'ചുംബന രംഗങ്ങൾ ഉള്ളതിനാൽ ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു'; വീട്ടുകാരുടെ എതിർപ്പിനെ കുറിച്ച് മൃണാൾ താക്കൂർ
തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്‌ട നായികയാണ് മൃണാൾ താക്കൂർ. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായാണ് താരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി തിളങ്ങിയത്. തമിഴ്-തെലുഗു-ബോളിവുഡ് സിനിമകളുടെ ഭാഗമായി മൃണാൾ പ്രവർത്തിച്ചിട്ടുണ്ട്. അതിൽ തെലുഗു സിനിമകളിലാണ് താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുള്ളത്.
എന്നാൽ ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ചും ചില പ്രത്യേക രംഗങ്ങൾ കാരണം തനിക്ക് ഉപേക്ഷിക്കേണ്ടി വന്ന സിനിമകളെ കുറിച്ചും വ്യക്തമാക്കുകയാണ് മൃണാൾ താക്കൂർ. ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നതിനോട് മാതാപിതാക്കൾക്ക് താൽപര്യം ഇല്ലാത്തതിനാൽ ധാരാളം സിനിമകൾ തനിക്ക് ഉപേക്ഷിക്കേണ്ടി വന്നതായി മൃണാൾ പറയുന്നു.

ഐഡിവയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ മാതാപിതാക്കൾ അംഗീകരിക്കാത്തതിനാൽ തനിക്ക് ഒരുപാട് സിനിമകൾ നഷ്‌ടമായാത് എങ്ങനെയെന്ന് താരം വിശദീകരിച്ചത്. 'മാതാപിതാക്കൾക്ക് ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് ഇഷ്‌ടമല്ലായിരുന്നു. അതുകൊണ്ട് അത്തരം രംഗങ്ങൾ ചെയ്യാൻ ഭയമായിരുന്നു. സിനിമയിൽ അഭിനയിക്കില്ലെന്ന് പറയേണ്ടിയും വന്നു. പക്ഷെ എത്രകാലം എനിക്ക് അങ്ങനെ പറയാൻ സാധിക്കും. ഒടുവിൽ കുടുംബത്തെ പറഞ്ഞ് മനസിലാക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു' മൃണാൾ പറയുന്നു.
'എനിക്കൊരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ചുംബനരംഗം ഉണ്ടായതിനാൽ എനിക്കത് ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ സ്ക്രിപ്റ്റ് ആവശ്യപ്പെടുന്ന കാര്യങ്ങൾ ഒരു അഭിനേതാവ് എന്ന നിലയിൽ ചെയ്യേണ്ടതുണ്ട്. നമുക്ക് അതു കംഫർട്ടബിൾ അല്ലെങ്കിൽ തുറന്ന് പറയാം, അതിനെ കുറിച്ച് സംസാരിക്കാം, പക്ഷെ എനിക്ക് ആ കാരണം കൊണ്ട് സിനിമകൾ നഷ്‌ടമായികൊണ്ടിരുന്നു' മൃണാൾ മനസ് തുറന്നു.
നേരത്തെ കുടുംബ ജീവിതത്തെ കുറിച്ചും മൃണാൾ മറ്റൊരു അഭിമുഖത്തിൽ മനസ് തുറന്നിരുന്നു. 'ജീവിതവും കരിയറും തമ്മിലെ സന്തുലിസ്‌താവസ്ഥ നിലനിർത്തേണ്ടതുണ്ട്. എന്നാൽ അതൊരിക്കലും എളുപ്പമുള്ള കാര്യമല്ല. ബന്ധങ്ങൾ കഠിനമാണ്. അതുകൊണ്ട് നിങ്ങളുടെ ജോലിയുടെ സ്വഭാവം മനസിലാക്കുന്ന ശരിയായ പങ്കാളിയെ നിങ്ങൾ കണ്ടെത്തേണ്ടതുണ്ട്' എന്നായിരുന്നു മൃണാൾ പങ്കുവച്ച അഭിപ്രായം.
അതേസമയം, ഏറ്റവും ഒടുവിൽ വിജയ് ദേവരകൊണ്ടയുടെ നായികയായി ഫാമിലി സ്‌റ്റാർ എന്ന ചിത്രത്തിലാണ് മൃണാൾ താക്കൂർ അഭിനയിച്ചത്. എന്നാൽ സിനിമ അത്രത്തോളം വിജയം കൈവരിച്ചിരുന്നില്ല. കളക്ഷൻ കണക്കുകളിൽ ഉൾപ്പെടെ ചിത്രം വമ്പൻ നഷ്‌ടം സഹിക്കേണ്ടി വന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു.












Click it and Unblock the Notifications