ദേഷ്യപ്പെട്ടുള്ള സംസാരങ്ങളായിരുന്നു,ഭീഷണികളും; വിവാഹമോചനത്തിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി
കൊച്ചി; കാഴ്ചയുടെ പരിമിതികളെ സംഗീതം കൊണ്ട് കീഴ്പ്പെടുത്തി ജനമനസിൽ ഇടംപിടിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. വേറിട്ട ആലാപന ശൈലിയാണ് വൈക്കം വിജയലക്ഷ്മിയെ ആരാധകരുടെ പ്രീയപ്പെട്ട ഗായികയാക്കിയത്. ഇപ്പോഴിതാ തന്റെ കാഴ്ച ശക്തി തിരിച്ച് കിട്ടാനുള്ള ശസ്ത്രക്രിയയെ കുറിച്ചും വിവാഹ ജീവിത്തതെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് താരം. ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വിശദമായി വായിക്കാം

കാഴ്ച ശക്തി നൽകുന്ന ഞരമ്പുകൾ ജൻമനാ ചുരുങ്ങി പോയതാണ് വിജയലക്ഷ്മിയുടെ അന്ധതയ്ക്ക് കാരണം. ചെറുപ്പത്തിലേ ചികിത്സ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം യു എസിൽ ഗാനമേളയ്ക്ക് പോയപ്പോൾ ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചിരുന്നു. ഇപ്പോൾ
വെളിച്ചം കൂടുതൽ കണ്ട് തുടങ്ങിയെന്ന് വിജയലക്ഷ്മി പറയുന്നു.

നേരത്തേ ഓപ്റ്റിക് നേർവിന്റെ പ്രശ്നമായിരുന്നു. അതുമാറി. ഇപ്പോൾ റെറ്റിനെയാക്കാണ് പ്രശ്നം. റെറ്റിന മാറ്റി വെയ്ക്കുകയാണ് വേണ്ടത്. ഇന്ത്യയിൽ ആ ചികിത്സ ഇല്ല. അമേരിക്കയിലാണ് അതിന്റെ ചികിത്സ. അടുത്ത വർഷം അമേരിക്കയിൽ പോയി ബാക്കി ചികിത്സ കൂടി നടത്തിയ ശേഷമേ കാഴ്ച ലഭിക്കൂ ചികിത്സയിൽ ശരിക്കും പ്രതീക്ഷയുണ്ടെന്നും അവർ വ്യക്തമാക്കി.

നേരത്തേയും തന്റെ കാഴ്ച സംബന്ധിച്ച് വൈക്കം വിജയലക്ഷ്മി വിശദീകരണം പങ്കുവെച്ചിരുന്നു. വിജയലക്ഷ്മിക്ക് കാഴ്ച ലഭിച്ചുവെന്ന തരത്തിലുള്ള ചില വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചപ്പോഴായിരുന്നു ഇത്. യൂട്യൂബിൽ വാർത്ത കണ്ട് ധാരാളം പേർ വിളിച്ചെന്നും ആ വാർത്ത ശരിയല്ലെന്നുമായിരുന്നു വിജയലക്ഷ്മി പറഞ്ഞത്. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങിയെന്നല്ലാതെ കാഴ്ച കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം അമേരിക്കയില്‍ പോയി ബാക്കി ചികിത്സ കൂടി നടത്താനുണ്ടെന്നും വിജയലക്ഷ്മി വ്യക്തമാക്കിയിരുന്നു.

അതിനിടെ അഭിമുഖത്തിൽ വിവാഹ ജീവിതത്തെ കുറിച്ചും താരം മനസ് തുറന്നു. നേരത്തേ വിജയലക്ഷ്മിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റോടെയായിരുന്നു ഗായികയുടെ വിവാഹ ജീവിത്തതിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ തന്റെ മകൾക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും അവൾ സുഖമായി ജീവിക്കുന്നുവെന്നുമായിരുന്നു വിജയലക്ഷ്മിയുടെ പിതാവ് പറഞ്ഞത്.

