"തിരിച്ചു വീട്ടിൽ എത്തുമെന്ന് ഉറപ്പില്ലെന്ന് നവാസ് പറഞ്ഞു, ആ വാക്കുകൾ അറംപറ്റി, നെഞ്ച് വേദന ഉണ്ടായിരുന്നു"
മിമിക്രി മേഖലയിൽ നിന്നും സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത താരമായിരുന്നു കലാഭവൻ നവാസ്. ഒരു മുൻനിര താരമല്ലാതിരുന്നിട്ട് കൂടി നവാസിന്റെ വിയോഗത്തിൽ ഒരുപാട് പേർ ദുഃഖം അറിയിച്ചിരുന്നു. ഡിറ്റക്റ്റീവ് ഉജ്വലൻ എന്ന ചിത്രത്തിലൂടെ തിളങ്ങിയ അദ്ദേഹം, വീണ്ടും സിനിമയിൽ മികച്ച വേഷങ്ങളിലൂടെ ചുവടുറപ്പിക്കാൻ തുടങ്ങുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി നവാസിനെ മരണം തട്ടിയെടുത്തത്.
ഹോട്ടൽ മുറിയിൽ മരണപ്പെട്ട നിലയിലായിരുന്നു നവാസിനെ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നവാസിന്റെ മരണം. ഇതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്നുള്ള ഒട്ടേറെ പേർ താരത്തിന്റെ ഓർമ്മകൾ പങ്കുവച്ചു രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നവാസിനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്.

നവാസിന്റെ പിതാവും അറിയപ്പെടുന്ന നടനുമായ അബൂബക്കറിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ആലപ്പി അഷ്‌റഫ് തുടങ്ങിയത്. നവസുമൊത്തുള്ള മഴവിൽ മനോരമ ചാനലിലെ പരിപാടിയെ കുറിച്ചും ആലപ്പി അഷ്‌റഫ് മനസ് തുറന്നു. കുറച്ച് നാൾ മുൻപ് ഒരു അഭിമുഖത്തിൽ നവാസ് പറഞ്ഞ വാക്കുകൾ അറംപറ്റി എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
നവാസിന്റെ പിതാവ് അബൂബക്കർ അഭിനയിച്ച ദ്വീപ് എന്ന ചിത്രത്തിൽ 50 വർഷങ്ങൾക്ക് മുൻപ് ഞാനും ഒരു വേഷം ചെയ്‌തിരുന്നു. മൂന്ന് മക്കളാണ് അബൂബക്കറിന്, അതിൽ മൂത്തയാൾ നിയാസ് മറിമായം പരിപാടിയിലൂടെ എല്ലാവർക്കും സുപരിചിതനാണ്, നല്ല കഴിവുള്ള നടൻ. പിന്നെ നവാസും നിസാമുമാണ് മക്കൾ. നവാസ് മിമിക്രിയിലൂടെയാണ് തുടങ്ങിയത്. പിന്നീട് സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്‌തു തുടങ്ങുകയായിരുന്നു.
നീലാകാശം നിറയെ എന്ന സിനിമയിൽ നവാസ് നായകനും രഹ്ന നായികയുമായി, ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് ഒരു സ്‌റ്റേജ് ഷോക്കിടെ ആയിരുന്നു. അവിടെ ആദ്യം ഇവർ തമ്മിൽ വാഴക്കാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞിട്ടുണ്ട്. പിന്നീടാണ് അടുത്തത്. സിനിമയിൽ എന്ന പോലെ അവർ ജീവിതത്തിലും ഒരുമിച്ചു. രഹ്നയുടെ കൈ മുറുകെ പിടിച്ച്, മരണം വരെ പരസ്‌പരം സ്നേഹിച്ച്, മാതൃകാപരമായ ഒരു ജീവിതമാണ് നവാസ് ജീവിച്ചിരുന്നത്.
നവാസ് ഒരു സമ്പൂർണ്ണ കലാകാരൻ ആയിരുന്നു. സകലകലാവല്ലഭൻ എന്ന് വിളിക്കാവുന്ന വ്യക്തി. പാട്ടിലായാലും മിമിക്രിയിൽ ആയാലും അഭിനയത്തിൽ ആയാലും അദ്ദേഹം കഴിവ് മികച്ചവ തന്നെയായിരുന്നു. എല്ലാ മേഖലയിലും കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. യാതൊരു ദുശീലവും ഇല്ലായിരുന്നു.പുകവലി, മദ്യപാനവും ഒന്നുമില്ലായിരുന്നു.
നമ്മളെല്ലാം കുടുംബത്തെ സ്നേഹിക്കുന്നവരാണ്, എന്നാൽ അതുക്കും മേലെയാണ് നവാസിന്റെ കുടുംബ സ്നേഹം. ഒരു അഭിമുഖത്തിൽ നവാസ് ഭാര്യക്ക് വേണ്ടി പാട്ട് പാടുന്നുണ്ട്. പൂമുഖ വാതിൽക്കൽ എന്ന ഗാനമാണ് ആലപിച്ചത്. അത് കേൾക്കുമ്പോൾ നമുക്ക് തോന്നിപ്പോവും വരികൾ പോലും രഹ്നയെ കുറിച്ചാണോ എന്ന്. അത്രയും സ്നേഹത്തോടെ രഹ്നയുടെ കണ്ണുകളിൽ നോക്കിയായിരുന്നു നവാസ് ആ പാട്ട് പാടിയത്.
മഴവിൽ മനോരമയിലെ സിനിമാ ചിരിമായിൽ ഞാനും നവാസും ക്യാപ്റ്റൻ രാജു ചേട്ടനും പങ്കെടുത്തിരുന്നു. അതിൽ അവതാരകൻ സംവിധായകൻ സിദ്ദിഖ് ആയിരുന്നു. അവർ മൂന്ന് പേരും ഇപ്പോഴില്ല. ഞാൻ മാത്രമാണ് ഇനി അതിൽ ബാക്കിയുള്ളത്. മരണമെന്ന് പറയുന്നത് രംഗബോധമില്ലാത്ത കോമാളിയാണല്ലോ. നവാസ് കൃഷിയെ സ്നേഹിച്ചിരുന്നു, പ്രകൃതിയെയും.
ഷൂട്ടിംഗ് സ്ഥലത്ത് വച്ച് നെഞ്ച് വേദന ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തണമെന്ന് ഡോക്‌ടർ പറഞ്ഞെങ്കിലും വേണ്ടെന്ന് വച്ചതായിരുന്നു. ഷൂട്ട് മുടങ്ങേണ്ടെന്ന് കരുതിയതാവാം. ഒരു അഭിമുഖത്തിൽ നവാസ് പറഞ്ഞിരുന്നു, വീട്ടിലേക്ക് എത്താൻ പറ്റുമെന്ന് ഉറപ്പില്ലാത്ത നിസഹായർ അല്ലേ മനുഷ്യരെന്ന്. ആ വാക്കുകൾ അറംപറ്റിയത് പോലെയായി.












Click it and Unblock the Notifications