'ഷറഫിന്റെ വീഡിയോ കോള്‍ വന്നു; വിതുമ്പിക്കരയുന്ന മമ്മൂക്കയെ ആണ് കണ്ടത്... സൗഹൃദത്തിന്റെ ആഴം'
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഡോ. കെആര്‍ വിശ്വംഭരന്റെ വിയോഗം. നടന്‍ മമ്മൂട്ടിയുടെ ആത്മ സുഹൃത്ത്. കുടുംബത്തോടൊപ്പം മമ്മൂട്ടി വിശ്വംഭരന്റെ വീട്ടില്‍ പോയതും അല്‍പ്പനേരം മൗനിയായി നിന്നതുമെല്ലാം വാര്‍ത്തയായി. എന്താണ് വിശ്വംഭരനുമായി മമ്മൂട്ടിക്കുള്ള ബന്ധം? അഞ്ച് പതിറ്റാണ്ടോളം നീണ്ട സൗഹൃദമായിരുന്നു അത്. ഇരുവരും പഠിച്ചതും വളര്‍ന്നതുമെല്ലാം ഒരുമിച്ച്. വ്യത്യസ്ത മേഖലകളില്‍ രണ്ടു പേരും ശോഭിച്ചു.
പ്രിയ സുഹൃത്തിന്റെ വിയോഗത്തില്‍ വിതുമ്പിക്കരഞ്ഞ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് സഹയാത്രികനും നിര്‍മാതാവുമായ ആന്റോ ജോസഫ്. എത്രത്തോളമുണ്ടായിരുന്നു ആ സൗഹൃദത്തിന്റെ ആഴം എന്ന് വ്യക്തമാക്കുന്ന കുറിപ്പായിരുന്നു ആന്റോ ജോസഫിന്റേത്. വിശദാംശങ്ങള്‍ ഇങ്ങനെ....

എറണാകുളത്തും ആലപ്പുഴയിലും മുമ്പ് ജില്ലാ കളക്ടറായിരുന്നു കെആര്‍ വിശ്വംഭരന്‍. ഔഷധി ചെയര്‍മാനായും സേവനം അനുഷ്ടിച്ചു. കാര്‍ഷിക-ഫിഷറീസ് സര്‍വകലാശാലകളുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം വിടപറഞ്ഞത്. ആ വിയോഗം മമ്മൂട്ടിയെ പിടിച്ചുലച്ചിരുന്നു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മരുമകളും വിശ്വംഭരന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു.

വിശ്വംഭരന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂട്ടിയുടെ സൗഹൃദം. അതിനേക്കാള്‍ മുമ്പ് ഇരുവരും സഹപാഠികളായിരുന്നു. നിയമപഠനകാലത്ത് തുടങ്ങിയതാണ് ആ സൗഹൃദം. രണ്ടുപേരും വ്യത്യസ്ത മേഖലകള്‍ താണ്ടി പോയപ്പോഴും ബന്ധം മുറിഞ്ഞില്ല. എന്ന് മാത്രമല്ല, ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. മമ്മൂട്ടി നടത്തിയിരുന്ന ഓരോ പ്രവര്‍ത്തനങ്ങളിലും വിശ്വംഭരന്റെ സാന്നിധ്യവുമുണ്ടായിരുന്നു.

ലോ കോളജില്‍ ആട്‌സ് ക്ലബ്ബ് സെക്രട്ടറിയായി വിശ്വംഭരനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് മമ്മൂട്ടിക്ക് വേണ്ടി അദ്ദേഹം മാറികൊടുത്തു. ഇടതുപാനലില്‍ അക്കാലത്ത് ജയിച്ചത് മമ്മൂട്ടി മാത്രമാണ്. ഒരുമിച്ചുള്ള യാത്രയായിരുന്നു ഇരുവരുടേത്. രണ്ടു പേരും സുഖ-ദുഃഖങ്ങള്‍ പരസ്പരം പങ്കുവച്ചു. 48 വര്‍ഷത്തെ സൗഹൃദം. താന്‍ വീണു പോയപ്പോള്‍ കൈതാങ്ങായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു.

ആന്റോ ജോസഫിന്റെ കുറിപ്പ് വായിക്കാം... സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആര്‍.വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആര്‍.വിശ്വംഭരന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് ചിരിച്ച,കരഞ്ഞ വിശ്വംഭരന്‍ എന്ന സുഹൃത്തിനോടായിരുന്നു.

മമ്മൂക്ക പറഞ്ഞു: 'നാല്പത്തിയെട്ടുവര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില്‍ ഒരാള്‍ നഷ്ടപ്പെട്ടു. എന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലും വിശ്വംഭരന്‍ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും എഴുന്നേല്കുന്നതും കൂടുതല്‍ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാളും വിശ്വംഭരന്‍ തന്നെ. വിശ്വംഭരന്റെ കുടുംബത്തില്‍ ഞാനുണ്ടായിരുന്നു,എന്റെ കുടുംബത്തില്‍ വിശ്വംഭരനും. വിശ്വംഭരന്‍ ഇനിയില്ല...'

സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്നേഹിതര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തില്‍ കൈകോര്‍ത്തുനില്കുന്ന സൗഹൃദത്തിന്റെ വേരുകള്‍. രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കലര്‍പ്പില്ലാത്ത കാഴ്ച.

സംസാരത്തിനിടെ ദുബായിയില്‍ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന്‍ സാറിന്റെയും ആത്മസുഹൃത്ത് ഷറഫിന്റെ വീഡിയോ കോള്‍ വന്നു. വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്. ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും....അതില്‍ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്‍..












Click it and Unblock the Notifications