'മരണം വരുന്നത് എനിക്ക് മനസിലായി, ഞാൻ മനസ് കൊണ്ട് അംഗീകരിച്ചു, പക്ഷേ മകളെ കണ്ടപ്പോൾ..'; ബാല പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. അടുത്തിടെ ഒരു അസുഖ ബാധിതനായി ഏറെക്കാലം ആശുപത്രിയിൽ കഴിയേണ്ടി വന്ന താരം സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും മകളുടെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് താരം. മകൾക്ക് വേണ്ടി എല്ലാം വിട്ടുകൊടുക്കാൻ തയ്യാറാണെന്നും അവളുടെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ കഴിഞ്ഞാൽ മതിയെന്നും ബാല പറഞ്ഞു.
വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ബാലയുടെ പ്രതികരണം. മകൾക്ക് അച്ഛനെ കാണാനുള്ള അവകാശമില്ലേ എന്നും ബാല ചോദിച്ചു. അതിനും നിയമത്തിന്റെ സഹായം വേണോ, നിയമങ്ങൾ അവർക്ക് അനുകൂലമാണെന്നും ബാല പറഞ്ഞു. അസുഖ ബാധിതനായി മരണക്കിടക്കയിൽ കഴിയേണ്ടി വന്ന നാളുകളെ കുറിച്ചും ബാല വാചാലനായി.

'എന്നെ പോലും എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ദിവസങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോ ഞാൻ അത്ര ദുർബലനൊന്നും അല്ല. ആശുപത്രിയിൽ കിടന്ന് മരണം എന്താണെന്ന് കണ്ട ശേഷം ചില കാര്യങ്ങൾ എനിക്ക് ബോധ്യപ്പെട്ടു. നിയമം ശരിയല്ല ഇക്കാര്യത്തിൽ. വിശ്വസിക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് വിവാഹ മോചന കേസുകളിൽ. ഒരു അച്ഛന്റെ അടുത്ത് നിന്ന് മകളെയോ മകനെയോ പിരിച്ചുകൊണ്ട് പോവുമ്പോൾ തകരുന്നത് ഒരു കുടുംബം കൂടിയാണ്' ബാല പറയുന്നു.
'ആണിനും പെണ്ണിനും തുല്യ അവകാശം ആണെന്നല്ലേ പറയുന്നത്. എന്നിട്ടും ഈ കാര്യത്തിൽ എന്താണ് അങ്ങനെ ഇല്ലാത്തത്. ഞാൻ പച്ചയ്ക്ക് ചോദിക്കട്ടെ, കാശും പണവും ഒന്നുമല്ല മനസാണ് വലുതെന്ന് നമ്മൾ പറയാറില്ലേ. കോടീശ്വരനായ ഞാൻ എന്തെങ്കിലും പ്രതീക്ഷിച്ചിട്ടാണോ ഒരു പാവപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചത്, അല്ലെങ്കിൽ എനിക്ക് അവരിൽ നിന്ന് എന്തെങ്കിലും കിട്ടാനുണ്ടോ? ഇല്ലാലോ' ബാല അമൃത സുരേഷുമായുള്ള വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചു.
'വിവാഹ മോചനം ഒരു ബിസിനസായി കൊണ്ട് നടക്കുന്ന ആളുകളുണ്ട്. ഒരുപാട് പേർ വിളിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. അതുകൊണ്ടാണ് ഇത്രയും ഓപ്പണായി സംസാരിക്കുന്നത്. ഒരു അച്ഛന് മകളെ കാണാനുള്ള അവകാശമില്ലേ? എന്നെ വിട്ടേക്കൂ, എന്താ എന്റെ മകൾക്ക് അച്ഛനെ കാണാനുള്ള അവകാശമില്ലേ.' ബാല ചോദിക്കുന്നു.
'അമൃതയുടെ അച്ഛൻ സുരേഷേട്ടൻ എന്നെ കാണാൻ വന്നിരുന്നു ആശുപത്രിയിൽ. അന്ന് എന്റെ മരണം ഉറപ്പിച്ച സമയമായിരുന്നു. പിന്നെ ഞാൻ ആശുപത്രി വിട്ട ദിവസം അദ്ദേഹം മരണപ്പെട്ടു. അതൊരു ആകസ്‌മികമായ സംഭവമായിരുന്നു. അച്ഛൻ മരിച്ചപ്പോൾ അമൃത സ്‌റ്റേജിൽ കരഞ്ഞുകൊണ്ട് പാടുന്നത് നമ്മൾ എല്ലാവരും കണ്ടതാണ്. അപ്പോൾ മകൾക്ക് അച്ഛനോടുള്ള സ്നേഹത്തെ പറ്റി അവർക്ക് അറിയാം, അല്ലാതെ കോടതി വന്ന് പറയേണ്ട കാര്യമില്ലലോ' ബാല പറയുന്നു.
'ജീവിച്ചിരിക്കുമ്പോൾ വേണം സ്നേഹിക്കണം. മരണവീട്ടിൽ പോയാൽ ഭയങ്കര കോമഡിയായിരിക്കും. ജീവിച്ചിരുന്നപ്പോൾ കാണിക്കാത്ത സ്നേഹം മരിച്ചിട്ട് കാണിച്ചിട്ട് കാണിച്ചിട്ട് എന്താണ്. എനിക്ക് മരണം വരുന്നത് എനിക്ക് മനസിലായി. അപ്പോൾ തന്നെ ഞാൻ റൂമിൽ കയറി വാതിലടച്ചു. എന്റെ മാനേജർ ആയിരുന്ന രാജേഷിന് മാത്രം കാര്യം മനസിലായി. ആംബുലൻസ് വന്നിട്ടും ഞാനതിൽ കയറിയില്ല' നടൻ പറഞ്ഞു.
'നല്ല കുടുംബത്തിൽ ജീവിച്ചു, ആത്മാർത്ഥമായി എല്ലാവരെയും സ്നേഹിച്ചു. മനസ് കൊണ്ട് ഞാൻ മരണം അംഗീകരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ ഞാൻ പോലും വിചാരിക്കാതെ ആ നിമിഷം എന്റെ മകൾ വന്നിട്ട് ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദി വേൾഡ് പറഞ്ഞപ്പോൾ എനിക്കൊരു കൊതി തോന്നി. ഈ പ്രായത്തിലെ അവളെ വിട്ട് പോവണ്ടേ എന്ന് തോന്നി. അവൾ വളർന്നത് പോലും ഞാൻ അറിഞ്ഞില്ല, അപ്പോഴാണ് അറിഞ്ഞത്' ബാല കൂട്ടിച്ചേർത്തു.












Click it and Unblock the Notifications