Get Updates
Get notified of breaking news, exclusive insights, and must-see stories!

മാളത്തില്‍ കുഞ്ഞബ്ദുളള സ്പീക്കിംഗ്

കുഞ്ഞബ്ദുളളയുടെ കൗമുദീവമനത്തില്‍ പറയുന്നതു മാതിരിയാണോ ബ്ലോഗിംഗ്? കേരളത്തിലെ ഓണം കേറാമൂലയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ബ്ലോഗില്‍ മിനിട്ടുകള്‍ക്കകം യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വായനക്കാരുടെ പ്രതികരണങ്ങളെത്തുന്നു. ഇടപെടലുകളുണ്ടാകുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കലും സംവാദവും നടക്കുന്നു. എഴുത്തുകാരനും (സോറി കമ്പോസിറ്ററെയും) വായനക്കാരും ചേരുന്ന ഒരു ലോകം ക്രിയാത്മകമായി വികസിക്കുന്നു. ചില്ലറക്കാര്യമാണോ ഈ പാരസ്പര്യം?

പ്രകാശകന്റെയും പ്രസാധകന്റെയും ദീനാനുകമ്പ പ്രതീക്ഷിച്ച് സൃഷ്ടി തുടങ്ങിയ പഴയ കാലത്തില്‍ നിന്ന് ഈ പ്രസിദ്ധീകരണ രീതി എത്രയോ വ്യത്യസ്തമാണ്. ദുബായിലെ ജബലലിയിലിരുന്ന് കൊടകര പുരാണം എഴുതുന്ന വിശാലമനസ്കനും കോട്ടയത്തിരുന്ന് ബെര്‍ളിത്തരങ്ങളെഴുതുന്ന ബെര്‍ളിത്തോമസും വായനക്കാരെ നേടിയത്, കുഞ്ഞബ്ദുളളയെപ്പോലുളളവര്‍ അനുഭവിച്ച യാതനകളൊന്നുമില്ലാതെയാണ്. അത് കാലത്തിന്റെ മാറ്റമാണ്. അതില്‍ ഇക്കയ്ക്കിത്ര അഷൂഷയെന്തിന്?

പ്രസാധകരനെന്ന സ്ഥാപനത്തോട് കലഹിച്ചവരാണ് ലിറ്റില്‍ മാഗസിന്റെ പിറവിയ്ക്ക് പിന്നില്‍. ലബ്ധപ്രതിഷ്ഠനായ എഡിറ്റര്‍ ഒരു കൃതി നിരസിക്കുന്നതിന് കാരണങ്ങള്‍ പലതാണ്. (എഴുതിത്തുടങ്ങിയ കാലത്ത് ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ കവിതകള്‍ മാതൃഭൂമി നിരസിച്ചതായി കേട്ടിട്ടുണ്ട്. മോശമായിരുന്നോ ചുളളിക്കാടിന്റെ കവിതകള്‍?) എഡിറ്റര്‍മാരുടെ മുന്‍വിധി, മാസികയിലെ സ്ഥലപരിമിതി, ചില ആശയങ്ങളോടുളള എതിര്‍പ്പോ പകയോ, ജാതി, രാഷ്ട്രീയം, ഏഷണി ഇങ്ങനെ പലതുമാണ്, പ്രസിദ്ധീകരണ യോഗ്യമല്ലെന്ന കുറിപ്പോടെ ഒരു കൃതി മടങ്ങിയെത്തുന്നതിന് പിന്നിലുളള കാരണങ്ങള്‍. മോശമായ കൃതിയെന്നതുകൊണ്ട് മാത്രമാവില്ലെന്നര്‍ത്ഥം.

ഉളളു നിറഞ്ഞൊഴുകിയ ക്ഷോഭം മുഖമുദ്രയായിരുന്ന ഒരു തലമുറയാണ് ലിറ്റിന്‍ മാഗസിനുകള്‍ യാഥാര്‍ത്ഥ്യമാക്കിയത്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട പ്രസിദ്ധീകരണ സമ്പ്രദായത്തോടുളള കലഹമായിരുന്നു ലിറ്റില്‍ മാഗസിനുകളുടെ രാഷ്ട്രീയം. തങ്ങളുടെ പേര് അച്ചടിച്ച് കാണാനുളള കൊതിയെക്കാളേറെ അവര്‍ക്കതൊരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. എഡിറ്ററോടുളള പക തീര്‍ക്കാനാണ് ലിറ്റില്‍ മാഗസിനുകള്‍ ചവറുപോലെ അടിച്ചിറക്കിയതെന്ന് കുഞ്ഞബ്ദുളള നിരീക്ഷിക്കുമ്പോള്‍, ഒരു തലമുറയുടെ രാഷ്ട്രീയ ബോധത്തെയാണ് അദ്ദേഹം അപഹസിക്കുന്നത്.

എഡിറ്റോറുളള പകയുടെ കമ്പ്യൂട്ടര്‍ പ്രതികാരമാണത്രേ ബ്ലോഗുകള്‍. എഡിറ്ററോടുളള പക മൂത്താണോ,വിശാല മനസ്കന്‍ കൊടകരപുരാണം എഴുതിത്തുടങ്ങിയത് ? മലയാളത്തിലെ ഏറ്റവും പ്രചാരമുളള പത്രത്തില്‍ പണിയെടുക്കുന്ന ബെര്‍ളി തോമസും സുനീഷ് തോമസും ഏത് എഡിറ്ററോടുളള പക തീര്‍ക്കാനാണ് സാര്‍, ബ്ലോഗെഴുതുന്നത്?

വ്യക്തിപരമായ യാതൊരു വിവരവും വെളിപ്പെടുത്താതെ ആശയങ്ങള്‍ കൊണ്ടു മാത്രം ബ്ലോഗില്‍ ശക്തമായ സാന്നിദ്ധ്യമായവരുണ്ട്. വക്കാരിമഷ്ടയും ഇഞ്ചിപ്പെണ്ണുമൊക്കെ ആണോ പെണ്ണോ എന്നുപോലും നിശ്ചയമില്ല. എന്നാല്‍ മലയാള ബ്ലോഗ് ലോകത്തിന് അവഗണിക്കാനാവാത്ത സാന്നിദ്ധ്യങ്ങളാണിവര്‍. എഡിറ്ററോട് പക തീര്‍ക്കാനാണോ അവര്‍ ബ്ലോഗില്‍ സജീവമായത്. തങ്ങളുടെ പേര് അച്ചടിച്ച് കാണാനുളള കൊതിയാണോ അവരുടെ സാന്നിദ്ധ്യത്തിന് ഹേതു?

ഇന്റര്‍നെറ്റില്‍ മലയാളത്തിന്റെ സാന്നിദ്ധ്യം കുറ്റിയടിച്ചുറപ്പിക്കാന്‍ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ പണിയെടുത്തവരുണ്ട്. സിബുവും പെരിങ്ങോടനും കെവിനുമൊക്കെ ആ പട്ടികയില്‍ വരും. മലയാള ലിപി യൂണിക്കോഡിലേയ്ക്ക് മാറ്റാനും അത് ടൈപ്പ് ചെയ്യാന്‍ വരമൊഴി പോലെയുളള സങ്കേതങ്ങള്‍ സൗജന്യമായി വികസിപ്പിച്ച് എഴുത്തുകാരന് (സോറി കമ്പോസ് ചെയ്യുന്നവന്) കൈമാറിയവര്‍.

സ്മാരകശിലകള്‍ എന്ന കൃതിയെഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ കുഞ്ഞബ്ദുളള അനുഭവിച്ച സായൂജ്യത്തെക്കാള്‍ ഒട്ടും ചെറുതാവില്ല, വരമൊഴി പ്രവര്‍ത്തന സജ്ജമായപ്പോള്‍ സിബുവിനുണ്ടായ സന്തോഷം. അവരെപ്പോലുളളവര്‍ക്ക് സരസ്വതി വെറും നേരമ്പോക്കുകാരിയായിരുന്നില്ല എന്നറിയണമെങ്കില്‍, മനസിലെ മൗഢ്യം മാറ്റിവെച്ച് കുഞ്ഞബ്ദുളള ബ്ലോഗിനെക്കുറിച്ച്, ഇന്റര്‍നെറ്റിന്റെ ലോകത്ത് നടക്കുന്ന ഭാഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏറെ പഠിക്കേണ്ടിയിരിക്കുന്നു.

നല്ലതുപോലെ വായിക്കാനറിയാവുന്നവന് മേല്‍പ്പറഞ്ഞ ഞുണുക്കു വേലകളൊന്നും ആവശ്യമില്ലെന്ന പ്രഖ്യാപനത്തോടെയാണ് അബ്ദുളള തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ബ്ലോഗുകളൊക്കെ ഒരു ചെറിയ വിഭാഗം മാത്രമേ മൈന്‍ഡ് ചെയ്യുന്നുളളൂവെന്ന ആശ്വാസത്തിനൊടുവിലാണ് ഈ പ്രഖ്യാപനം. കുഞ്ഞബ്ദുളളയുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കുന്നതില്‍ നമുക്ക് പ്രത്യേകിച്ച് എതിര്‍പ്പൊന്നും തോന്നേണ്ട കാര്യമില്ല.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പണിയെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലവും അവര്‍ നയിക്കുന്ന മെച്ചപ്പെട്ട ജീവിതവും ഒട്ടേറെ മനസുകളില്‍ അസൂയയുണ്ടാക്കിയിട്ടുണ്ട്. അവരില്‍ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരുമുണ്ട്. രണ്ടാം തരം പണിയെടുക്കുന്നവരാണ് അവരെന്നും വഴിവിട്ട ജീവിതമാണ് അവരൊക്കെ നയിക്കുന്നതെന്നുമുളള ഉളുപ്പില്ലാത്ത പ്രചരണത്തിനു പിന്നില്‍ ഈ അസൂയ വലിയൊരു ഘടകമാണ്.

ടെക്നോപാര്‍ക്കിലെ ടോയ്‍ലെറ്റുകളില്‍ നിന്ന് നിരോധ് കണ്ടെടുത്തെന്ന് സചിത്രഫീച്ചറെഴുതുന്നവരും സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറുടെ വഴിവിട്ട രതിജീവിതം കഥയ്ക്ക് പ്രമേയമാക്കുന്നവരും ഉളളിന്റെയുളളിലെ അസൂയയ്ക്കാണ് ശമനം തേടുന്നത്. അക്ഷരത്തിന്റെ ലോകത്ത് ജീവിക്കുന്ന തങ്ങളാണ് സമൂഹത്തിന്റെ വഴി നിശ്ചയിക്കേണ്ടതെന്നും, എന്തിനും അന്തിമാഭിപ്രായം തങ്ങളുടേതായിരിക്കണമെന്നുളള ശാഠ്യം മനോരോഗമായി മലയാളത്തിലെ സാഹിത്യ പ്രവര്‍ത്തകരെ വേട്ടയാടുന്നു.

ആ മനോരോഗത്തിന്റെ വേറൊരു പതിപ്പാണ് 'എഡിറ്ററെ ആശ്രയിക്കാതെ' എന്ന കുഞ്ഞബ്ദുളളയുടെ ലേഖനം. കേരള കൗമുദിയില്‍ തന്നെ ഇത് അച്ചടിച്ചു വന്നതില്‍ മലയാള ബ്ലോഗ് ലോകത്തിന് ഒട്ടും അത്ഭുതവുമുണ്ടാവില്ല.

പുനത്തില്‍ കുഞ്ഞബ്ദുളളയെപ്പോലുളളവര്‍ ചികിത്സ തേടേണ്ടത് ഈ മനോരോഗത്തിനാണ്. ബ്ലോഗുകള്‍ക്കെതിരെയുളള ആസ്ഥാന സാഹിത്യകാരന്മാരുടെ മനോഭാവമൊന്നും നവ മാധ്യമത്തിന്റെ മുന്നോട്ടു പോക്കിനെ ബാധിക്കുകയേയില്ല. അതിശക്തമായ സാമൂഹിക ഇടപെടലുകള്‍ക്കുളള സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ഈ മാധ്യമത്തെ ആക്ഷേപിക്കുന്നവര്‍, സ്വന്തം വിസ്മൃതിയാണ് വിലയ്ക്കു വാങ്ങുന്നത്. അത് അവര്‍ തിരിച്ചറിയുമ്പോഴേയ്ക്കും ലോകം ഏറെ മുന്നോട്ട് പോയിരിക്കും.

മുന്‍പേജില്‍
മാളത്തില്‍ കുഞ്ഞബ്ദുളള സ്പീക്കിംഗ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+