന് കേരളത്തിലേക്ക് 10 വിമാനങ്ങൾ; കൊച്ചിയിലും കോഴിക്കോടും കണ്ണൂരും ഇറങ്ങും
ദുബായ്: വന്ദേഭാരത് ദൌത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ ഒമാനിൽ കേരളത്തിലേക്ക് പത്ത് വിമാനങ്ങൾ സർവീസ് നടത്തും. മൂന്നാം ഘട്ടത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കായി 15 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചത്. മെയ് 28 മുതലാണ് വന്ദേഭാരതിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, അഹമ്മദാബാദ്, ഭുവനേശ്വർ, ജയ്പൂർ, ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് സർവീസ് നടത്തുക. മസ്കറ്റിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങിലേക്കും സലാലയിൽ നിന്ന് കണ്ണൂരിലേക്കും മൂന്ന് സർവീസുകൾ നടത്തുമെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിട്ടുള്ളത്. വന്ദേ ഭാരത് ദൌത്യത്തിന്റെ രണ്ട് ഘട്ടങ്ങളിലായി 13 സർവീസുകളിലായാണ് ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികളുമായി മടങ്ങിയെത്തിയത്.

1453 പേരാണ് കേരളത്തിലേക്ക് വന്ദേഭാരത് ദൌത്യത്തിൽ മടങ്ങിയെത്തിയത്. ഇതുൾപ്പെടെ 2331 പ്രവാസികളാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. വന്ദേഭാരതിന്റെ ആദ്യഘട്ടം മെയ് ഒമ്പതിനാണ് ഒമാനിൽ നിന്ന് ആദ്യ വിമാന സർവീസ് ആരംഭിച്ചത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ചതോടെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനായി മെയ് ഏഴ് മുതലാണ് ഇന്ത്യയിൽ വന്ദേഭാരത് ദൌത്യത്തിന് കീഴിൽ വിമാനങ്ങൾ സർവീസ് നടത്താൻ ആരംഭിച്ചത്. ആദ്യം എയർഇന്ത്യാ എക്സ്പ്രസ് മാത്രമാണ് സർവീസ് നടത്തിയിരുന്നതെങ്കിൽ അടുത്ത ഘട്ടത്തിൽ പശ്ചിമേഷ്യയിലേക്ക് വന്ദേഭാരത് ദൌത്യത്തിന് കീഴിൽ സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇൻഡിഗോ എയർലൈൻസിനും അനുമതി നൽകിയിരുന്നു.












Click it and Unblock the Notifications