കോട മഞ്ഞിൽ മൂന്നാറിലെ തേയില തോട്ടം കണ്ട്, കാന്തല്ലൂരിലെ ആപ്പിൾ തോട്ടത്തിലും കയറി മടങ്ങാം; പാക്കേജ് ഇതാ
തൊടുപുഴ: സഞ്ചാരികളുടെ പറുദീസ ആയ മൂന്നാർ മലനിരകളിലൂടെ കോടമഞ്ഞിൽ പുതച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങളുടെ ഭംഗി നുകർന്ന്, വെള്ളച്ചാട്ടങ്ങളും അരുവികളും ആസ്വദിച്ച് ,ചന്ദനത്തിൻ്റെ സുഗന്ധം പേറി നിൽക്കുന്ന മറയൂരും കണ്ട് കാന്തല്ലൂരും കണ്ട് മടങ്ങിയാലോ? തൊടുപുഴ കെ എസ് ആർ ടി സിയാണ് ഈ കിടിലൻ യാത്ര ഒരുക്കുന്നത്. കുറഞ്ഞ ചെലവിൽ ഒറ്റദിനം കൊണ്ട് സ്ഥലം മൂന്നാറും കാന്തല്ലൂരും കണ്ട് മടങ്ങാവുന്ന രീതിയിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.
മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമ ഭൂമിയാണ് മൂന്നാര്‍. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു പണ്ട് മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍ ഇവയെല്ലാം മതിയാവോളം യാത്രയിൽ ആസ്വദിക്കാനാകും. കോടമഞ്ഞ് മൂടി നിൽക്കുന്ന മൂന്നാർ ഈ സമയത്ത് അതീവ സുന്ദരിയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തണുപ്പ് തുടങ്ങിയതോടെ ഇവിടേക്ക് സഞ്ചാരികൾ ഒഴുകുകയാണ്. മൂന്നാർ എന്നാൽ തേയില തോട്ടങ്ങൾ മാത്രമല്ല കേട്ടോ മൂന്നാറിലെ കാഴ്ചകൾ. മൂന്നാറിനടുത്ത് സഞ്ചാരികള്‍ക്ക് ആഹ്ലാദം പകരുന്ന സ്ഥലങ്ങളും ഉണ്ട്.

തെക്കിന്റെ കാശ്മീരായ മൂന്നാറില്‍ നിന്ന് തേയിലക്കാടുകളും മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് കരിമ്പിന്റെയും ശര്‍ക്കരയുടെയും മുനിയറകളുടെയും നാടായ മറയൂരും താണ്ടിയാണ് കാന്തല്ലൂരിൽ എത്തേണ്ടത്. ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് കാന്തല്ലൂർ. വിവിധ ഇനം പച്ചക്കറി- ആപ്പിൾ തോട്ടങ്ങളാൽ സമ്പന്നമാാ കാന്തല്ലൂരിൽ ഓറഞ്ച്, പ്ലം, വൈറ്റ് സപ്പോര്‍ട്ട, ഗ്രീന്‍ സപ്പോര്‍ട്ട, സ്‌ട്രോബറി, ബട്ടര്‍ഫ്രൂട്ട്, മാതളനാരങ്ങ, മാങ്കോപീച്ച് തുടങ്ങി നിരവധി പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ഈ കാഴ്ചകളെല്ലാം മതിയാവോളം കണ്ട് മടങ്ങാനാകും.
തൊടുപുഴയിൽ നിന്നും 29 ന് രാവിലെ ആറിനാണ് യാത്ര പുറപ്പെടുക.
രാവിലെ 10 മണി മുതൽ 5 മണി വരെ ഉള്ള സമയങ്ങളിൽ തിരിച്ചറിയൽ കാർഡ് സഹിതം ഓഫീസിൽ പണമടച്ച് സീറ്റുകൾ റിസർവ്വ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9400262204, 90741 36560 നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications