'മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും നിര്‍മാതാവും മുസ്ലീങ്ങള്‍, വാത്സല്യം ജയിച്ചത് അവരുടെ കഴിവ് കൊണ്ടല്ല'
മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായക ചിത്രമായിരുന്നു വാത്സല്യം. ഇന്നും മലയാളികള്‍ ഏറ്റെടുക്കുകയും ചിലര്‍ അതിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചിത്രത്തെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുകയാണ് നിര്‍മാതാവ് ഗോവിന്ദന്‍ നായര്‍. സിനിമ വിജയിച്ചത് സംവിധായകന്റെ കഴിവ് കൊണ്ടല്ലെന്നാണ് ഗോവിന്ദന്‍ നായര്‍ പറയുന്നത്. ഒപ്പം ചില മതപരമായ പരാമര്‍ശങ്ങളും അദ്ദേഹം ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതെല്ലാം വലിയ വിവാദമായിരിക്കുകയാണ്.
കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

മലയാളത്തിലെ മികച്ച നടനായ കൊച്ചിന്‍ ഹനീഫ മമ്മൂട്ടിയെ വെച്ച് ചെയ്ത ചിത്രമാണ് കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ മമ്മൂട്ടിയുടെ മേലേടത്ത് രാഘവന്‍ നായര്‍ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോഹിതദാസായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. എന്നാല്‍ ഈ ചിത്രം സംവിധായകന്‍ കൊച്ചിന്‍ ഹനീഫയുടെ കഴിവ് കൊണ്ട് മാത്രമല്ല വിജയമായതെന്ന് പറയുകയാണ് നിര്‍മാതാവ് ഗോവിന്ദന്‍ നായര്‍. കൊച്ചിന്‍ ഹനീഫയുടെ തന്നെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി കാണുന്നതാണ് വാത്സല്യം. ഈ ചിത്രം പരാമര്‍ശിക്കവേയാണ് കടുത്ത വാക്കുകള്‍ നടനും നിര്‍മാതാവിനും സംവിധായകനുമെതിരെ ഗോവിന്ദന്‍ നായര്‍ പ്രയോഗിച്ചത്.

കൊച്ചിന്‍ ഹനീഫ തന്നെ സംവിധാനം ചെയ്ത ഭീഷ്മാചാര്യ എന്ന ചിത്രം നിര്‍മിച്ചത് ഗോവിന്ദന്‍ നായരാണ്. ആ സിനിമയ്ക്ക് തന്നെ വലിയ ലാഭമൊന്നും ഉണ്ടാക്കാത്ത സിനിമയാണെന്ന് ഗോവിന്ദന്‍ നായര്‍ പറയുന്നു. ഈ ചിത്രം വാത്സല്യം പുറത്തിറങ്ങിയ ശേഷം ഇറങ്ങിയതാണ്. അന്നത്തെ പ്രമുഖ താരങ്ങളായ മനോജ് കെ ജയന്‍, സിദ്ദിഖ്, നരേന്ദ്ര പ്രസാദ്, അടക്കമുള്ള താരങ്ങളാണ് പ്രധാന വേഷം ചെയ്തത്. താന്‍ അതിന്റെ കാസ്റ്റിംഗ് ക്രൂവിനെ കുറിച്ചൊന്നും അന്വേഷിച്ചിരുന്നില്ല. എല്ലാം ചെയ്തിരുന്നത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവുകളാണെന്നും ഗോവിന്ദന്‍ നായര്‍ പറയുന്നു.

മദ്രാസില്‍ വെച്ചാണ് താന്‍ ഭീഷ്മാചാര്യ കണ്ടത്. ഷൂട്ട് ചെയ്ത സീനുകള്‍ അധികം കണ്ടിട്ടില്ല. സെന്‍സര്‍ ചെയ്തപ്പോഴാണ് സിനിമ മുഴുവനായി കണ്ടത്. എനിക്ക് വലിയ മെച്ചമുള്ള സിനിമയാണെന്ന് തോന്നിയതേയില്ല. എനിക്കതില്‍ അംഗീകരിക്കാന്‍ പറ്റിയത് പാട്ടുകള്‍ മാത്രമാണ്. ചന്ദനക്കാറ്റേ പോലുള്ള പാട്ടുകള്‍ നന്നായി ശ്രദ്ധിക്കപ്പെട്ടു. യൂസഫലി കേച്ചേരി നന്നായിട്ട് ആ പാട്ടുകള്‍ എഴുതിയിട്ടുണ്ടെന്നും ഗോവിന്ദന്‍ നായര്‍ പറഞ്ഞു. അതേസമയം ആ സിനിമയില്‍ പ്രവര്‍ത്തിച്ചവരെല്ലാം നല്ല എക്‌സീരിയന്‍സ് ഉള്ളതായിരുന്നു. അതുകൊണ്ട് താന്‍ പണം മുടക്കിയാല്‍ മാത്രം മതിയെന്നായിരുന്നു അവസ്ഥ.

സിനിമ പരാജയപ്പെട്ടതിന്റെ കാരണം ആരുടെയും തലയില്‍ ഇടാനില്ല. നമ്മുടെ സമയക്കേടെന്ന് മാത്രമേ പറയാനുള്ളൂ. വാത്സല്യം എടുത്തത് മമ്മൂട്ടിയുടെ കൊച്ചാപ്പയാണ്. ബഷീര്‍ എന്ന് പറയും. എറണാകുളത്ത് പബ്ലിസിറ്റി ഒട്ടിപ്പായിരുന്നു പുള്ളിയുടെ പണി. പിന്നെ മമ്മൂട്ടിയല്ലേ എന്ന് വെച്ചാണ് നിര്‍മിച്ചത്. കൊച്ചിന്‍ ഹനീഫ ഡയറക്ടര്‍, നടന്‍ മമ്മൂട്ടി, നിര്‍മാതാവ് ബഷീര്‍, പിന്നെ എല്ലാം മുസ്ലീങ്ങളാണല്ലോ? അവരുടെ സമയം കൊള്ളാമായിരുന്നു, അതുകൊണ്ട് വാത്സല്യം രക്ഷപ്പെട്ടു. നമ്മുടെ സമയം മോശമായത് കൊണ്ട് നമ്മള്‍ കഷ്ടപ്പെട്ടു. ഇത്ര മാത്രമേ താന്‍ പറയുന്നുള്ളൂവെന്നും ഗോവിന്ദന്‍ നായര്‍ പറഞ്ഞു.

പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം കിട്ടുമോ? യൂസഫലിയുടെ പാട്ടുകള്‍ ആത്മാര്‍ത്ഥമായിട്ടാണ് എഴുതിയത്. എന്നെ വലിയ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. എന്നേക്കാള്‍ പ്രായമുണ്ടായിട്ടും, എന്നെ ചേട്ടാ എന്ന് വിളിക്കുന്നയാളായിരുന്നു. ശ്യാംമേഘ വര്‍ണന്‍ എന്ന ഗാനം അതിലുണ്ടായിരുന്നു. എല്ലാ ചിത്രത്തിലും കൃഷ്ണനെ വര്‍ണിക്കുന്ന ഗാനമുണ്ടല്ലോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. കൃഷ്ണനില്ലാതെ നമ്മളുണ്ടോ എന്നായിരുന്നു കേച്ചേരിയുടെ ചോദ്യം. അമ്പലത്തിന്റെ നടയിലൊക്കെ പോയി അദ്ദേഹം പ്രാര്‍ത്ഥിക്കാറുണ്ട്. ഉള്ളില്‍ കയറിയാല്‍ താന്‍ മുസ്ലീമാണെന്ന് തിരിച്ചറിഞ്ഞ് പ്രശ്‌നമാവുമെന്ന് യൂസഫലി പറഞ്ഞിരുന്നുവെന്നും ഗോവിന്ദന്‍ നായര്‍ പറഞ്ഞു.

