Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍

ലിജോ ജോസ് പെലിശ്ശേരിയുടെ ചുരുളി മലയാള സിനിമാ ലോകത്തും രാഷ്ട്രീയ ലോകത്തും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിലെ തെറി വാക്കുകളാണ് വലിയ വിവാദമായി മാറിയത്. പൊതു ഇടങ്ങളില്‍ ആരും സംസാരിക്കാത്ത വാക്കുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനമുയര്‍ന്നു.

സിനിമാ മേഖലയില്‍ നിന്ന് പോലും ലിജോയ്ക്കും ജോജു ജോര്‍ജിനുമെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട് അഭിപ്രായം പറഞ്ഞിരിക്കുകയാണ് നടന്‍ മനോജ് കുമാര്‍. സിനിമ കാണുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം അതോടെ തീര്‍ന്നുവെന്നാണ് മനോജ് പറഞ്ഞിരിക്കുന്നത്.

1

ചുരുളി ഇറങ്ങുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ചിത്രത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. അത് വ്യാപകമായി ഷെയര്‍ ചെയ്ത് വൈറലായിരുന്നു. അതില്‍ പച്ചത്തെറിയാണ് പറഞ്ഞിരുന്നത്. ആ ക്ലിപ്പുകളില്‍ പച്ചത്തെറിയുടെ ഘോഷയാത്രയായിരുന്നു എന്നാണ് പറയേണ്ടത്. ഇത് സിനിമയിലേക്ക് ആരോ ശബ്ദം മിമിക്ക് ചെയ്ത് കയറ്റിയതാണെന്ന് തോന്നിപ്പോയിരുന്നു. എന്നാല്‍ പരിശോധിച്ചപ്പോള്‍ സിനിമയില്‍ തന്നെയുള്ളതാണെന്ന് മനസ്സിലായി. ലിജോ ജോസ് പെലിശ്ശേരിക്ക് സമനില തെറ്റിയോ എന്നാണ് ഞാന്‍ വിചാരിച്ചത്. ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു കാര്യം സിനിമയിലൂടെ കാണുമ്പോള്‍ എനിക്ക് അടക്കം ഉണ്ടാവുന്ന സ്വാഭാവികമായുള്ള നിഗമനമാണത്.

2

ഈ സിനിമ എല്ലാവരും കാണണം. ഒടിടിയിലാണ് ഈ ചിത്രം ഇറങ്ങിയത്. അടുത്ത ദിവസം തന്നെ ഞാന്‍ കണ്ടിരുന്നു. നല്ലൊരു പബ്ലിസിറ്റി വിവാദം കൊണ്ട് ആ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മലയാളികള്‍ ഛേ വൃത്തിക്കേട് എന്നൊക്കെ പറയുകയും, അത് കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കൂട്ടത്തിലുമാണ്. കുറച്ച് വിഭാഗം അങ്ങനെയുള്ളവരാണ്. തെറി മുഴുവന്‍ കേട്ടിരുന്ന ശേഷമാകും മലയാളികള്‍ പറയുക, എന്നാ തെറിയാടാ അവന്മാര് പറയുന്നതെന്ന്. ആ രണ്ട് വീഡിയോയും കണ്ട ശേഷം ചുരുളി കാണാനുള്ള ആഗ്രഹം എല്ലാവര്‍ക്കുമുണ്ടാവും. ആ ചിത്രത്തിനൊപ്പം ഞാനും സഞ്ചരിക്കുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ട് പോലീസുകാര്‍ ഒരു പിടികിട്ടാപ്പുള്ളിയെ തേടി ചുരുളി എന്ന സ്ഥലത്തെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് മനോജ് കുമാര്‍ പറയുന്നു.

3

ഒരു തിരുമേനി മാടനെ തേടി പോകുന്ന കഥ ഈ ചിത്രത്തിലുണ്ട്. ഈ സിനിമ എന്താണെന്ന് അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തിരുമേനി യാത്ര പോകുമ്പോള്‍ വഴിയില്‍ കാണുന്ന പന്ത് എടുത്ത് സഞ്ചിയില്‍ ഇടുന്നതാണ്. ഈ പന്താണ് മാടന്‍. പിന്നെ ഈ മാടന്റെ നിര്‍ദേശപ്രകാരമാണ് തിരുമേനി മുന്നോട്ട് പോകുന്നത്. മാടന്‍ എന്താണ് എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഇതിനിടയിലാണ് പോലീസുകാരുടെ കഥ പറയുന്നത്. ചുരുളിയിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. ഒരു പാലം കടന്ന് അങ്ങോട്ട് പോകലും അതുവരെ ചിരിച്ച് കളിച്ചിരുന്ന ആളുകളുടെ ഭാവം മാറുകയാണ്. പിന്നെ വണ്ടിയില്‍ കേറാന്‍ വേണ്ടി അവര്‍ പച്ചത്തെറി പറയുകയാണ്. അതോടെയാണ് തെറി തുടങ്ങുന്നതും.

