സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ ജീവനൊടുക്കും! വിജയ്ക്കായി നിരാഹാര സമരം; അണികളുടെ പടയൊരുക്കം
ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ അസാധാരണമായ കാഴ്ചകൾക്കാണ് ഇന്ന് തമിഴ്നാടും കേരളവും സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ പ്രിയ നേതാക്കളെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തണമെന്ന ആവശ്യവുമായി തമിഴക വെട്രി കഴകം (TVK), കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ വിജയിയെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ പ്രവർത്തകർ നിരാഹാര സമരവും ഗവർണറുടെ വസതിക്ക് മുന്നിൽ പ്രതിഷേധവും ആരംഭിച്ചപ്പോൾ, കേരളത്തിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി കോൺഗ്രസ് ജനപ്രതിനിധി തന്നെ രംഗത്തെത്തി.
തമിഴ്‌നാട്ടിൽ വിജയ്ക്കായി മരണംവരെ നിരാഹാരം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ടിവികെയെ സർക്കാർ രൂപീകരിക്കാൻ ഗവർണ്ണർ അനുവദിക്കാത്തതിനെതിരെ പ്രതിഷേധം കനക്കുകയാണ്. ചെന്നൈയിൽ ടിവികെയുടെ വനിതാ വിഭാഗം പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. "ജനവിധി വിജയ്ക്കൊപ്പമാണ്, അദ്ദേഹത്തെ ഉടൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണം" എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഡിഎംകെ-എഐഎഡിഎംകെ സഖ്യം വഴി വിജയ് യെ തടയാനുള്ള നീക്കങ്ങൾക്കെതിരെ വലിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധ പന്തലിൽ ഉയരുന്നത്. തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകാതെ തങ്ങൾ സമരത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് വനിതാ നേതാക്കൾ വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

സതീശനായി 'ജീവൻ നൽകാനും' തയ്യാർ
സമാനമായ രീതിയിൽ കേരളത്തിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് പടർന്നു. കോട്ടയം ജില്ലയിലെ പാമ്പാടിയിൽ നിന്നുള്ള കോൺഗ്രസ് ബ്ലോക്ക് മെമ്പർ സെബാസ്റ്റ്യൻ ആണ് വി.ഡി. സതീശനായി വികാരാധീനനായി രംഗത്തെത്തിയത്. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ താൻ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്നും, അതിലുപരി ജീവനൊടുക്കാൻ പോലും തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ നടത്തിയ പോരാട്ടങ്ങളാണ് യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചതെന്നും അതുകൊണ്ട് അദ്ദേഹത്തിന് തന്നെ അർഹമായ നീതി ലഭിക്കണമെന്നുമാണ് പ്രവർത്തകരുടെ വികാരം. വി.ഡി. സതീശൻ അനുകൂലികൾ കേരളത്തിലുടനീളം പോസ്റ്ററുകൾ പതിപ്പിക്കുകയും സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഹൈക്കമാൻഡിനും ഗവർണ്ണർക്കും മുന്നിൽ വെല്ലുവിളി
രണ്ടിടത്തും അണികളുടെ വികാരം അണപൊട്ടി ഒഴുകുന്നത് നേതൃത്വങ്ങളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കേരളത്തിൽ ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ കണ്ടെത്താൻ ഉള്ള ചർച്ചകൾ നടത്തുമ്പോൾ ഇത്തരത്തിലുള്ള പരസ്യ പ്രതിഷേധങ്ങൾ പാർട്ടിക്കുള്ളിലെ ഐക്യത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. തമിഴ്‌നാട്ടിൽ വിജയ് യുടെ അണികൾ നടത്തുന്ന നിരാഹാര സമരം ക്രമസമാധാന പ്രശ്നമായി മാറാതിരിക്കാൻ പോലീസും ജാഗ്രതയിലാണ്. ജനപ്രിയ നേതാക്കൾക്കായി അണികൾ നടത്തുന്ന ഈ അതിശക്തമായ പടയൊരുക്കം വരും ദിവസങ്ങളിൽ ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ ചിത്രത്തെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications