ബിഗ് ബോസിൽ നടക്കുന്നതെന്ത്? അണിയറയിലെ കാര്യങ്ങൾ വെളിപ്പെടുത്തി ബിഗ് ബോസിന്റെ സംവിധായകൻ
മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിലെ ഏറ്റവും പോപ്പുലര്‍ ആയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഏറ്റവും ഒടുവിലായി വന്ന മൂന്നാം സീസണ്‍ അടക്കം ഹിറ്റായിരുന്നു. രണ്ടാം സീസണ്‍ കൊവിഡ് കാരണം ഫിനാലെ ഇല്ലാതെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. മൂന്നാം സീസണ്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിന് ശേഷം വിജയിയെ പ്രഖ്യാപിക്കാനിരിക്കുകയാണ്.
ബിഗ് ബോസ് ഷോയെ കുറിച്ച് എക്കാലത്തും പ്രേക്ഷകര്‍ ചില സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്. മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങള്‍ സ്‌ക്രിപ്റ്റഡ് ആണോ എന്നത് അടക്കമുളള സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. ബിഗ് ബോസ് ഷോയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഷോയുടെ സംവിധായന്‍ ഫൈസല്‍ റാസി.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

നൂറ് ദിവസം
പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ നൂറ് ദിവസം ഒരു വീട്ടില്‍ തുടരുക എന്നതാണ് ബിഗ് ബോസില്‍ എത്തുന്ന മത്സരാര്‍ത്ഥിക്ക് മുന്നിലുളള വെല്ലുവിളി. ഹൗസില്‍ ബിഗ് ബോസ് നല്‍കുന്ന ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും പ്രേക്ഷകരുടെ ഇഷ്ടം നേടുകയും വേണം. ബിഗ് ബോസ് ഹൗസിനുളളില്‍ നടക്കുന്നതെല്ലാം നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണോ എന്നത് അടക്കം പല സംശയങ്ങളും കാണുന്നവര്‍ക്കുണ്ട്.

അണിയറ രഹസ്യങ്ങള്‍
ബിഗ് ബോസ് ഷോയുടെ അണിയറ രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ഷോയുടെ സംവിധായകനായ ഫൈസല്‍ റാസി. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷോയെ കുറിച്ച് ഫൈസല്‍ റാസി മനസ്സ് തുറന്നിരിക്കുന്നത്. മുന്നൂറ്റി അമ്പതിലേറെ ആളുകള്‍ ജോലി ചെയ്യുന്ന ഒരു വലിയ സംരംഭമാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെന്ന് റാസി പറയുന്നു.

70 ക്യാമറകൾ
ബിഗ് ബോസ് ഹൗസിനുളളില്‍ തലേ ദിവസം നടന്ന കാര്യങ്ങള്‍ പിറ്റേ ദിവസം രാവിലെ തന്നെ എഡിറ്റ് ചെയ്യുന്നുവെന്ന് ഫൈസല്‍ റാസി പറയുന്നു. ആ എപിസോഡ് അന്ന് വൈകിട്ട് തന്നെ സംപ്രേഷണം ചെയ്യുന്നതാണ്. ബിഗ് ബോസ് ഹൗസിലെ 70 ക്യാമറകളില്‍ നിന്നുളള ഫൂട്ടേജുകളാണ് ഉണ്ടാവുക.

കാര്യങ്ങള്‍ അത്ര എളുപ്പമല്ല
70 ക്യാമറകളില്‍ നിന്നുളള ഫൂട്ടേജുകളില്‍ നിന്ന് മികച്ചവ കണ്ടെത്തി എഡിറ്റ് ചെയ്ത് ഒന്നോ ഒന്നര മണിക്കൂറോ ദൈര്‍ഘ്യമുളള എപ്പിസോഡാക്കി മാറ്റുകയാണ് വേണ്ടതെന്ന് ഫൈസല്‍ റാസി പറയുന്നു. കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കാരണം വളരെ പെട്ടെന്ന് തന്നെ ഔട്ട്പുട്ട് ഇറക്കേണ്ടതാണ്. ഒരു നിമിഷം പോലും പാഴാക്കാനാവില്ലെന്നും ഫൈസല്‍ റാസി പറയുന്നു.

