കോടിപതി ഷോയിൽ 5 കോടി നേടിയ സുശീൽ കുമാർ പാപ്പരായി? ജീവിക്കുന്നത് പശുവിനെ കറന്ന്, എന്താണ് സത്യം?
മുംബൈ: അമിതാബ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗാ ക്രോര്‍പതി എന്ന ടിവി ഷോ വളരെ പ്രശസ്തമാണ്. ഈ ഷോയില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടി ജീവിതം മാറി മറിഞ്ഞ പലരുമുണ്ട്.
കോന്‍ ബനേഗാ ക്രോര്‍പതി ഫാനായ ആരും സുശീല്‍ കുമാറിനെ മറക്കാനിടയില്ല. ഷോയുടെ അഞ്ചാം എഡിഷനിലെ വിജയി ആയിരുന്നു സുശീല്‍ കുമാര്‍ എന്ന ബീഹാറുകാരന്‍. ഒന്നും രണ്ടുമല്ല, 5 കോടിയാണ് സുശീലിന് സമ്മാനം ലഭിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം സുശീലിന്റെ അവസ്ഥ എന്താണ്? പശുക്കളെ പോറ്റി പാല്‍ വിറ്റാണോ സുശീലിന്റെ ഇന്നത്തെ ജീവിതം?
സോണി ടിവിയിലെ ഏറ്റവും പ്രശസ്തമായ ഷോകളില്‍ ഒന്നായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ 14ാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. പരിപാടിയുടെ ഓരോ പുതിയ സീസണ്‍ ആരംഭിക്കുമ്പോഴും വാര്‍ത്തകളില്‍ സുശീല്‍ കുമാര്‍ പ്രത്യക്ഷപ്പെടാറുണ്ട്. 5 കോടി സമ്മാനം നേടിയ സുശീല്‍ കുമാര്‍ പാപ്പരായെന്നും പശുക്കളെ പോറ്റിയാണ് ഇപ്പോള്‍ ജീവിക്കുന്നത് എന്നുമാണ് ഇത്തരം വാര്‍ത്തകള്‍. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് സുശീല്‍ കുമാര്‍ വണ്‍ ഇന്ത്യയോട് തുറന്ന് പറയുന്നു.
2011ലാണ് സുശീല്‍ കുമാര്‍ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുത്ത് വിജയിച്ചത്. സമ്മാനത്തുകയായ 5 കോടിയില്‍ നിന്ന് നികുതി കഴിഞ്ഞ് 3.5 കോടി രൂപ സുശീല്‍ കുമാറിന്റെ കയ്യിലെത്തി. ഒറ്റ രാത്രി കൊണ്ട് സുശീല്‍ കുമാര്‍ നാട്ടില്‍ സെലിബ്രിറ്റിയായി. മാസത്തില്‍ പതിനഞ്ചോളം പരിപാടികള്‍.. പഠിക്കാന്‍ സമയമുണ്ടായിരുന്നില്ലെന്നും ആ സമയം ഏറ്റവും കഠിനമായത് ആയിരുന്നുവെന്നും സുശീല്‍ കുമാര്‍ പിന്നീട് പറയുകയുണ്ടായി.
താന്‍ പാപ്പരായെന്ന് എങ്ങനെയാണ് വാര്‍ത്ത വന്നതെന്ന് സുശീല്‍ കുമാര്‍ പറയുന്നു. ഒരിക്കല്‍ ഭാര്യയുമായി വഴക്കിട്ടിരിക്കുന്ന സമയത്ത് ഒരു പത്രക്കാരന്‍ അഭിമുഖത്തിനായി വിളിച്ചു. പലതും സംസാരിക്കുന്നതിനിടെ ചില ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിച്ചു. ആ ദേഷ്യത്തിന്റെ പുറത്ത് താന്‍ പറഞ്ഞു, കയ്യിലുളള പണമെല്ലാം തീര്‍ന്നു. ഇപ്പോള്‍ പശുക്കളെ പോറ്റി പാല്‍ വിറ്റ് അതില്‍ നിന്നുളള വരുമാനത്തിലാണ് ജീവിക്കുന്നത് എന്ന്.
