വിളിക്കാത്ത കല്യാണത്തിന് സദ്യയുണ്ണാൻ പോയപ്പോൾ.. വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
വിശപ്പിന്റെ കഥകളെല്ലാം ലോകത്ത് എല്ലായിടത്തും ഒരുപോലെയിരിക്കും. വിശപ്പിന് മാത്രമേ നിറമോ ജാതിയോ മതമോ വർഗമോ വംശമോ എന്ന വ്യത്യാസം ഇല്ലാത്തതുമുള്ളൂ. ഷോബിൻ കമ്മട്ടം എന്ന യുവ എഴുത്തുകാരൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഒരു വിശപ്പ് അനുഭവം കണ്ണ് നിറയാതെ വായിച്ച് തീർക്കാൻ കഴിയില്ല.
പഠനകാലത്ത് വിളിക്കാത്ത കല്യാണത്തിന് സദ്യ ഉണ്ണാൻ പോയിട്ടുള്ളവർ എത്രയോ പേരുണ്ടാകും. അത്തരമൊരിടത്ത് കയ്യോടെ പിടിക്കപ്പെട്ടാൽ എന്താകും അവസ്ഥ! സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഷോബിന്റെ പോസ്റ്റ് വായിക്കാം.
വിളിക്കാത്ത കല്യാണത്തിന്
വിളിക്കാത്ത കല്യാണത്തിന് പോയി ഒരു പാട് സദ്യകൾ ഉണ്ടിരുന്നൊരു കാലം! ഡിഗ്രി ഫസ്റ്റ് ഇയർ ST. Thomas കോളേജിൽ പഠിക്കുന്ന കാലം. അവിടുന്നു നടന്നു പോകാവുന്ന ദൂരം പാറമേക്കാവ് അഗ്രശാല കല്യാണമണ്ഡപം! എന്നെത്തെയും പോലെ ബസ്സിൽ കൺസെഷൻ കിട്ടാൻ വേണ്ടി മാത്രം കൊണ്ടുവന്നിരുന്ന ഒരേ ഒരു പുസ്തകം അരയിൽ തിരുകി പതിയെ മണ്ഡപത്തിലെക്ക് കടന്നു. അവസാന പന്തിയെ കഴിക്കാറുള്ളു, ചെയ്യുന്ന കാര്യം അത്ര നല്ലതല്ല എന്ന് അറിയാം!
കള്ളനെ പോലെ വിചാരണ
കല്യാണത്തിന് വിളിച്ചവർക്ക് താൻ കഴിക്കുന്നത് കാരണം സദ്യ കിട്ടാതെ വരുകയുമരുത്! എത്രയോ ഭക്ഷണം ബാക്കി ആയി പോകുന്നു സദ്യകളിൽ! അന്നെന്തോ വിശപ്പു മൂത്ത് ഇടം വലം നോക്കട്ടെ സദ്യവെട്ടി വിഴുങ്ങുന്നതിനിടയിൽ കയ്യിൽ പിടി വീണു! കാര്യം എന്താണെന്നു മനസ്സിലാകും മുൻപേ സെക്യൂരിറ്റിക്കാരൻ അവിടുന്ന് വലിച്ചു ഓഡിറ്റോറിയതിന്റെ പുറകിൽ കൊണ്ട് പോയി !ഒരു പേരും കള്ളനെ കിട്ടിയ പോലെ ആളുകൾ ചുറ്റും കൂടി വിചാരണ ആരംഭിച്ചു.
മുണ്ട് വലിച്ച് അഴിച്ചു
അതിനിടയിൽ ആരോ ഉടുത്തിരുന്ന മുഷിഞ്ഞ ഒറ്റ മുണ്ട് വലിച്ചു അഴിച്ചു കളഞ്ഞു! കള്ളൻ ആണെന്ന തെളിവുമായി നനഞ്ഞ നോട്ട് പുസ്തകം താഴെ വീണതും സെക്യൂരിറ്റിക്കാരൻ കരണം പോത്തി ഒന്ന് തന്നതും ഒരുമിച്ചായിരുന്നു. അതോടെ കരച്ചിൽ ഉച്ചത്തിൽ ആയി! രംഗം ആകെ വഷളായി! ഒച്ചയും കരച്ചിലും കേട്ടു ആരോ പറഞ്ഞു "ചെറിയ പയ്യൻ അല്ലേ വിട്ടേക്ക് "എന്തിനേറെ പറയുന്നു കല്യാണപെണ്ണും ചെക്കനും വരെ എത്തി!