വലിയ വെല്ലുവിളി
കൊവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ബിഗ് ബോസ് ഷോ സംപ്രേഷണം തങ്ങള്‍ അവസാനിപ്പിച്ചത് തൊണ്ണൂറ്റിയഞ്ചാം ദിവസമാണെന്നും സംവിധായകന്‍ പറയുന്നു. അത്രയും ദിവസം തന്നെ ഷോ എത്തിച്ചത് വലിയ വെല്ലുവിളി ആയിരുന്നു. തമിഴ്‌നാട്ടില്‍ വെച്ചായിരുന്നു ഷോയുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരുന്നത്.

പരസ്യ ചിത്രങ്ങള്‍ വഴി
താന്‍ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത് പരസ്യ ചിത്രങ്ങള്‍ ചെയ്താണെന്ന് ഫൈസല്‍ റാസി പറയുന്നു. പരസ്യ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോള്‍ നിരവധി സെലിബ്രിറ്റികളേയും ടെക്‌നീഷ്യന്‍മാരേയും പരിചയപ്പെടാന്‍ സാധിച്ചു. ബിഗ് ബോസ് പോലൊരു ഷോ ചെയ്യുമ്പോള്‍ അത്തരം അനുഭവങ്ങള്‍ ഉപകാരപ്പെട്ടുവെന്നും അഭിമുഖത്തില്‍ ഫൈസല്‍ റാസി വ്യക്തമാക്കി.

ഷോയുടെ ചുക്കാന്‍
മാരുതി ഓള്‍ട്ടോ, ഡബിള്‍ ഹോഴ്‌സ്, മഹീന്ദ്ര, ജോസ്‌കോ അടക്കമുളള വമ്പന്‍ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഫൈസല്‍ റാസി പരസ്യ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ ആദ്യം മോഹന്‍ലാലിന്റെ സീനുകള്‍ക്ക് മാത്രമായിരുന്നു റാസി മേല്‍നോട്ടം വഹിച്ചിരുന്നത്. എന്നാല്‍ മൂന്നാം സീസണ്‍ എത്തുമ്പോഴേക്കും ഷോയുടെ ചുക്കാന്‍ ഫൈസല്‍ റാസി ഏറ്റെടുത്തു.

ഓണ്‍ലൈന്‍ വോട്ടിംഗിലേക്ക്
ബിഗ് ബോസ് മൂന്നാം സീസണ്‍ വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്. എന്നാല്‍ കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് അധികൃതര്‍ ഇടപെട്ട് ഷോയുടെ ചിത്രീകരണം നിര്‍ത്തി വെപ്പിക്കുകയായിരുന്നു. രണ്ടാം സീസണ്‍ പോലെ വിജയി ഇല്ലാതെ മൂന്നാം സീസണും അവസാനിക്കരുത് എന്നുളള ഷോയുടെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനമാണ് ഓണ്‍ലൈന്‍ വോട്ടിംഗിലേക്ക് എത്തിച്ചത്.

ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കണം
ഷോ നിര്‍ത്തി വെയ്ക്കുമ്പോള്‍ അവശേഷിച്ചിരുന്ന എട്ട് മത്സരാര്‍ത്ഥികളില്‍ നിന്നും വിജയിയെ കണ്ടെത്താനുളള ഉത്തരവാദിത്തം പ്രേക്ഷകരെ ഏല്‍പ്പിക്കുകയായിരുന്നു. മെയ് മാസത്തില്‍ തന്നെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് അവസാനിച്ചിരുന്നു. എന്നാല്‍ ഫിനാലെ എപ്പോഴെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയില്‍ ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വൈറലായി ആദാ ശർമയുടെ സെൽഫ് പോർട്രെയ്റ്റ്; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications