മരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിള
മലയാള സിനിമയില്‍ ഇതുവരെയില്ലാത്ത തരത്തിലുള്ള വമ്പന്‍ റിലീസായിരുന്നു മോഹന്‍ലാലിന്റെ മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രം. വലിയ തര്‍ക്കങ്ങള്‍ തിയേറ്റര്‍ മേഖലയിലും നിര്‍മാണ മേഖലയില്‍ അടക്കം ചിത്രം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം കാണാന്‍ പോയതും തിയേറ്ററില്‍ തനിക്കുണ്ടായ നഷ്ടങ്ങളും തുറന്ന് പറയുകയാണ് നിര്‍മാതാവും സംവിധായകനുമായ ശാന്തിവിള ദിനേശ്.
ഛണ്ഡീഗഡില്‍ എഎപിയെ പിളര്‍ക്കാന്‍ ബിജെപി, 3 കൗണ്‍സിലര്‍ക്ക് 50 ലക്ഷം, കോണ്‍ഗ്രസ് സഹായം തേടി
കേരളത്തിലെ പല തിയേറ്റുകളും നിയമപരമായിട്ടല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇതോടൊപ്പം മലയാള സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ഒടിടിയിലേക്ക് കുഞ്ഞാലി മരക്കാര്‍ അടക്കമുള്ള ചിത്രങ്ങള്‍ പോയപ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നു ഞാന്‍. അത് കണ്ട് ഫിയോക്കിന്റെ പ്രസിഡന്റ് അടക്കം എന്നെ വിളിച്ചിരുന്നു. അതിന് ശേഷം തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു ചിത്രം കാണാനായി ഞാന്‍ പോയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് അവിടെ വെച്ചാണ് കണ്ടത്. അവര്‍ പിന്നെ എന്നോട് മരക്കാര്‍ കാണുന്നില്ലേ എന്ന് ചോദിച്ചു. ഞാന്‍ വരാമെന്ന് പറഞ്ഞു. ഞങ്ങള്‍ ഏഴ് പേര്‍ക്ക് അവിടെ ടിക്കറ്റ് ബുക്ക് ചെയ്തു. നേരത്തെ തന്നെ അതിന്റെ ഉടമയോട് ടിക്കറ്റ് ബ്ലോക്ക് ചെയ്ത് വെക്കണമെന്ന് പറഞ്ഞിരുന്നു. ടിക്കറ്റിന് കൗണ്ടറില്‍ പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു. നല്ല ആള്‍ക്കൂട്ടം ആ ചിത്രത്തിനുണ്ടായിരുന്നു.
അതിന്റെ ഉടമസ്ഥന്‍ നല്ല പെരുമാറ്റമായിരുന്നു. 300 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. മൊത്തം 2100 രൂപ കൊടുത്ത് ഏഴ് ടിക്കറ്റ് വാങ്ങി. ഒന്നിടവിട്ടായിരുന്നു ഞങ്ങള്‍ ഇരുന്നിരുന്നത്. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി ഉള്ളത് കൊണ്ടായിരുന്നു അത്. പടം തുടങ്ങാനിരുന്നപ്പോള്‍ അവിടെയുള്ള സ്റ്റാഫ് വന്നു. ഇടയ്ക്കുള്ള ഏഴ് സീറ്റ് വിട്ടുതരണമെന്ന് പറഞ്ഞു. അതെങ്ങനെ ശരിയാവുമെന്ന് ചോദിച്ചു. ആള് കൂടുതലാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ കപ്പാസിറ്റിയെ കുറിച്ച് ഞാന്‍ അവരോട് ചോദിച്ചു. ഞങ്ങള്‍ക്ക് ആളുകളെ കയറ്റണമെന്ന് അവര്‍ പറഞ്ഞു. നിങ്ങളെന്നാല്‍ ഞങ്ങളുടെ സീറ്റ് കൂടി എടുത്തോ എന്ന് പറഞ്ഞപ്പോള്‍, കവല ചട്ടമ്പിമാരെ പോലെയായിരുന്നു പെരുമാറ്റം. എന്നാല്‍ നിങ്ങളും പുറത്തേക്ക് പൊക്കോ എന്നായിരുന്നു ഇവര്‍ പറഞ്ഞത്.