ഒരു കൊടും കുറ്റവാളിയെ പോലെ
അവർക്കു മുന്നിൽ തലയുയർത്തി പോലും നോക്കാനാകാതെ ഒരു കൊടും കുറ്റവാളിയെ പോലെ ഞാൻ അങ്ങനെ നിന്നു! മകളുടെ കല്യാണത്തിന് ആരുടേയും കണ്ണുനീർ വീഴണ്ട എന്ന് കരുതിയാകണo ആ അച്ഛൻ "അയാളെ വിട്ടേക്കാൻ പറഞ്ഞതും പോകാൻ നേരം കുറച്ച് പൈസ പോക്കറ്റിൽ വച്ചു തന്നതും " കരഞ്ഞുകൊണ്ട് അവിടുന്ന് ഇറങ്ങി പോരുമ്പോൾ എന്തോ ആ സെക്യൂരിറ്റിക്കും കുറച്ച് അലിവ് തോന്നിയതാകാം.. അയാൾ പുറകെ വന്നു പറഞ്ഞു " സാരില്ല മോനെ ഒരു നിമിഷത്തെ ആവേശത്തിന് ചെയ്തു പോയതാണ്"
ആ പരിപാടി അതോടെ നിർത്തി
അതിനു മറുപടി ഒന്നും നൽകാതെ വേഗം അവിടുന്ന് നടന്നകന്നു! പിന്നീട് മുഴുപട്ടിണി ആണേലും വിളിക്കാത്ത സദ്യക്ക് പോകുന്ന പരിപാടി അതോടെ നിർത്തി! വർഷങ്ങൾക്ക് ശേഷം പിന്നെ ആ ഓഡിറ്റോറിയത്തിൽ കയറാൻ ധൈര്യം വന്നത് ഇപ്പോൾ ആണ്... വീണ്ടും വിളിക്കാത്ത സദ്യ ഉണ്ണാൻ അല്ല! അവിടെ മാതൃഭൂമിയുടെ പുസ്തകമേള നടക്കുന്നുണ്ട് ജീവിതത്തിൽ ഞാൻ ആദ്യമായി എഴുതിയ ഞാൻ ഏറെ താലോലിക്കുന്ന എന്റെ "കടലോളം പ്രണയം " അവിടുണ്ട്. അതൊന്നു നേരിട്ട് കാണണം.
നാളുകൾക്കിപ്പുറം
അന്നത്തെ ആ സെക്യൂരിറ്റിക്കാരൻ അവിടുണ്ട് ! ആളാകെ മാറിപ്പോയിരിക്കുന്നു ചെറുപ്പത്തിന്റെ ആരോഗ്യവും ഉശിരും ഇന്നയാളിൽ ഇല്ല. ഒരു പുസ്തകം എടുത്തു അയാളുടെ കൈയിൽ കൊണ്ട് കൊടുത്തു ഞാൻ എഴുതിയ പുസ്തകം ആണിത് "എന്നെ മനസ്സിലായോ "? ഇല്ല അയാൾക്ക് എന്നെ മനസ്സിലായിട്ടില്ല! പണ്ട് നടന്ന സദ്യയുടെ കാര്യം പറഞ്ഞു! അയാൾ വീണ്ടും വീണ്ടും എന്നെ തന്നെ സൂക്ഷിച്ചു നോക്കി.
മാപ്പ് പറയണം എന്നുണ്ടായിരുന്നു
എന്ത് പറയണം എന്ന് അയാൾക്ക് അറിയില്ലായിരുന്നു! ഇടറിയ ശബ്ദത്തിൽ അയാൾ ഇത്രയും പറഞ്ഞ് ഒപ്പിച്ചു. "നീ അന്ന് ഇവിടുന്നു കരഞ്ഞു ഇറങ്ങിപോയതിനു ശേഷം ഞാൻ കുറെ നിന്നെ കുറിച്ച് ആലോചിച്ചു, അത്രയും വേണ്ടിയിരുന്നില്ല എന്ന് തോന്നി, എന്നെങ്കിലും കണ്ടാൽ ഒന്ന് മാപ്പ് പറയണം എന്നുണ്ടായിരുന്നു " അയാൾ കൈയിൽ മുറുകെ പിടിച്ചു!
വാക്കുകൾക്ക് പറയാനാവാത്തത്
"ഏയ് അത് സാരില്ല, ചേട്ടൻ ഈ പുസ്തകം വായിച്ചു നോക്കണം". "എനിക്ക് എഴുതാനും വായിക്കാനും ഒന്നും അറിയില്ല മോനെ.. എന്നാലും ഈ പുസ്തകം എന്നും ഞാൻ സൂക്ഷിച്ചു വയ്ക്കും ന്റെ കാലം കഴിയുന്നത് വരെ ". പിന്നെ കുറെ നേരം മൗനം ആയിരുന്നു.. വാക്കുകൾക്ക് പറയാൻ കഴിയാത്തത് മനസ്സുകൾ സംസാരിച്ചു! അവിടുന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു!
ഫേസ്ബുക്ക് പോസ്റ്റ്
ഷോബിൻ കമ്മട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്