4

സിനിമ എങ്ങോട്ടാണ് പോകുന്നതെന്ന് അതോടെ മനസ്സിലാവും. ആ ചിത്രത്തിന്റെ ആംബിയന്‍സ് ഭയങ്കരമാണ്. പ്രത്യേകിച്ച് കാടിന്റെ ഉള്ളിലുള്ള കാര്യം. ചുരുളി എന്നത് പ്രത്യേക ലോകമാണ്. ഭൂമിയുമായി ബന്ധമില്ലാത്ത ഒരന്യഗ്രഹമാണ്. അവിടെ പോലീസില്ല, നിയമമില്ല, പള്ളിയില്ല, പട്ടക്കാരില്ല എന്ന അവസ്ഥയുള്ള സ്ഥലമാണ്. നമ്മള്‍ അത് കണ്ടാല്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാവും. ആ ചിത്രം എല്ലാവരും കാണണം. ഞാന്‍ രണ്ട് തവണ കണ്ടു. ഇനിയും ആ ചിത്രം കാണണം. കാരണം സംശയങ്ങള്‍ മാറിയിട്ടില്ല. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമ കണ്ടിട്ട്, സംശയങ്ങള്‍ തീരാനായി വീണ്ടും ആ സിനിമ കാണണമെന്ന് തോന്നുന്നതെന്നും മനോജ് പറഞ്ഞു.

5

തെറി വാക്ക് കേള്‍ക്കാനല്ല ആ ചിത്രം വീണ്ടും കാണുന്നത്. തെറി എന്ന് പറയുന്നത് ശരിയല്ല. ഈ ചിത്രം കാണുമ്പോള്‍ തെറിയൊന്നും മനസ്സിലേക്ക് വരില്ല. ഇവന്മാരെന്താ പറയുന്നതെന്ന് ചിന്തിക്കാനൊന്നും നമുക്ക് തോന്നില്ല. കാരണം സിനിമയ്‌ക്കൊപ്പമായിരിക്കും നമ്മുടെ സഞ്ചാരം. ഈ ചിത്രം എക്‌സ്ട്രാ ഓര്‍ഡിനറി ബ്രില്യന്‍സാണ്. ലിജോ ജോസ് പെല്ലിശ്ശേരി വേറിട്ടൊരു തലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ജെല്ലിക്കെട്ടും, ഇമയൗവും, ആമേനുമൊക്കെ കഴിഞ്ഞതോടെ ലിജോ വേറെ തലത്തിലാണ്. ലിജോ ജോസിന്റെ സിനിമ കണ്ടാല്‍ വീണ്ടും ആ സിനിമ നമ്മളെ പിന്തുടരും. ചുരുളി കണ്ട് ഇപ്പോഴും ആ ഒരു ചിത്രത്തില്‍ നിന്ന് വിട്ടുപോരാന്‍ സാധിച്ചിട്ടില്ല. ലിജോയുടെ എല്ലാ ചിത്രങ്ങളും അതുപോലെയാണ്.

6

ആരും ചിന്തിക്കാത്ത തരത്തിലാണ് ലിജോ ചിന്തിക്കുന്നത്. അതൊരു ബ്രില്യന്‍സാണ്. കഞ്ചാവടിച്ച് എഴുതിയതാണെന്നൊക്കെ ചിലര്‍ പറയും. എന്നാല്‍ സിനിയെ ആസ്വദിക്കുന്നവര്‍ ഈ സിനിമ കാണും. അവര്‍ ഇതിനെ സിനിമയായി കാണുക. തെറി അറിയാത്തവര്‍ ആരാണ് ഉള്ളത്. നമ്മുടെ മനസ്സില്‍ ഇതൊക്കെയുണ്ട്. നമ്മള്‍ ഇത് ഉപയോഗിക്കുന്നില്ല എന്നേയുള്ളൂ. ഈ സിനിമ നിരോധിക്കണം, സമൂഹത്തിന് വിപത്താണെന്ന് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പച്ചത്തെറികളാണ് പരസ്യമായി വരാറുള്ളത്. പലരും എഴുതി വിടുന്നത് അങ്ങനെയാണ്. ഇതൊക്കെ നമ്മള്‍ വായിക്കുന്നുണ്ട്. പലരെയും പരിഹസിക്കുന്നു. ഇതൊക്കെ വായിക്കുന്ന കുട്ടികള്‍ വരെയുണ്ട്. അശ്ലീലമായ വീഡിയോകള്‍ വരെ ഇപ്പോള്‍ ഇന്റര്‍നെറ്റിലുണ്ട്.