കാട്ടാക്കട്ട ഭാഗത്ത് തിയേറ്റര്‍ നടത്താന്‍ ഇത്തരം ചട്ടമ്പിമാര് വേണ്ടി വരുമെന്നാ തോന്നുന്നത്. ഞങ്ങള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോയി. പുറത്തുപോയി ഞാന്‍ ബഹളം വെച്ചു. ഇവിടെ പോലീസൊന്നും വരില്ലെന്ന് അവിടെയുള്ളവര്‍ പറഞ്ഞു. മാസപ്പടി വന്ന് വാങ്ങാറുണ്ടെന്നും പറഞ്ഞു. പോലീസ് തൊട്ടുമുമ്പ് ഇവിടെ വന്ന് പണം വാങ്ങി പോയിട്ടേ ഉള്ളൂ എന്നും അയാള്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയമമാണ് ഇവര്‍ കാറ്റില്‍ പറത്തുന്നത്. പിന്നാലെ തിയേറ്റര്‍ ഉടമസ്ഥന്‍ വന്നു ചേട്ടന്‍ പടം കണ്ടില്ലേ എന്ന് ചോദിച്ചു. ഞാന്‍ അയാളോട് കാര്യം പറഞ്ഞു. ഇനി അവിടെ സിനിമ കാണുന്നില്ലെന്നും പറഞ്ഞു. വേറൊരു സ്‌ക്രീനില്‍ പടം കാണാമെന്ന് എന്നെ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ മടങ്ങി പോയി.
ആ പണം എനിക്ക് പക്ഷേ അവിടെ നിന്ന് എനിക്ക് കിട്ടി. പക്ഷേ മരക്കാര്‍ എനിക്ക് കാണണമായിരുന്നു. ന്യൂ തിയേറ്ററിലാണ് ഞാന്‍ ബുക്ക് ചെയ്തത്. അവിടെയും 2100 രൂപ തന്നെ കൊടുത്തു. ബുക്ക് ചെയ്തിരുന്നു അവിടെയും. എന്നാല്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം അന്ന് പോകാന്‍ പറ്റിയില്ല. ആ ചിത്രത്തിന്റെ ഉടമയുടെ മകനുമായി എന്റെ മകന്‍ സംസാരിച്ചു. ബുക്കിംഗ് വേറൊരു ദിവസത്തേക്ക് മാറ്റി തരാനോ അല്ലെങ്കില്‍ പണം റീഫണ്ട് ചെയ്ത് തരാനോ പറ്റുമെന്നായിരുന്നു ചോദിച്ചത്. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ ഡേറ്റ് മാറ്റി തരാമെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് ആ തിയേറ്ററിലെ സ്റ്റാഫിനെ വിളിച്ച് കാര്യം ചോദിച്ചു. എന്നാല്‍ പണം തരാനും പറ്റില്ല, വേറെ ദിവസം കാണാനും അനുവദിക്കാനാവില്ലെന്നാണ് പുള്ളി പറഞ്ഞത്. നിങ്ങള്‍ പറഞ്ഞ ദിവസം ആ ഷോയ്ക്ക് വേറെ ആളെ കയറ്റാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അയാളുടെ മറുപടി.
