ശോഭ ചോദിച്ചാൽ സിനിമയിൽ അവസരം നൽകുമോ?; അഖിൽ മാരാരുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ പരസ്പരം കൊമ്പ് കോർത്തിരുന്നവരായിരുന്നു അഖിൽ മാരാരും ശോഭ വിശ്വനാഥും. തുടക്കത്തിൽ ഈ സീസണിൽ ഏറ്റവും ആഘോഷിക്കപ്പെട്ടേക്കാവുന്ന സൗഹൃദം ഇരുവരുടേതായിരിക്കുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഈ സീസൺ കണ്ട ഏറ്റവും വലിയ ശത്രുക്കളായി ഇരുവരും മാറുകയായിരുന്നു.
അതേസമയം ഷോ അവസാനിക്കുന്നതിന് മുൻപ് ഹൗസിനുള്ളിൽ വെച്ച് ഇരുവരും തർക്കങ്ങൾ പറഞ്ഞ് തീർത്ത് പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും പുറത്തിറങ്ങിയിട്ടും ഇരുവരും വലിയ ബന്ധം പുലർത്തിയിരുന്നില്ല. പലപ്പോഴും മറ്റ് മത്സരാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെയും പുറത്തുവെച്ചും സ്നേഹം പങ്കുവെയ്ക്കുമ്പോഴും ഇരുവരും ഇതിൽ നിന്നെല്ലാം വിട്ട് നിൽക്കുകയായിരുന്നു.

ഇപ്പോഴിതാ ശോഭയുമായുള്ള സൗഹൃദത്തിന്റെ സ്റ്റേറ്റസ് എന്താണെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് അഖിൽ മാരാർ. മൂവി വേഴ്സ് മീഡിയയോടാണ് പ്രതികരണം. ശോഭയയെ അഖിൽ തന്റെ സിനിമയിൽ അഭിനയിപ്പിക്കുമോയെന്ന അവതാരകന്റെ ചോദ്യത്തിനും അഖിൽ പ്രതികരിച്ചു. വായിക്കാം
'ശോഭയെ റെയറായി ഒന്ന് രണ്ട് സ്ഥലങ്ങളിൽ വെച്ച് കണ്ടിട്ടുണ്ട്. 'സമദൂരം ശരിദൂരം'എന്നതാണ് ശോഭയോടുള്ള നിലപാട്. അവരാരും എന്നെ ബിഗ് ബോസിൽ ജയിക്കാൻ പ്രയത്നിച്ചവർ അല്ലല്ലോ. ഏത് വിധേനയും പരാജയപ്പെടുത്താനും തകർക്കാനുമല്ലേ ശ്രമിച്ചത്. എന്നെ സംബന്ധിച്ച് എല്ലാവരോടും ഒരുപോലുള്ള സ്നേഹവും ഷിജു ചേട്ടനോട് കുറച്ച് അധിക സ്നേഹവുമുണ്ട്. ഷിജു ചേട്ടനെ എപ്പോഴും കാണാറുണ്ട്. മറ്റുള്ളവരെ അങ്ങനെ എപ്പോഴും കാണാൻ കിട്ടാറില്ല.
ആരോടും വിരോധമില്ല. ശോഭയെ അങ്ങനെ കാണാറില്ലെന്നേ ഉള്ളൂ. ഏഷ്യാനെറ്റിന്റെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ രണ്ട് തവണ കണ്ടിരുന്നു', അഖിൽ മാരാർ പറഞ്ഞു. ശോഭ ആവശ്യപ്പെട്ടാൽ സിനിമയിൽ അവസരം കൊടുക്കുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'സിനിമയിൽ ആര് ചോദിച്ചാലും അവസരം കൊടുക്കുന്ന ആളല്ല ഞാൻ. അർഹതപ്പെട്ടവർക്ക് കൊടുത്താലെ ഇനിയെങ്കിലും ഞാൻ രക്ഷപ്പെടുകയുള്ളൂ.അഭിനയിക്കാൻ അറിയാത്തൊരാളെ സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും പുറത്ത് അഭിനയിപ്പിച്ചാൽ വലിയ വിമർശനം കേൾക്കേണ്ടി വരും', അഖിൽ പറഞ്ഞു.
സിനിമകൾ എന്തുകൊണ്ടാണ് പരാജയപ്പെടുന്നതെന്ന ചോദ്യത്തിന് ഒരു സിനിമയും പരാജയപ്പെടുന്നില്ലെന്നും വേണമെങ്കിൽ തീയറ്ററിക്കൽ പരാജയം എന്ന് പറയാമെന്നും അഖിൽ പറഞ്ഞു. 'പത്മരാജൻ സാറിന്റെ പല സിനിമകളും തീയറ്ററിൽ പരാജയങ്ങളായിരുന്നു, കെജി ജോർജിന്റേയും. പല ക്ലാസിക് സിനിമകളും തീയറ്ററിൽ പരാജയമായിരുന്നു. വളരെ മനോഹരമെന്ന് പലരും പിൽകാലത്ത് പറഞ്ഞ സിനിമകളും പരാജയമായിരുന്നു. പരാജയത്തിന്റെ കാരണം പലതായിരിക്കാം. തല്ലുമാല എന്ന സിനിമ 50 വയസിന് മുകളിൽ ഉള്ളവരാണ് കാണുന്നതെങ്കിൽ അത് തീയറ്ററിൽ പരാജയമായിരിക്കും. ആരെ ഉദ്ദേശിച്ചാണ് സിനിമയെന്ന് നിർമ്മാതാവ് മനസിലാക്കി അവരെ തിയറ്ററിൽ എത്തിക്കുകയാണ് വേണ്ടത്. ആളുകളുടെ ടേസ്റ്റ് അനുസരിച്ചായിരിക്കണം സിനിമകൾ ഉണ്ടാക്കേണ്ടത്', അഖിൽ മാരാർ പറഞ്ഞു.












Click it and Unblock the Notifications