ആക്സിഡന്റും ക്യാൻസറും വൃക്കരോഗവും അതിജീവിച്ച് ജസീല; നാലര വർഷത്തിന് ശേഷം വീണ്ടും കാക്കിയണിഞ്ഞു
കൽപറ്റ: കെ ടി ജസീലയെ നിങ്ങൾക്ക് ഓർമയില്ലേ, ജസീലയുടെ ജീവിത കഥ അറിഞ്ഞവർക്കൊന്നും അവരെ മറക്കാൻ കഴിയില്ല. ജസീലയുടെ ജീവിതം അതിജീവനങ്ങളുടേതായിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി വന്ന പ്രശ്നങ്ങൾ, പകച്ചുനിന്നുപോയ നിമിഷങ്ങൾ പക്ഷേ ഒന്നിലും ജസീല പതറിയില്ല.
ധൈര്യപൂർവ്വം അവർ പ്രശ്നങ്ങളെ നേരിട്ടു. ഇപ്പോൾ ഇതാ നാലര വർഷത്തിന് ശേഷം പോലീസ് യൂണിഫോം വീണ്ടും അണിയുകയാണ് ജസീല. പുത്തൂർവയൽ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയി സ്ഥാനക്കയറ്റം ലഭിച്ച ജസീല കഴിഞ്ഞ ദിവസം ആണ് ജോലിയിൽ പ്രേവശിച്ചത്.

സിവിൽ പോലീസ് ഓഫീസർ ആയിരിക്കുമ്പോഴായിരുന്നു 2019ൽ കൈനാട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ജസീലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. മാർച്ച് 30 ന് ആയിരുന്നു ആ അപകടം. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു കൈനാട്ടിയിൽ ജസീല യാത്ര ചെയ്തിരുന്ന കെ എസ് ആർ ടി സി ബസ്സും എതിരെ വന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചത്.
അപകടത്തിൽ തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ ജസീല പിന്നീട് ആശുപത്രി കിടക്കയിൽ ആയി. നിലവിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് സി ഐ ആയ കെ പി അഭിലാഷിനെ സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്ത് ഒരു മാസം തികയുന്നതിന് മുമ്പായിരുന്നു അപകടം
വീട്ടുകാർ അറിയാതെ നടത്തിയ വിവാഹം ആയതിനാൽ രണ്ട് പേരുടേയും വീട്ടുകാർ അകന്നു. ശസ്ത്രക്രിയകളൊക്കെ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ച് വരുമ്പോഴാണ് ജസീലയ്ക്ക് കാൻസർ ബാധിക്കുന്നത്. 9 ശസ്ത്രക്രിയയും കീമോയും കഴിഞ്ഞിരിക്കെ വൃക്ക രോഗവും ബാധിച്ചു.
പക്ഷേ ജസീല തളർന്നില്ല. പ്രശ്നങ്ങളെ ഒക്കെ ജസീല തരണം ചെയ്തു. 2019 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ജസീല അർഹയായിരുന്നു. വോക്കറിന്റെ സഹായത്തോടെ ആണ് തിരുവനന്തപുരത്ത് എത്തി ജസീല മെഡൽ സ്വീകരിച്ചത്.
2018ൽ കേന്ദ്ര ഹജ് കമ്മിറ്റി ഇന്ത്യയിൽ നിന്ന് ആദ്യമായി കൊണ്ടുപോയ പോലീസ് സംഘത്തിലെ അംഗം ആയിരുന്നു ജസീല. എല്ലാ പ്രതിസന്ധികളിലും ഒപ്പം അഭിലാഷ് ഉണ്ടായിരുന്നു. പിന്തുണയുമായി പോലീസ് വകുപ്പും കൂടെ തന്നെ ഉണ്ടായിരുന്നു. ഫ്ലവേഴ്സ് ടിവിയിലെ ഒരു കോടിയിൽ പങ്കെടുത്ത ജസീല തന്റെ ജീവിത കഥ പങ്കുവെച്ചിരുന്നു.












Click it and Unblock the Notifications