2100 രൂപ തിയേറ്ററുകാരുടെ ഈ അഹങ്കാരത്തില്‍ മരക്കാര്‍ കാണാന്‍ പോയി എനിക്ക് നഷ്ടമായി. എല്ലാ തിയേറ്ററുകളിലും റീഫണ്ട് ചെയ്യാനുള്ള സംവിധാനമുണ്ട്. ഈ സ്റ്റാഫ് പണം തട്ടിയതാവാനും സാധ്യതയുണ്ട്. ഈ പണം ഒരിക്കലും നിര്‍മാതാവിനോ വിതരണക്കാരനോ ലഭിക്കില്ല. ഇത് തിയേറ്ററുകാരുടെ തെമ്മാടിത്തരമാണ്. ഒടുവില്‍ കുഞ്ഞാലി മരക്കാര്‍ കാണണമെന്ന് തന്നെ തീരുമാനിച്ചു. ഒടുവില്‍ തിരുവനന്തപുരം അജന്തയിലെത്തി. റിസര്‍വേഷന്‍ പ്രകാരം ഇരുന്നു. അവിടെ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചിരുന്നു. ഓരോ സീറ്റിലും ഗ്യാപ്പിട്ടാണ് അജന്തയില്‍ മരക്കാര്‍ കളിപ്പിച്ചത്. ആളുകളെ പറ്റിക്കുന്നത് തിയേറ്ററുകാര്‍ ആദ്യം അവസാനിപ്പിക്കണം. ഫിയോക്കിന്റെ ചെയര്‍മാന്‍ വിജയകുമാര്‍ ഇത്തരം വിഷയങ്ങള്‍ പരിശോധിക്കണമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
കടുവാക്കുന്നേല്‍ കുറുവച്ചനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലും ശാന്തിവിള പ്രതികരിച്ചു. അദ്ദേഹത്തെ കുറിച്ച് ആദ്യം അദ്ദേഹത്തോട് തന്നെ ചോദിച്ചായിരുന്നു സിനിമയെടുക്കേണ്ടിയിരുന്നു. ഇപ്പോഴുള്ള പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് തിരക്കഥയെഴുതുന്ന ജിനു എബ്രഹാം ഒരു റൈറ്റും വാങ്ങാതെയാണ് ഇത് ചെയ്തത്. ഒരു കോടി രൂപ ഈ ചിത്രം എടുക്കുകയാണെങ്കില്‍ നല്‍കണമെന്ന് കുറുവച്ചന്‍ പറഞ്ഞിരുന്നു. പിന്നീട് ഇത് പറഞ്ഞ് 50 ലക്ഷമാക്കുകയായിരുന്നു. എന്നാല്‍ സിനിമാക്കാര്‍ ഇതുവരെ 10 ലക്ഷം രൂപയാണ് നല്‍കിയത്. കുറുവച്ചനോട് അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് ചോദിക്കുക പോലും ചെയ്യാതെയാണ് ഈ ജിനു എബ്രഹാം അദ്ദേഹത്തിന്റെ കഥ സിനിമയാക്കുന്നതെന്നും ഷാജി കൈലാസ് അതിനൊപ്പം നിന്നുവെന്നും ശാന്തിവിള പറയുന്നു.
ഷാജി കൈലാസ് മുമ്പ് കുറുവാച്ചനുമായി സംസാരിക്കാന്‍ പോയപ്പോള്‍ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് ഈ ജിനു എബ്രഹാം. ഒരിക്കല്‍ പോലും കുറുവാച്ചന്റെ വീട്ടില്‍ പോലും ഈ ജിനു കയറിയിട്ടില്ല. അവന്റെ മുഖത്ത് കള്ളലക്ഷണം ഉണ്ടായിരുന്നുവെന്നാണ് കുറുവച്ചന്‍ പറയുന്നത്. തൊട്ടടുത്തുള്ള വീട്ടുകാരോടൊക്കെ ചോദിച്ചാണ് ജിനു എബ്രഹാം ഈ കഥയെഴുതിയത്. കുറുവാച്ചനോട് ഒന്നും ചോദിച്ചിട്ടില്ല. പൊടിപ്പും തൊങ്ങലും വെച്ചാണ് കടുവ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ഇത്രയൊക്കെ കാണിച്ചപ്പോള്‍ സിനിമാക്കാര്‍ ഒരു കാര്യം മറന്നുപോയി. ഐപിഎസ് ഏമാന്‍ പോലും ക്ഷമ പറഞ്ഞ കുറുവച്ചനോടാണ് ഇവര്‍ കളിക്കുന്നതെന്ന്. പൃഥ്വിരാജും സുരേഷ് ഗോപിയും ഈ ചിത്രത്തിനായി രംഗത്തുണ്ടെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍
Recommended Video