എന്നാൽ താൻ ഭർത്താവുമായി നിയമപരമായി തന്നെ വേർപിരിഞ്ഞുവെന്ന് വിജയലക്ഷ്മി പറയുന്നു. ഞാൻ തന്നെയാണ് പിരിയാനുള്ള തിരുമാനം എടുത്തത്. അദ്ദേഹത്തിന്റെ വർത്താനത്തിൽ നിന്ന് തന്നെ മനസിലായി ഇത് ശരിയാകാൻ പോകുന്നില്ലെന്ന്. ദേഷ്യപ്പെട്ടുള്ള സംസാരങ്ങളായിരുന്നു പലപ്പോഴും. ഭീഷണികളും ഉണ്ടായിരുന്നു. അപ്പോൾ മനസിലായി ഇത് എന്റെ സംഗീതത്തെ ബാധിക്കുമെന്ന്.

ഭയങ്കര വിഷമം പിടിച്ച അവസ്ഥയായിരുന്നു. പാടാൻ പറ്റാത്ത വിധത്തിൽ ബുദ്ധിമുട്ടായി.ഇത് ശരിയാകില്ല എന്ന് അപ്പോൾ തിരുമാനിച്ചു. സംഗീതം തന്നെയാണ് നല്ലത് എന്ന് തോന്നി.
നിയമപരമായി ഇപ്പോൾ വേർപിരിഞ്ഞിരിക്കുകയാണ്. രണ്ടുപേരും തിരുമാനിച്ചാണ് വിവാഹ മോചനം നേടിയത്.

എന്റെ ജീവിതത്തിൽ എന്താണ് സന്തോഷം തരുന്നത് അതുപോലെ ജീവിച്ചോളൂ. സംഗീതം മുന്നോട്ട് കൊണ്ടുപോയി അച്ഛനും അമ്മയുമായി സുഖമായി ജീവിച്ചോളൂ എന്ന് അദ്ദേഹം പറഞ്ഞു. ഞാനൊരു തടസമായി വരില്ലെന്നും പറഞ്ഞു.
വേറാരും പ്രേരിപ്പിച്ചിട്ടൊന്നുമല്ല വിവാഹ മോചനം നടത്തിയത് എന്നത് കൊണ്ട് തന്നെ സങ്കടമൊന്നുമില്ലായിരുന്നു. ആ സമയമൊക്കെ സംഗീതത്തിലൂടെ തന്നെയാണ് മുന്നോട്ട് പോയത്, വിജയലക്ഷ്മി പറഞ്ഞു. മിമിക്രി കലാകാരനായ അനൂപിനെയാണ് വൈക്കം വിജയലക്ഷ്മി വിവാഹം കഴിച്ചത്.
Recommended Video

എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കുന്നത് മാതാപിക്കൾ പറഞ്ഞ് തന്നത് കൊണ്ടാണ്. ആരോടും ദേഷ്യം കാണിക്കാതെ ജാഡ കാണിക്കാതെ ജീവിക്കണം എന്നാണവർ ചെറുപ്പം മുതലേ പഠിപ്പിച്ചത്. അതനുസരിച്ചാണ് ജീവിക്കുന്നത്, വിജയലക്ഷ്മി പറഞ്ഞു. ആറാം വയസിൽ ദാസേട്ടന് ഗുരുദക്ഷിണ വെച്ചാണ് താൻ സംഗീതസപര്യ ആരംഭിച്ചത്. ഇനി എത്രയും വേഗം കാഴ്ച തിരിച്ച് കിട്ടണമെന്നാണ് ആഗ്രഹം. കാഴ്ച ലഭിച്ച് പ്രമുഖർക്കൊപ്പം പാടാനും വർക്ക് ചെയ്യാനുമൊക്കെ സാധിക്കണം എന്ന് തന്നെയാണ് തന്റെ ആഗ്രഹം,വിജയലക്ഷ്മി പറഞ്ഞു.












Click it and Unblock the Notifications