ഇത് അച്ചടിച്ച് വന്നതോടെയാണ് സുശീല്‍ കുമാര്‍ പാപ്പരായെന്ന വാര്‍ത്ത പരന്നത്. എന്നാല്‍ സുശീല്‍ കുമാറിന്റെ സ്വത്ത് മൂല്യം ഇപ്പോള്‍ 5 കോടിക്കും മുകളിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ആഗസ്റ്റ് രണ്ടിന് സ്‌റ്റേറ്റ് ബാങ്കിന്റെ മോത്തിഹാരി ശാഖ ഒരു സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ ശാഖയില്‍ വന്‍ നിക്ഷേപമുളള ആളുകള്‍ക്കുളളയായിരുന്നു അത്. അക്കൂട്ടത്തില്‍ 'പാപ്പരായിപ്പോയ' സുശീല്‍ കുമാറും ഉണ്ടായിരുന്നു.
പാപ്പരായെന്ന് വാര്‍ത്ത വന്നത് ഒരര്‍ത്ഥത്തില്‍ ഗുണം ചെയ്യുകയാണ് ചെയ്തത് എന്ന് സുശീല്‍ കുമാര്‍ പറയുന്നു. കാരണം അതിന് മുന്‍പ് സംഭാവന ആവശ്യപ്പെട്ട് നിരവധി പേര്‍ സമീപിക്കാറുണ്ടെന്നും പലരും പറ്റിക്കുകയായിരുന്നുവെന്നും സുശീല്‍ കുമാര്‍ പറയുന്നു. പാപ്പര്‍ വാര്‍ത്ത വന്നതോടെ ആളുകളുടെ വരവ് നിന്നു. കോന്‍ ബനേഗാ ക്രോര്‍പതി ഷോയില്‍ നിന്ന് ലഭിച്ചതില്‍ നിന്ന് ഒരു പൈസ പോലും പാഴായി പോയിട്ടില്ലെന്ന് സുശീല്‍ പറയുന്നു.
നഗരത്തില്‍ മൂന്നിടത്ത് സ്ഥലം വാങ്ങി. ഇപ്പോഴത്തെ വില 3 കോടിയോളം വരും. കൂടാതെ വീടിന് സമീപത്ത് തന്നെ 5000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു മൂന്ന് നിലക്കെട്ടിടം പണിതു. താഴത്തെ 7 മുറികളുളള നിലയിലാണ് സുശീല്‍ കുമാറും കുടുംബവും താമസിക്കുന്നത്. മുകളിലുളള മുറികള്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഈ കെട്ടിടത്തിന് ഇന്ന് വില ഒന്നര കോടിയോളം വരും. തീര്‍ന്നില്ല, ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. 60,000 രൂപ മാസത്തില്‍ പലിശയായി ലഭിക്കും.
സുന്ദരി പൂച്ച ഈ വൈറല്‍ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; 13 സെക്കന്‍ഡില്‍ കണ്ടെത്തുമോ?
കോടിപതി ആയെങ്കിലും ലളിതമായാണ് സുശീലിന്റെ ജീവിതം. സ്വന്തമായി ഒരു കാര്‍ വാങ്ങിയിട്ടില്ല. പകരമുളളത് ഒരു സ്‌കൂട്ടിയാണ്. അച്ഛന്‍ അമര്‍നാഥ് പ്രസാദ്, അമ്മ രേണു ദേവി, ഭാര്യ സീമ പട്ടേല്‍, രണ്ട് പെണ്‍മക്കള്‍, 5 സഹോദരന്മാര്‍ എന്നിവരടങ്ങുന്നതാണ് സുശീലിന്റെ കുടുംബം. പരിസ്ഥിതി സംരക്ഷണത്തിലാണ് ഈയടുത്തായി സുശീലിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുക്കുന്ന സമയത്ത് മാസം ഏഴായിരം രൂപ ശമ്പളമുളള ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയിരുന്നു സുശീല്‍ കുമാര്‍.
എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