അനിയന്‍ മിഥുന്റെ വുഷു വീഡിയോകള്‍ കിട്ടാത്തതിന് കാരണമുണ്ട്: ഞാനും ചെയ്തത്; പരിശീലകന്‍ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം അനിയന്‍ മിഥുനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ വിശദീകരണങ്ങളുമായി പരിശീലകന്‍ അനീഷ്. അനിയന്‍ മിഥുന്റെ അന്താരാഷ്ട്ര മത്സരങ്ങളുടെ വീഡിയോ എന്തുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ ലഭ്യമല്ലെന്ന ചോദ്യങ്ങള്‍ക്കുള്‍പ്പടെ അദ്ദേഹം മറുപടി പറയുന്നു. വുഷു അസോസിയേന്‍ ഭാരവാഹികള്‍ക്കിടയിലെ തർക്കത്തിന്റെ ഇരയായി അനിയന്‍ മിഥുന്‍ മാറിയിട്ടുണ്ടെന്നും പരിശീലകന്‍ അവകാശപ്പെടുന്നുണ്ട്.
അനിയന്‍ മിഥുന്‍ എന്നതല്ല, മിഥുന്‍ മോഹന്‍ എന്നാണ് അവന്റെ യഥാർത്ഥ പേര്. പെറ്റ് നെയിം സർട്ടിഫിക്കറ്റില്‍ വരണമെങ്കില്‍ ഗസറ്റില്‍ വിജ്ഞാപനം നടത്തി മാറ്റണം. അങ്ങനെ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. സത്യം ഏതാണ്, നുണ ഏതാണ് എന്ന് അറിയണമെങ്കില്‍ അനിയന്‍ മിഥുന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വരണം. അതോടൊപ്പം മത്സരത്തിന്റെ വീഡിയോ പുറത്ത് വിടണമെന്നും സിനിമ ദ ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനീഷ് വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര മത്സരങ്ങളുടെ വീഡിയോ പുറത്ത് വിടണമെന്ന് നിർബന്ധമില്ല. ഞാന്‍ മത്സരിക്കുന്ന സമയത്തുള്ള വീഡിയോ ഒന്നും പുറത്ത് വിടാറില്ല. നമ്മുടെ തന്ത്രങ്ങളും നീക്കങ്ങളുമൊക്കെ മറ്റുള്ളവർ കണ്ടുപിടിക്കണ്ടെന്ന് വെച്ചിണ്ടാണ് അങ്ങനെ ചെയ്യുന്നത്. മത്സരങ്ങള്‍ക്ക് പോവുമ്പോള്‍ നമ്മുടെ എതിരാളികളുടെ വീഡിയോ ലഭ്യമാണെങ്കില്‍ അതുകണ്ട് അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കാം.
എതിരാളികളുടെ മത്സര വീഡിയോകള്‍ കാണുന്നതിലൂടെ അവർക്ക് എവിടെയൊക്കെയാണ് കരുത്ത്, എവിടെയാണ് കരുത്ത് ഇല്ലാത്തത് എന്ന് തിരിച്ചറിയാന്‍ സാധിക്കും. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയായിരിക്കും നമ്മള്‍ മത്സരത്തിന് പോവുക. അതുകൊണ്ടാണ് ചിലർ വീഡിയോ പുറത്ത് വിടാത്തത്. മത്സരരംഗത്ത് നിന്നും പിന്‍വാങ്ങിയതിന് ശേഷമാണ് എന്റെ മത്സരവീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. മിഥുന്റെ കാര്യത്തില്‍ എങ്ങനെയായിരിക്കും എന്ന് എനിക്ക് അറിയില്ല. അത് അവന്‍ തന്നെ വ്യക്തമാക്കണം.
തൃശ്ശൂർ ജില്ലയിലെ താരങ്ങളെക്കുറിച്ച് അറയണമെങ്കില്‍ തൃശ്ശൂർ വുഷു അസോസിയേഷനില്‍ വന്നാണ് അന്വേഷിക്കേണ്ടത്. അല്ലാതെ മറ്റുള്ളവരോട് പോയി ചോദിച്ചാല്‍ വ്യക്തമായ വിവരം കിട്ടില്ല. അവർ പറഞ്ഞ പല കാര്യങ്ങളും തെറ്റാണ്. അറിവില്ലായ്മകൊണ്ട് പറഞ്ഞതും, അറിഞ്ഞുകൊണ്ട് നുണപ്രചരിപ്പിച്ചവരുമുണ്ട്. മിഥുനെതിരെ വുഷു അസോസിയേഷന്‍ രംഗത്ത് നിന്ന് തന്നെ പിആർ വർക്ക് നടക്കുന്നുണ്ട്. ബിഗ് ബോസിലെ കാര്യങ്ങള്‍ എനിക്ക് അറിയില്ലെന്നും അനീഷ് പറയുന്നു.

കേരളത്തിലെ വുഷു അസോസിയേഷനിലെ പ്രശ്നങ്ങള്‍ കാരണമാണ് അനിയന്‍ മിഥുനെ പോലുള്ളവർക്ക് ഇവിടെ മത്സരിക്കാന്‍ പറ്റാത്തത്. ആ സാഹചര്യത്തില്‍ അവർ സ്പോണ്‍സർമാരെയൊക്കെ സ്വന്തം നിലക്ക് സംഘടിപ്പിച്ച് വിദേശത്ത് പോയി മത്സരിക്കുന്നു. സംസ്ഥാന അസോസിയേഷന്‍ രണ്ട് വിഭാഗങ്ങളായിട്ടാണ് നിലനില്‍ക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ നല്ല കായിക താരങ്ങള്‍ക്ക് ഉയർന്ന് വരാന്‍ സാധിക്കുകയുള്ളു.
മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രിയും നേരിട്ട് ഇടപെട്ട് വുഷു അസോസിയേഷനില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തി മികച്ച കമ്മിറ്റിയെ കൊണ്ടുവരണം. കേരള വുഷു അസോസിയേഷനിലെ ബ്രിജ് ഭൂഷണാണ് ആരിഫ് എന്ന് പറയുന്ന വ്യക്തി. അദ്ദേഹത്തിന്റെ കീഴിലുള്ള കോഴിക്കോടന്‍ ലോബിയാണ് അനിയന്‍ മിഥുനെതിരെ പിആർ വർക്ക് നടത്തുന്നത്. സംസ്ഥാന കമ്മിറ്റി പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അനീഷ് പറയുന്നു.
നല്ല രീതിയില്‍ വുഷു കളിക്കാത്തവർ പോലും സംഘടനയിലുണ്ട്. ഇത് കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ക്ക് എതിരാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം. നാഷണല്‍ ഗെയിംസില്‍ മെഡല്‍ നേടിയ വുഷു താരം ജോബിന്‍ ജോണിക്ക് ജോലി നെല്‍കുന്നത് ഈ മുഖ്യമന്ത്രിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും പരിശീലകന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications