പാതിരാമണൽ നടന്ന് കാണാം, ബോട്ടിൽ കറങ്ങാം; ഈ ദ്വീപും ഇവിടുത്തെ കാഴ്‌ചകളും അതിമനോഹരം
കേരളത്തിന്റെ മാത്രം പ്രത്യേകതയായ ഉൾനാടൻ ജലാശയങ്ങൾ ടൂറിസത്തിന്റെ അനന്തമായ സാധ്യതകളാണ് നമുക്കായി തുറന്നിടുന്നത്. അത്തരത്തിൽ കേരളത്തിൽ ടൂറിസം സാധ്യതകൾ ഏറെയുള്ള ഒരു ദ്വീപാണ് ആലപ്പുഴ ജില്ലയിലെ പാതിരാമണൽ. ഏക്കറുകളോളം പരന്നുകിടക്കുന്ന ഈ ആൾപാർപ്പില്ലാത്ത ദ്വീപ് ഇന്ന് ഒരുപാട് വിനോദ സഞ്ചാരികൾ എത്തുന്ന ഇടമാണ്.
അതിന് തക്കതായ കാരണവുമുണ്ട്. കായൽ പരപ്പിനോട് ചേർന്ന് നിൽക്കുന്ന മനോഹര ഭൂപകൃതിയാൽ സമ്പന്നമായ ഇവിടം ഒട്ടേറെ പ്രത്യേകതകളുള്ളതാണ്. അവിടുത്തേക്കുള്ള യാത്രയ്ക്ക് നാം ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. ആലപ്പുഴയിലെ മുഹമ്മയ്ക്ക് അടുത്തായി വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് പാതിരാമണൽ.

പക്ഷി നിരീക്ഷകരുടെ പറുദീസ എന്നാണ് പാതിരാമണൽ അറിയപ്പെടുന്നത്. മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്ന് 1.5 കിലോമീറ്ററും ആലപ്പുഴയിൽ നിന്ന് 13 കിലോമീറ്ററും ദൂരമുണ്ട്. നൂറുകണക്കിന് അപൂർവ ദേശാടന പക്ഷികളുടെ സുരക്ഷിത താവളമാണ് കായലിലെ ഈ കൊച്ചു ദ്വീപ്.
ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 150 ഓളം പക്ഷി ഇനങ്ങള്‍ ഈ ദ്വീപിലും പരിസരത്തുമായി ഉളളതായി പക്ഷി നിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാലന്‍ എരണ്ട, എരണ്ട, പാതിരാ കൊക്ക്, കിന്നരി നീര്‍കാക്ക, ചേര കൊക്ക്, നീര്‍കാക്ക, താമരക്കോഴി, പാത്തി കൊക്കന്‍, മീന്‍ കൊത്തി, ചൂളന്‍ എരണ്ട തുടങ്ങി ഒട്ടേറെ ഇനം പക്ഷികള്‍ ഇവിടെയുണ്ട്.
കണ്ടല്‍ക്കാടുകളും മറ്റു ജല സസ്യങ്ങളും കുറ്റിച്ചെടികളും ചേര്‍ന്ന് പക്ഷികളുടെ ആവാസകേന്ദ്രമായ ഈ ഭൂമിയ്ക്ക് 50 ഏക്കറോളം വിസ്‌തൃതി ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 'അനന്തപത്മനാഭന്‍ തോപ്പ്' എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപ് നേരത്തേ സ്വകാര്യ ഭൂമിയായിരുന്നു.
അപൂർവ സസ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ ദ്വീപ്. വില്ലോറിറ്റ ഇനത്തിൽപ്പെട്ട ചിപ്പികളുടെ കോളനികൾ ദ്വീപിനോട് ചേർന്നുള്ള വെള്ളത്തിൽ വളരുന്നു. കലോഫില്ലം ഇനോഫില്ലം, ടൈലോഫോറ ഇൻഡിക്ക, സെന്ന അലറ്റ തുടങ്ങിയ ചില ഔഷധ സസ്യങ്ങളുമുണ്ട് ഇവിടെ. സാധാരണ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്നവർക്കും ഇവിടം വ്യത്യസ്‌തമായ ഒരു അനുഭവം ആയിരിക്കും.
മുഹമ്മയിൽ നിന്ന് ബോട്ടുകൾ പാതിരാമണൽ വഴി സർവീസ് നടത്തുന്നുണ്ട്. ഈ ബോട്ടിൽ മുഹമ്മയിൽ നിന്നു കയറിയാൽ പാതിരാമണലിൽ ഇറങ്ങാം. വിനോദസഞ്ചാരികളെ ഇറക്കിയ ശേഷം സാധാരണ യാത്രക്കാരുമായി ബോട്ട് മണിയാപറമ്പിലേക്ക് പോകും. തിരിച്ചുള്ള സർവീസ് ഒരു മണിക്കൂറിന് ശേഷം പാതിരാമണലിൽ എത്തും. ഇതിൽ സഞ്ചാരികൾക്കു മുഹമ്മയിൽ തിരിച്ചെത്താം.












Click it and Unblock the Notifications