7

നമ്മുടെ കൊച്ചു ഫോണില്‍ ഇത്തരം കാര്യങ്ങളെല്ലാം കിട്ടും. എന്നാല്‍ നമ്മള്‍ ഏത് തിരഞ്ഞെടുക്കുന്നു എന്നതാണ് കാര്യം. ഒരു ടോയ്‌ലറ്റിന്റെ അടുത്ത് പോയി എന്തൊരു നാറ്റം എന്ന് പറയുന്നതിലും ഭേദം പോവാതിരിക്കുന്നതാണ്. ഏത് തേടി പോകണമെന്നുള്ളത് നമ്മുടെ സ്വാതന്ത്ര്യമാണ്. ചുരുളിയില്‍ തെറി ഉപയോഗിച്ചിരിക്കുന്നത്, അതില്‍ മസ്റ്റായത് കൊണ്ടാണ്. നമ്മള്‍ സാധാരണ സമൂഹത്തില്‍ ജീവിക്കുന്നത് പോലെയാണ് അവര്‍ അത് ഉപയോഗിക്കുന്നത്. കാരണം അവര്‍ക്കത് സാധാരണ ഭാഷയാണ്. അതില്‍ അവര്‍ തെറി കാണുന്നില്ല. പുനര്‍ജന്മം എന്ന ചിത്രത്തിന് മലയാളത്തില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രമാണ്. ആ സിനിമയില്‍ നസീറും ജയഭാരതിയുമാണ്. അദ്ദേഹത്തിന് ഭര്‍തൃജീവിതത്തില്‍ ഭാര്യയുമായി ബന്ധപ്പെടാന്‍ പറ്റാത്ത ഒരു സിനിമയാണ് അത്. അന്നത്തെ മാറ്റമായിരുന്നു ആ ചിത്രം.

8

പുനര്‍ജനി ഗംഭീര ജയമായിരുന്നു. പിന്നീട് തകരയും അവളുടെ രാവുകള്‍ വരെ റിലീസായി. ആ സിനിമയും സൂപ്പര്‍ ഹിറ്റായി. അതെല്ലാം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. രതിനിര്‍വേദം പോലുള്ള സിനിമകളും വന്നു. മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടിയ അടിയൊഴുക്കുകളില്‍ നല്ല പച്ചത്തെറി അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹം കുടുംബത്തിനൊപ്പമാണ് ആ ചിത്രം കണ്ടത്. എന്നിട്ടും ആര്‍ക്കും ഒരു കുഴപ്പവുമില്ലായിരുന്നു. യാത്ര എന്ന ചിത്രത്തിലും ഇത്തരം തെറിയുണ്ട്. സിനിമയിലെ മാറ്റങ്ങളെയാണ് നമ്മള്‍ കാണേണ്ടത്. ലിജോ ഒരുപക്ഷേ ഹോളിവുഡില്‍ വരെ പോകും. അത്രയ്ക്കുണ്ട് ലിജോയുടെ ചിന്ത. മമ്മൂട്ടിയുടെ ആദ്യ സിനിമ നിര്‍മാണം തന്നെ ലിജോയ്‌ക്കൊപ്പമാണ്. ഈ സിനിമ സയന്‍സ് ഫിക്ഷനും എല്ലാം സമന്വയിപ്പിച്ച് എടുത്ത ചിത്രമാണെന്നും മനോജ് കുമാര്‍ വ്യക്തമാക്കി. ഇത് കുട്ടികളെ കാണിക്കരുത്. മുതിര്‍ന്നവര്‍ കണ്ടാല്‍ സദാചാരം ഇല്ലാതാവില്ലെന്നും നടന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+