താന്‍ അപൂര്‍വം കുറച്ച് സമയങ്ങളില്‍ മാത്രമേ ഭീഷ്മാചാര്യയുടെ സെറ്റില്‍ ചെലവഴിച്ചിട്ടുള്ളൂ. എല്ലാവരെയും വിശ്വാസമുള്ളത് കൊണ്ട് പോയില്ല. പ്രഭു സാറിനും ഇതില്‍ ഇന്‍വെസ്റ്റ്‌മെന്റുണ്ടായിരുന്നു. എന്നാല്‍ ഹനീഫയുടെ ഒരു അതിസാമര്‍ത്ഥ്യം ശരിക്കും പറഞ്ഞാ എല്ലാം തുലച്ചു. സിനിമ കഴിഞ്ഞ ശേഷം ഹനീഫ കല്യാണം വിളിക്കാനായി വന്നു. എന്റെ ഓഫീസില്‍ അന്ന് രവീന്ദ്രന്‍ നായര്‍ എന്നയാളുണ്ടായിരുന്നു. അന്ന് രവിയോട് ഹനീഫ പറഞ്ഞു അങ്ങേരോട് സംസാരിച്ചാല്‍ ശരിയാവില്ല. ചെലവ് കുറഞ്ഞ ഒരുപടം അടുത്തതായി ചെയ്തുതരാം. നിങ്ങള്‍ക്ക് ഒരു നഷ്ടവും വരില്ല. നിങ്ങള്‍ എനിക്ക് ഒന്നും തരണ്ടാ എന്നും പറഞ്ഞു.

ഹനീഫയുടെ വിവാഹത്തിന് ഞാന്‍ പോയിരുന്നു. അവിടെ വെച്ച് യൂസഫലി എന്നോട് പടം ചെയ്യണമെന്ന് പറഞ്ഞിരുന്നു. പാട്ടെഴുതുന്നതിന് പണം തരണ്ടാ എന്നും പറഞ്ഞു. സാമ്പത്തികം എന്തെങ്കിലും വേണ്ടി വന്നാല്‍ ചെയ്ത് തരാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ സമ്മതിച്ചില്ല. 18 ലക്ഷം രൂപയ്ക്ക് സിനിമ എടുക്കാമെന്ന് പറഞ്ഞാണ് ഭീഷ്മാചാര്യ തുടങ്ങിയത്. 30 ലക്ഷം എന്ന് പിന്നെ പറഞ്ഞു. അതിലും തീര്‍ന്നില്ല. ഒടുവില്‍ 55 ലക്ഷം ആയിട്ടും പടം കഴിഞ്ഞില്ല. സിനിമ തുടങ്ങിപ്പോയാല്‍ കാശ് അങ്ങ് പോവില്ലെ. സിനിമ വേണ്ടെന്ന് വെക്കാനാവില്ലല്ലോയെന്നും ഗോവിന്ദന്‍ നായര്‍ പറഞ്ഞു.

പിന്നീട് വന്ന ഓഫറുകളിലുണ്ടായിരുന്ന ബന്ധുക്കള്‍ ശത്രുക്കള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കഥ, തിരക്കഥ, സംവിധാനം, ഗാനരചന, സംഗീത സംവിധാനം അടക്കം ചെയ്ത് തരാമെന്ന് ആ പടം ചെയ്ത ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 30 ലക്ഷം രൂപയില്‍ താഴെ ബജറ്റിന് അത് തീര്‍ത്ത് തരാമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെനിക്ക് ഒന്നും തരണ്ട. സിനിമ പുറത്തിറങ്ങി ലാഭമുണ്ടായാല്‍ മാത്രം എന്തെങ്കിലും തന്നാല്‍ മതിയെന്നായിരുന്നു തമ്പി പറഞ്ഞതെന്നും ഗോവിന്ദന്‍ നായര്‍ പറയുന്നു. അന്ന് ഒരു പരീക്ഷണത്തിനുള്ള മനക്കട്ടിയില്ലെന്നാണ് ഞാന്‍ പറഞ്ഞത്. കാരണം മദ്രാസില്‍ പോകാനുള്ള കാശ് പോലും ഇല്ലായിരുന്നു. അതുകൊണ്ടാണ് ആ സിനിമ നിര്‍മിക്കാതിരുന്നതെന്നും ഗോവിന്ദന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications