ഏകാധിപതിയായാല്‍ 'കുഴിമന്തി' എന്ന വാക്ക് നിരോധിക്കുമെന്ന് വികെ ശ്രീരാമൻ, 'പാതാളച്ചോർ' ആയാലോയെന്ന് ചോദ്യം
നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ കുഴിമന്തി സോഷ്യല്‍ മീഡിയാ ചര്‍ച്ചകളിലെ താരമായിരിക്കുകയാണ്. കുഴിമന്തി എന്ന വാക്ക് നിരോധിക്കണം എന്നാണ് വികെ ശ്രീരാമന്റെ ആവശ്യം.
താന്‍ കേരളത്തിന്റെ ഏകാധിപതിയായാല്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കുകയാവും ആദ്യം ചെയ്യുക എന്നാണ് വികെ ശ്രീരാമന്‍ കുറിച്ചത്. പിന്തുണച്ച് സുനില്‍ പി ഇളയിടവും ശാരദക്കുട്ടിയും അടക്കമുളളവര്‍ രംഗത്ത് വന്നതോടെ ചര്‍ച്ച കൊഴുത്തു. നിരവധി പേര്‍ വിമര്‍ശിച്ചും രംഗത്ത് വന്നിട്ടുണ്ട്.

വികെ ശ്രീരാമന്റെ പോസ്റ്റ് ഇങ്ങനെ: ' ഒരു ദിവസത്തേക്ക് എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര്എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ളനടപടിയായിരിക്കും അത്. പറയരുത് കേൾക്കരുത് കാണരുത് കുഴി മന്തി'.

' കുഴിമന്തി എന്ന് കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പൻ ജീവിയെ ഓർമ്മ വരും. ഞാൻ കഴിക്കില്ല. മക്കൾ പക്ഷേ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകൾ മാറി മാറി പരീക്ഷിക്കും. എനിക്ക് പേരും കൂടി impressive ആയാലേ കഴിക്കാൻ പറ്റൂ' എന്നാണ് എഴുത്തുകാരി ശാരദക്കുട്ടിയുടെ കമന്റ്. വിവാദമായതിന് പിന്നാലെ ഇവർ കമന്റ് പിൻവലിച്ചു.

'വേറിട്ട കാഴ്ച്ചകള്‍ കണ്ട ഒരാളുടെ കുറിപ്പാണിതല്ലോ എന്നോര്ക്കുമ്പോള്‍ ഒരു ഞെട്ടല്‍. കഷ്ടം തന്നെ മുതലാളീ. ഞങ്ങടെ നാട്ടില്‍ പോത്തിന്റെ അകത്തണ്ടി ഫ്രൈ ഒക്കെ കിട്ടുന്ന കടകളുണ്ട്. എല്ലാ ഹോട്ടലുകള്ക്കും ഞാറ്റുവേല എന്ന് പേരിടാന്‍ പറ്റുമോ മാഷേ. തിന്നുന്നതില്‍ തൊട്ട് കളിച്ചാല്‍ വിവരമറിയുമെന്ന് തോന്നുന്നു' എന്ന് കവി കുഴൂർ വിൽസൺ ഫേസ്ബുക്കിൽ കുറിച്ചു. #withkuzhimanthi
#കുഴിമന്തിക്കൊപ്പം എന്നീ ഹാഷ് ടാഗുകളും പോസ്റ്റിലുണ്ട്.

മുരളി തുമ്മാരുകുടിയും കുഴിമന്തി വിവാദത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്: '' കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പം യെമനിൽ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തി. മണ്ണിൽ കുഴിയുണ്ടാക്കി മരക്കരിയിൽ മണിക്കുറുകൾ എടുത്ത് വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. അതീവ രുചികരമാണ്. കുഴിയിൽ ഉണ്ടാക്കുന്നതിനാലാണ് കേരളത്തിൽ ഇത് കുഴിമന്തി ആയത്. ഇത്രയും വേഗത്തിൽ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല.

കേരളത്തിൽ ഗ്രാമങ്ങളിൽ പോലും ഇപ്പോൾ മന്തി കടകൾ ഉണ്ട്. യെമനിൽ പോലും ഇപ്പോൾ ഇത്രയും മന്തിക്കടകൾ ഉണ്ടോ എന്ന് സംശയമാണ്. കെ എഫ് സിയും പിസാഹട്ടും ഒക്കെ വന്നിട്ടും കുഴിമന്തി കേരളത്തിലെ പുതിയ തലമുറയുടെ ഹരമാണ്. #കുഴിമന്തിക്കൊപ്പം മാത്രം. മുന്നറിയിപ്പ്: മന്തിക്കൊപ്പം ചിലർ ഓഫർ ചെയ്യുന്ന ഫ്രീ അൺലിമിറ്റഡ് റൈസ് ആരോഗ്യത്തിന് ഹാനികരം. അധികം ഭക്ഷിക്കുന്ന അരിയാണ് നമ്മുടെ അരി. അധികമായാൽ വേഗം അരിയെത്തും''.












Click it and Unblock the Notifications