യൂസഫലിയ്ക്ക് സപ്തതി
തൃശൂര്‍: കവിയും ഗാനരചയിതാവുമായ യൂസഫളി കേച്ചേരിയ്ക്ക് ഏഴുപത് തികഞ്ഞു. ഇതോടനുബന്ധിച്ച് തൃശൂരില്‍ യൂസഫലിയെ ആദരിയ്ക്കുന്ന ചടങ്ങ് നടന്നു.
നിലപാടുകളില്‍ അനാവശ്യ ചായം ചേര്‍ക്കാത്ത, വിവാദങ്ങള്‍ ഉണ്ടാക്കി വാര്‍ത്തയില്‍ നിറയാത്ത മാന്യനാണ് യൂസഫലിയെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു. മലയാളസിനിമാഗാനങ്ങളിലൂടെ സംസ്കൃതത്തെപ്പോലും അദ്ദേഹം ജനകീയമാക്കി.- കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി.
രാവിലെ പകലും പകലിനെ സ്വര്‍ഗ്ഗവുമാക്കുന്ന അനുഭൂതിയാണ് കേച്ചേരിക്കവിതകളില്‍ ഉള്ളതെന്ന് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു. കേച്ചേരിയുടെ സമ്പൂര്‍ണ്ണകവിതാസമാഹാരം ഡോ. അഴീക്കോട് കവയിത്രി സുഗതകുമാരിയ്ക്ക് നല്കി പ്രകാശനം ചെയ്തു.
ജഗത്ത് എത്രയും വലുതാണെന്ന് മനസ്സിലാക്കിയ കവിയാണ് യൂസഫലിയെന്ന് ഗായകന്‍ യേശുദാസ് പറഞ്ഞു. യേശുദാസ് പാടിയ യൂസഫലി രചനകളുടെ സിഡിയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിച്ചയാള്‍ ആലിലക്കണ്ണനെക്കുറിച്ചും എഴുതുന്നു. അതാണ് യൂസഫലിയെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. സൂഫിക്കവികളില്‍ മാത്രം കാണുന്ന പ്രത്യേകതയാണിതെന്നും എംടി അഭിപ്രായപ്പെട്ടു.
ജ്ഞാനപീഠത്തിന് അര്‍ഹതയുള്ളതാണ് യൂസഫലിയുടെ കവിതകളെന്ന് മഹാകവി അക്കിത്തം അഭിപ്രായപ്പെട്ടു.
യൂസഫലിയുടെ 101 കവിതകള്‍ അടങ്ങിയ പേരറിയാത്ത നൊമ്പരം എന്ന കൃതി ശ്രീകുമാരന്‍ തമ്പി അറ്റ്ലസ് ജ്വല്ലറി ഉടമ എം.എന്‍. രാമചന്ദ്രന് നല്കി പ്രകാശനം ചെയ്തു. കേച്ചേരിയുടെ ബാലസാഹിത്യകൃതി നെല്ലിക്ക കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ഗിരീഷ് പുത്തഞ്ചേരിയ്ക്ക് നല്കിയും പേരയ്ക്ക എന്ന കൃതി ഡോ. സുവര്‍ണ്ണനാലപ്പാട് ഡിഐജി ബി. സന്ധ്യയ്ക്ക് നല്കിയും പ്രകാശനം ചെയ്തു.
മേയര്‍ കെ. രാധാകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, ടി.വി. ചന്ദ്രമോഹന്‍ എംഎല്‍എ, ഡോ. കെ.കെ. രാഹുലന്‍, ടി.പി. ശാസ്തമംഗലം, കെ.പി. അരവിന്ദാക്ഷന്‍, എന്‍.ഇ. ബാലകൃഷ്ണവാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു. മന്ത്രി ഡോ.എം.കെ. മുനീര്‍ അധ്യക്ഷനായിരുന്നു.
മാപ്പിളപ്പാട്ടുകള്‍ എഴുതി ഒതുങ്ങിപ്പോകുമായിരുന്ന തന്നെ ഭാരതീയ കാവ്യസംസ്കാരത്തിലേക്ക് ആനയിച്ചത് കെ.പി. നാരായണപിഷാരടിയാണെന്ന് യൂസഫലി കേച്ചേരി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സാഹിത്യഅക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍ സ്വാഗതവും സംവിധായകന്‍ അഡ്വ. പി. രാമദാസ് നന്ദിയും പറഞ്ഞു.