വന്ദേഭാരത് സ്ലീപ്പർ കേരളത്തിൽ വരും;പക്ഷെ ബെംഗളൂരിലേക്കല്ല, ഈ റൂട്ടിൽ...1128 പേർക്ക് കിടന്ന് ഉറങ്ങി പോകാം
വന്ദേ ഭാരത് എക്സ്പ്രസ് സ്ലീപ്പർ ട്രെയിൻ അടുത്ത മാസം സർവീസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വന്ദേ ഭാരത് എക്സ്പ്രസിന്റെ വിജയകരമായ പ്രവർത്തനത്തിന് പിന്നാലെയാണ് പുതിയ സ്ലീപ്പർ പതിപ്പ് റെയിൽവെ അവതരിപ്പിക്കുന്നത്. രണ്ട് ട്രെയിനുകൾ ഒരേ സമയം അവതരിപ്പിക്കാനാണ് റെയിൽവെ പദ്ധതിയിടുന്നതെന്ന് കഴിഞ്ഞ ദിവസം റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചിരുന്നു.
സോഫ്റ്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് വാതിലുകൾ, ബയോ-ടോയ്‌ലറ്റുകൾ, സിസിടിവി, എൽഇഡി സ്ക്രീനുകൾ, ആധുനിക ഇന്റീരിയറുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ പുതിയ സ്ലീപ്പർ സർവ്വീസുകളിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, കവച് സിസ്റ്റം, ക്രാഷ് പ്രൂഫ് ഡിസൈൻ, ആന്റി-ക്ലൈംബർ സാങ്കേതികവിദ്യ എന്നിവ പോലുള്ള സുരക്ഷാ സംവിധാനങ്ങളും ട്രെയിനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫസ്റ്റ് എസി, ടു-ടയർ, ത്രീ-ടയർ സ്ലീപ്പർ ബെർത്തുകൾ എന്നിവ രാത്രികാല യാത്രയ്ക്ക് വിമാനയാത്രയ്ക്ക് സമാനമായ സുഖം നൽകും.

മുൻഗാമിയായ വന്ദേ ഭാരത് എക്സ്പ്രസിന് സമാനമായി സ്ലീപ്പർ ട്രെയിനുകളിൽ 16 കോച്ചുകളുണ്ടോ എന്നതിനെക്കുറിച്ച് ആകാംക്ഷ നിലനിൽക്കുന്നുണ്ട്. യാത്രക്കാർ ഒട്ടും നിരാശരാകേണ്ട കാര്യമില്ലെന്നും 1,128 യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിൽ 16 കോച്ചുകളുള്ള ട്രെയിനാണ് അവതരിപ്പിക്കുകയെന്നും
റെയിൽവേ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാറിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
'ആദ്യത്തെ സ്ലീപ്പർ വന്ദേ ഭാരത് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) നിർമ്മാണത്തിലാണ്. ഇതിന് 16 കോച്ചുകൾ ഉണ്ടാകും. രാജധാനി എക്സ്പ്രസിന് സമാനമായി, എസി 1, എസി 2, എസി 3 ക്ലാസ്സുകൾ ഇതിൽ ലഭ്യമാകും. 1,128 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ട്രെയിനിന് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ഭാവിയിലെ ആവശ്യകതകൾക്കനുസരിച്ച് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സാധിക്കും', അദ്ദേഹം സാധിക്കും.
ദീർഘദൂര സർവീസായതിനാൽ, ഒരേ സമയം രണ്ട് ട്രെയിൻ സെറ്റുകൾ വേണ്ടിവരും. ഒരു ട്രെയിൻ ഇപ്പോൾ ഡൽഹിയിലെ ഷാകുർബസ്തിയിൽ എത്തിച്ചിട്ടുണ്ട്. രണ്ടാമത്തെ ട്രെയിൻ ഐസിഎഫ് ചെന്നൈയിൽ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേഭാരത് സ്ലീപ്പർമംഗലാപുരം-തിരുവനന്തപുരം റൂട്ടിൽ ഉടൻ
വന്ദേഭാരത് സ്ലീപ്പറിനായി കേരളത്തിന്റെ കാത്തിരിപ്പ് ഉടൻ അവസാനിക്കും. മംഗലാപുരം-തിരുവനന്തപുരം റൂട്ടിലായിരിക്കും പുതിയ സർവ്വീസ് അവതരിപ്പിക്കുക.
കോഴിക്കോട് എംപി എംകെ രാഘവൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. മംഗലാപുരം-തിരുവനന്തപുരം, കോഴിക്കോട്-ബെംഗളൂരു, കോഴിക്കോട്-ചെന്നൈ എന്നീ മൂന്ന് കേരള റൂട്ടുകളിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കണമെന്ന ആവശ്യമായിരുന്നു അദ്ദേഹം ഉയർത്തിയത്. ഇതിൽ മംഗലാപുരം-തിരുവനന്തപുരം റൂട്ടിനോടാണ് മന്ത്രി അനുകൂല നിലപാട് എടുത്തതെന്നാണ് വിവരം.
നിലവിൽ കാസർകോട്-തിരുവനന്തപുരം (കോട്ടയം വഴി), മംഗലാപുരം-തിരുവനന്തപുരം (ആലപ്പുഴ വഴി) എന്നിങ്ങനെ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. ഈ രണ്ട് ട്രെയിനുകളിലും നൂറ് ശതമാനമാണ് ഒക്യുപെൻസി റേറ്റ്. ഡിമാന്റ് ഉയർന്നതോടെ ഈ പണ്ട് സർവ്വീസുകളുടേയും കോച്ച് 16 ൽ നിന്ന് 20 ആയി ഉയർത്തിയിരുന്നു.
വന്ദേ ഭാരത് ട്രെയിനുകൾക്ക് നിലവിൽ സ്റ്റോപ്പുകളുള്ള എല്ലാ സ്ഥലങ്ങളിലും സ്ലീപ്പർ വന്ദേ ഭാരതിനും സ്റ്റോപ്പുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മംഗലാപുരം-തിരുവനന്തപുരം റൂട്ടിൽ മൂന്ന് രാത്രികാല ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. മംഗലാപുരം-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ് (കോട്ടയം വഴി), മാവേലിക്കര എക്സ്പ്രസ് (ആലപ്പുഴ വഴി) എന്നിവയാണിവ. മലബാർ എക്സ്പ്രസിന് ശേഷം തിരുവനന്തപുരത്തേക്ക് മറ്റ് രാത്രികാല ട്രെയിനുകളില്ല.












Click it and Unblock the Notifications