'ആ ചിത്രത്തിന് വേണ്ടി ഗർഭിണി ആയതല്ല, രതി നിർവേദം ഇതുവരെ കണ്ടിട്ടില്ല'; ശ്വേത മേനോൻ പറയുന്നു
തെന്നിന്ത്യയിൽ ഒന്നാകെ തന്റെ സാന്നിധ്യമറിയിച്ച നായികമാരിൽ ഒരാളാണ് ശ്വേത മേനോൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ശ്വേത തന്റെ പ്രതിഭ തെളിയിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിൽ അധികമായി സിനിമാ രംഗത്ത് സജീവമാണ് അവർ. ഇതിനിടയിൽ നിരവധി വിവാദങ്ങളും ശ്വേത മേനോനെ തേടിയെത്തിരുന്നു. ഇതിൽ പ്രധാനമായിരുന്നു ബ്ലെസി ഒരുക്കിയ കളിമണ്ണ് എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ.
ഇതിനെ കുറിച്ചും, തന്റെ സിനിമാ ജീവിതത്തിലെ മറ്റ് അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് ശ്വേത മേനോൻ ഇപ്പോൾ. മൈൽ സ്‌റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്വേതയുടെ തുറന്നുപറച്ചിൽ. താൻ ഏറ്റെടുത്ത ബോൾഡ് കഥാപാത്രങ്ങളെ കുറിച്ചും ശ്വേത മേനോൻ അഭിമുഖത്തിൽ മനസ് തുറക്കുന്നുണ്ട്.

'കളിമണ്ണ് സിനിമക്ക് വേണ്ടി ഞാൻ ഗർഭിണി ആയതൊന്നുമല്ല. ബ്ലെസ്സി ഏട്ടൻ ഇങ്ങനെ ഒരു ആശയം പറഞ്ഞപ്പോൾ ഏറ്റെടുത്തു എന്ന് മാത്രം. അത് ഇങ്ങനെ ഒരു സിനിമ ആകും എന്നൊന്നും ഓർത്തിരുന്നില്ല. ഗർഭിണി ആയിരിക്കുമ്പോൾ ഇത്ര ഷൂട്ട് ചെയ്യാൻ പറ്റൂ എന്നും, ബാക്കി ഡെലിവറി കഴിഞ്ഞശേഷം ആയിരിക്കും എന്നും തീരുമാനിച്ചിരുന്നു.' ശ്വേത മേനോൻ പറഞ്ഞു.
'കാരണം ഗർഭിണി ആയിരുന്നപ്പോൾ നൃത്തം ചെയ്യാൻ ഒന്നും ആകില്ലായിരുന്നു. പിന്നെ ഒന്ന് ഒന്നേകാൽ വർഷം ആണ് ഷൂട്ട് ചെയ്യാൻ എടുത്തത്. നോർമൽ ഡെലിവറി ആയതുകൊണ്ടാണ് കളിമണ്ണ് എന്ന സിനിമ ഉണ്ടായത്. അല്ലെങ്കിൽ ആ സിനിമ ഇല്ല.' അവർ വ്യക്തമാക്കി.സിനിമയിൽ ഡബ്ബ് ചെയ്യാൻ ഞാൻ ഒരുക്കമാണ്. പക്ഷെ എന്നെ പരദേശിയിൽ ഡബ്ബ് ചെയ്യാൻ സമ്മതിച്ചിട്ടില്ല. മലയാളത്തിലെ ചില ആർട്ടിസ്‌റ്റുകൾക്ക് വേണ്ടി ഇപ്പോൾ ഞാൻ ഡബ്ബ് ചെയ്‌തിട്ടുണ്ടെന്നും നടി പറയുന്നു.
'പെണ്ണുങ്ങൾക്ക് ഡബ്ബ് ചെയ്യാൻ സംവിധായകർ അധികം സമയം കൊടുക്കില്ല, ആണുങ്ങൾക്ക് പത്തുദിവസം വരെയും കൊടുക്കും. പരദേശിയിലെ റോൾ കിട്ടിയപ്പോൾ കൈയും കാലുമൊക്കെ വിറയ്ക്കുന്ന അവസ്ഥ ആയിരുന്നു. പിന്നീട് ചീരു എടുത്തപ്പോഴും ഇതേ അവസ്ഥ ആയിരുന്നു. അതിലൊക്കെ രഞ്ജിത്ത് ഏട്ടൻ എനിക്ക് നല്ല ഫ്രീഡം തന്നിരുന്നു.' അവർ മനസ് തുറന്നു.
അഭിമുഖത്തിനിടെ ശ്വേതയുടെ കരിയറിലെ മറ്റൊരു വിവാദ ചിത്രമായ രതിനിർവേദത്തെ കുറിച്ചും അവർ സംസാരിക്കുകയുണ്ടായി. 'എനിക്ക് ഒരിക്കലും കോപ്പി ചെയ്യാൻ അറിയില്ല, അതുകൊണ്ടുതന്നെ രതി നിർവേദം നേരത്തെ കണ്ടിട്ടില്ല. ഞാൻ ഒരു പുതിയ പ്രോജക്‌ട് ചെയ്യുന്ന പോലെ തന്നെയാണ് ഇതും ചെയ്‌തത്. എനിക്ക് അത് തീർത്തും സർപ്രൈസിംഗ് ആയിരുന്നു.' ശ്വേത മേനോൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications