ദില്ലി; വാക്സിൻ വിതരണം ഉൾപ്പെടെയുള്ള നടപടികളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി ദില്ലി ഹൈക്കോടതി. ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് മരുന്നുകൾ അയക്കണമെന്നും ആസൂത്രണത്തിലെ പിഴവ് ജനങ്ങളുടെ കൈയ്യിൽ രക്തം പുരളാൻ ഇടയാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
മരുന്നുകളും ഓക്സിജനും അർഹതപ്പെട്ടവർക്ക് ലഭ്യമാക്കണം. പെട്രോളിയം, സ്റ്റീൽ വ്യവസായങ്ങൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്നത് നിർത്തിവെച്ച് രോഗികൾക്ക് അവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.വ്യവസായങ്ങൾക്ക് കാത്ത് നിൽക്കാം, എന്നാൽ രോഗികൾക്ക് അത് കഴിയില്ല. സാമ്പത്തിക ലാഭത്തിനല്ല മനുഷ്യ ജീവനാണ് വില കൽപ്പിക്കേണ്ടത്.സർക്കാർ നടത്താനല്ല കോടതി.പക്ഷേ സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും കോടതി പറഞ്ഞു.
അതേസമയം ഏപ്രിൽ 22 മുതൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് തടഞ്ഞുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ എന്തിനാണ് ഏപ്രില്‍ 22 വരെ കാത്ത് നില്‍ക്കുന്നതെന്നായിരുന്നു കേന്ദ്രത്തോട് കോടതി ചോദിച്ചത്. ഓക്സിജൻ ആവശ്യമുള്ള രോഗികളോട് 22 വരെ കാത്തിരിക്കൂ എന്നു പറയാനാണോ ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു.
മൂന്ന് ശതമാനം രോഗികൾക്ക് മാത്രമേ ഐസിയു കിടക്കകൾ ആവശ്യമുള്ളൂവെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.ഐസിയു രോഗികൾക്ക് 24 ലിറ്റർ ഓക്സിജനേ ആവശ്യമുള്ളൂ,ഐസിയു അല്ലാത്ത കിടക്കകൾക്ക് 10 ലിറ്ററും.ദില്ലി സർക്കാരിന് ഓക്സിജൻ വിതരണം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അവർ ആരോഗ്യ സംവിധാനം കേന്ദ്രത്തിന് നൽകട്ടെയെന്നും ഞങ്ങൾ കൈകാര്യം ചെയ്തോളാമെന്നും കേന്ദ്ര സർക്കാർ ദില്ലിയിൽ തിരിച്ചടിച്ചു
Advertisement
Advertisement
കഴിഞ്ഞ ദിവസം കോവിഡ് രോഗികൾക്ക് ഓക്സിജന്റെ കുറവുണ്ടെന്ന് ദില്ലി സർക്കാർ കോടതിയിൽ ആരോപിച്ചിരുന്നു.രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിലേക്ക് സപ്ലൈകൾ തിരിച്ചുവിടുന്നതിനാലാണ് ഇതെന്നായിരുന്നു കോടതിയിൽ സർക്കാർ പറഞ്ഞ്ത്.