ഓണത്തിന് പ്രധാനം ഓണസദ്യയാണ്; ഉണ്ണുന്നത് തൂശനിലയിലുമാകണം, പക്ഷേ...
ഓണത്തിന് പ്രധാനപ്പെട്ടത് ഓണസദ്യ തന്നെയാണ്. സദ്യക്ക് ഓണപ്പൊലിമവേണമെങ്കിൽ അത് തൂശനിലയിൽ തന്നെ വിളമ്പുകയും വേണം. 'ഉണ്ടറിയണം ഓണം' എന്നാണ് പഴമക്കാർ പറയാറ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ.
ചേന, പയർ, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. ഇങ്ങനെയാണ് സാധാരണയായി ഓണ സദ്യ വിളമ്പാറ്.
എന്നാൽ ഇന്ന് ഓണമുണ്ണാൻ ചിലവുകൾ ഏറെയാണ്. ഓണം മലയാളിയുടെ ഉത്സവമാണെങ്കിലും ഓണസദ്യ ഉണ്ണാന്‍ വാഴയില തമിഴ്നാട്ടില്‍ നിന്നെത്തേണ്ട അവസ്ഥയാണ്. ഇലയ്ക്കു മാത്രമായി വാഴക്കൃഷി ചെയ്യുന്ന തമിഴ്നാട്ടിലെ പുളിയംപെട്ടി, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണു കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇലയെത്തുന്നത്. അത്തം പിറന്നപ്പോള്‍ മൂന്നു രൂപയായിരുന്ന ഒരിലയുടെ വില കഴിഞ്ഞ ദിവസത്തോടെ ആറു രൂപയായി. തിരുവോണമാകുന്നതോടെ വില ഇനിയും ഉയരും.
നടു കീറിയതും വക്കു പൊട്ടിയതുമായ ഇലയില്‍ സദ്യ വിളമ്പരുതെന്നാണു ശാസ്ത്രം. അതു സദ്യയുടെ രസക്കൂട്ട് ഇല്ലാതാക്കും. മാത്രമല്ല അശ്രീകരമാണെന്നും പഴമക്കാര്‍ പറയുന്നു. തൂശനിലയുടെ അറ്റം ഇരിക്കുന്ന ആളുടെ ഇടത്തേക്കു വരത്തക്കരീതിയില്‍ ഇട്ടിട്ടാകണം സദ്യവിളമ്പാന്‍. അതുകൊണ്ട് തന്നെ ഓണസദ്യക്ക് ഇപ്പോൾ വൻ ചിലവാണ്. വാഴയിലയ്ക്ക് പുറമേ പച്ചക്കറിയും തമിഴ്നാട്ടിൽ നിന്നും എത്തേണ്ട അവസ്ഥയായതുകൊണ്ട് തന്നെ ഓണ സദ്യ എന്ന് ഇന്ന് മലയാളികൾക്ക് കയ്പ്പേറിയ കാര്യമായി മാറികൊണ്ടിരിക്കുകയാണ്.