വിജയ് ജനനായകന് വാങ്ങിയ പ്രതിഫലം ഞെട്ടിക്കും; മമിത ബൈജുവിന് ഏറ്റവും കുറവ്, സംവിധായകനോ?
ദളപതി വിജയ് നായകനായെത്തുന്ന തമിഴ് ചിത്രം "ജന നായകൻ" പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ കഥ, വലിയ ബജറ്റ്, താരസമ്പന്നമായ അണിയറപ്രവർത്തകർ എന്നിവയെല്ലാം ചർച്ചാ വിഷയമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. എച്ച്. വിനോദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ സിനിമയിൽ പൂജ ഹെഗ്‌ഡെയും മമിത ബൈജുവുമാണ് നായികമാർ. ബോബി ഡിയോൾ പ്രധാന സഹനടനായും എത്തുന്നു.
തമിഴ് സിനിമാ ലോകത്തെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായി "ജന നായകൻ" മാറുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ആകെ നിർമാണച്ചെലവ് 380 കോടി രൂപയാണ്. ഇതിൽ, ദളപതി വിജയ് തന്റെ വേഷത്തിനായി 220 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ഒറ്റ സിനിമയ്ക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന ഇന്ത്യൻ സിനിമാ താരങ്ങളിൽ ഒരാളായി വിജയ്‍യെ ഇത് മാറ്റി.

സംവിധായകൻ എച്ച്. വിനോദിന് 25 കോടി രൂപയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന് 13 കോടി രൂപയും പ്രതിഫലമായി ലഭിച്ചു. സഹതാരങ്ങളായ ബോബി ഡിയോളിനും പൂജ ഹെഗ്‌ഡെയ്ക്കും മൂന്ന് കോടി രൂപ വീതമാണ് പ്രതിഫലം. മമിത ബൈജുവിന് 60 ലക്ഷം രൂപയും ലഭിച്ചു.
50 കോടി രൂപയുടെ സാമ്പത്തിക നഷ്ടം
2026 ജനുവരി 9-ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന "ജന നായകന്റെ" റിലീസ് സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച തടസ്സങ്ങൾ കാരണം നീണ്ടു. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വലിയ ആവേശം നിലനിന്നിരുന്നുവെങ്കിലും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) സമയബന്ധിതമായി ചിത്രത്തിന് അനുമതി കൊടുക്കാതിരുന്നത് റിലീസ് നീട്ടിവെക്കാൻ കാരണമായി. ഈ അപ്രതീക്ഷിത മാറ്റം ആകാംഷയോടെ കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.
റിലീസ് വൈകിയത് ചിത്രത്തിന് 50 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. എന്നിട്ടും, പ്രീ-സെയിൽസിൽ ഗംഭീര വിജയം നേടി; ആദ്യ ദിനം 32 കോടി രൂപ കരസ്ഥമാക്കി. റിലീസ് വൈകിയതിൽ ഖേദം പ്രകടിപ്പിച്ച നിർമാതാക്കൾ, പുതിയ തീയതി ഉടൻ അറിയിക്കുമെന്നും ആരാധകർക്ക് ഉറപ്പ് നൽകി.
വിജയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം തെരി വീണ്ടും തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. ജനനായകനെ കാത്തിരുന്ന ആരാധകര്‍ക്ക് ഇത് നേരിയ ആശ്വാസമാകുമെന്ന് കരുതാം. അതേസമയം, വിജയ്ക്ക് ഗംഭീര യാത്രയയപ്പ് നല്‍കാനാണ് ഉദ്ദേശമെന്ന് ജനനായകന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ തമിഴ് താരങ്ങളും മുഖ്യമന്ത്രി സ്റ്റാലിനും രംഗത്തുവന്നു. വൈകാതെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചത്.












Click it and Unblock the Notifications