14 നിലകൾ, തലയെടുപ്പ്; കൊച്ചിയുടെ തീരമണിഞ്ഞ് അത്യാഡംബര ക്രൂസ് സെലിബ്രിറ്റി എഡ്ജ്; വമ്പൻ പ്രതീക്ഷ..
കൊച്ചിയുടെ തീരത്തേക്ക് ക്രൂയിസ് കപ്പലുകൾ എത്തുന്നു. കേരളത്തിന് വിനോദ സഞ്ചാര മേഖലയ്ക്കും സാമ്പത്തിക മേഖലയ്ക്കും പുത്തൻ ഉണർവേകുന്നതാവും ക്രൂയിസ് കപ്പലുകളുടെ വരവ്. ഈ സീസണിൽ മുപ്പതിലേറെ വിദേശ ക്രൂസുകളും കൊച്ചിയിലേക്ക് എത്തുമെന്നാണ് വിവരം.
ഡിസംബർ 31 ന് അകം 11 വിദേശ ക്രൂസുകൾ കൊച്ചി തീരത്തേക്ക് എത്തും. ശനിയാഴ്ച കൊച്ചിയിലെത്തിയ അത്യാഡംബര ക്രൂസ് കപ്പലായ സെലിബ്രിറ്റി എഡ്ജ് ഉൾപ്പെടെയാണിത്.കോവിഡ് മൂലം ഉണ്ടായ ക്ഷീണം മാറ്റാനും സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന് ബലമേകാനും ക്രൂസുകളുടെ വരവ് സഹായിക്കും.

pc: Port of Cochin/ Facebook
ആഢംബര കപ്പലുകളിലൂടെ ഓരോ സാമ്പത്തിക വർഷവും 300 കോടിയോളം രൂപ കേരളത്തിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. ഈ സീസണിൽ അതിൽക്കൂടുതൽ എത്തിയേക്കുമെന്നാണ് വിനോദ സഞ്ചാര മേഖലയിൽ ഉള്ളവർ പറയുന്നത്. വിദേശ ക്രൂയിസുകളുടെ വരവിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് ഉള്ള കൊച്ചി ഇത്തവണയും ആ സ്ഥാനം നിലനിർത്തുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന.
കൊച്ചിയിലേക്ക് എത്തുന്ന ക്രൂസ് ടൂറിസ്റ്റുകളിൽ 75 ശതമാനവും സന്ദർശിക്കുന്നത് ഫോർട്ട് കൊച്ചിയിലാണ്. ആലപ്പുഴയും കുമരകവും മൂന്നാറുമാണ് അടുത്തതായി വരുന്നത്. ക്രൂസ് കപ്പലുകൾ കൊച്ചിയുടെ തീരത്ത് നങ്കൂരമിടുന്ന സമയം അനുസരിച്ചായിരിക്കും ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര.
കേരളത്തിൽ എത്തുന്ന വിനോദസഞ്ചാരികൾ ശരാരശരി 300 ഡോളർ വീതമെങ്കിലും ഈ സ്ഥലത്തൊക്കെ ചെലവിടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഉള്ള അതിസമ്പന്നരാണ് ഈ അത്യാഡംബര കപ്പലുകളിൽ എത്തുന്നത്.
ശനിയാഴ്ച കാെച്ചിയിലേക്ക് എത്തിയ റോയസൽ കരീബിയൻ ക്രൂസിന്റെ സെലിബ്രിറ്റി എഡ്ജ് കപ്പലിലെ സഞ്ചാരികൾക്കും കൊച്ചിയെക്കുറിച്ചും കേരളത്തിനെക്കുറിച്ചും പറയുമ്പോൾ സന്തോഷം മാത്രം.
നല്ല കാലാവസ്ഥയും പ്രകൃതി ഭംഗിയും കേരളത്തിന്റെ പ്രധാന ആകർഷണമാണ് എന്നാണ് അവർ പറയുന്നത്. 2918 യാത്രക്കാരെയും 137 ജീവനക്കാരെയും വഹിക്കാൻ ശേഷിയുള്ളതാണ് 14 നിലകളുള്ള സെലിബ്രിറ്റി എഡ്ജ് ക്രൂസ് കപ്പൽ.
കാന്റിലിവർ ഫ്ളോട്ടിഹ് പ്ലാറ്റ് ഫോം കപ്പലിൽ ഒരുക്കിയിരുന്നു. ശനിയാഴ്ച രാവിലെ കൊച്ചിയുടെ തീരത്തെത്തിയ സെലിബ്രിറ്റി എഡ്ജ് വൈകുന്നേരം തീരത്ത് നിന്ന് പോയത്. ദുബായിൽ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സെലിബ്രിറ്റ് എഡ്ജ് കൊച്ചിയുടെ തീരമണഞ്ഞത്.












Click it and Unblock the Notifications